13 April, 2023 04:58:21 PM


ലോകത്ത് എച്ച്3 എൻ8 പക്ഷിപ്പനി ബാധിച്ചുള്ള ആദ്യ മരണം സ്ഥിരീകരിച്ചു



ചൈന: ലോകത്ത് എച്ച്3 എൻ8 പക്ഷിപ്പനി ബാധിച്ചുള്ള ആദ്യ മരണം സ്ഥിരീകരിച്ചു. ലോകാരോഗ്യ സംഘടനയാണ് ചൈനയിൽ നിന്ന് പക്ഷിപ്പനി ബാധിച്ചുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്തത്. മാർച്ച് 16ന് ചൈനയിലെ തെക്കൻ പ്രവിശ്യയായ ഗ്വാങ്‌ഡോങ്ങിൽ നിന്നുള്ള 56 കാരിയായ ഒരു സ്ത്രീ ആണ് രോഗം ബാധിച്ച് മരിച്ചത്. ചൈനയിൽ കണ്ടെത്തിയ എച്ച്3 എൻ8 വൈറസ് മനുഷ്യനെ ബാധിച്ച മൂന്നാമത്തെ കേസ് ആണ് ഈ സ്ത്രീയുടേത്. 



കഴിഞ്ഞ വർഷം ഏപ്രിൽ, മെയ് മാസങ്ങളിലായാണ് ആദ്യ രണ്ടു കേസുകൾ റിപ്പോർട്ട് ചെയ്തത്. ഹെനാന്‍ പ്രവിശ്യയില്‍ നിന്നുള്ള നാലു വയസ്സുകാരനും ഹൂനാന്‍ പ്രവിശ്യയില്‍നിന്നുള്ള അഞ്ചു വയസ്സുകാരനുമാണ് അന്ന് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാവുകയും മറ്റൊരാൾക്ക് നേരിയ ലക്ഷണങ്ങളുമാണ് ഉണ്ടായിരുന്നത്. രോഗം ബാധിച്ച കോഴികളുമായുള്ള നേരിട്ടോ അല്ലാതെയോ ഉള്ള സമ്പർക്കത്തിലൂടെ ആവാം ഇരുവർക്കും രോഗം പിടിപെട്ടത് എന്നാണ് നിഗമനം. എങ്കിലും ഇരുവരും അന്ന് രോഗമുക്തി നേടിയിരുന്നു. എന്നാൽ എച്ച്3 എൻ8 വൈറസ് ബാധിച്ചുള്ള ആദ്യ മനുഷ്യ മരണം ഇപ്പോഴാണ് സ്ഥിരീകരിച്ചിരിക്കുന്നത്. അസുഖം ബാധിച്ച് മരിച്ച 56 കാരിക്ക് ഫെബ്രുവരി 22 നാണ് രോഗം പിടിപ്പെട്ടത്. തുടർന്ന് മാർച്ച് മൂന്നിന് ന്യൂമോണിയ ബാധിച്ച് രോഗം തീവ്രമായത്തിനെ തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നത്.



കൂടാതെ ഈ സ്ത്രീക്ക് ശരീരത്തിന്‍റെ രോഗ പ്രതിരോധ സംവിധാനങ്ങളെ ബാധിക്കുന്ന ബ്ലഡ് ക്യാൻസറായ മൾട്ടിപ്പിൾ മൈലോമ ബാധിച്ചിരുന്നതായും പറയുന്നുണ്ട്. സിവിയർ അക്യൂട്ട് റെസ്പിറേറ്ററി ഇൻഫെക്ഷൻ നിരീക്ഷണ സംവിധാനത്തിലൂടെയാണ് ഈ അണുബാധ കണ്ടെത്തിയത്. അതേസമയം രോഗം പിടിപെടുന്നതിനു മുൻപ് രോഗി വെള്ളം കെട്ടിക്കിടക്കുന്നതും മലിനമായ ഈർപ്പം നിലനിൽക്കുന്നതുമായ ഒരു മാർക്കറ്റിൽ സന്ദർശനം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. രോഗിയുടെ വീട്ടിൽ നിന്നും മാർക്കറ്റിൽ നിന്നും ശേഖരിച്ച സാമ്പിളുകളിൽ വൈറസ് പോസിറ്റീവ് ആണോ എന്ന് പരിശോധിച്ചിട്ടുണ്ടെന്നും യു എൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.



എന്നാൽ ഈ സാമ്പിളുകളിൽ പിന്നീട് എച്ച്3 എൻ8 വൈറസിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട് . എന്നാൽ രോഗിയുമായി അടുത്തിടപഴകിയവരിൽ ആർക്കും അണുബാധയോ രോഗ ലക്ഷണങ്ങളോ ഉണ്ടായിട്ടില്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. ഈ മാർക്കറ്റും രോഗിയുമായി സമ്പർക്കമുള്ള പ്രദേശങ്ങളും ഇപ്പോഴും നിരീക്ഷണത്തിലാണ്. കൂടാതെ ഇവിടെ കടുത്ത ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്. എന്നാൽ ഓപ്പൺ എയർ സ്റ്റാളുകളിൽ മത്സ്യം, മാംസം, വന്യമൃഗങ്ങൾ എന്നിവ വിൽക്കുന്ന ഇത്തരം ഈർപ്പം നിലനിൽക്കുന്ന മാർക്കറ്റുകളിൽ നിന്ന് രോഗം പിടിപെടാനുള്ള സാധ്യതയെക്കുറിച്ച് നേരത്തെ ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു.



"ചൈനയിലെ ഈ വിപണികൾ അടച്ചുപൂട്ടണമെന്ന് വർഷങ്ങളായി വിദഗ്ധർ പറയുന്നുണ്ട്. പക്ഷേ അവർ അത് ചെയ്യുന്നില്ല. ഇടയ്‌ക്കിടെ ഏവിയൻ ഇൻഫ്ലുവൻസ കേസുകൾ ചൈനയിൽ എല്ലാ വർഷവും സംഭവിക്കുന്നുണ്ട്" എന്ന് ജോൺസ് ഹോപ്കിൻസ് യൂണിവേഴ്‌സിറ്റിയിലെ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് പ്രൊഫസറായ ഡോ. സ്റ്റീവൻ സാൽസ്‌ബെർഗ് വ്യക്തമാക്കി. അതേസമയം ഈ വൈറസ് അതിവേഗത്തിൽ മനുഷ്യനിൽ നിന്ന് പടർന്നു പിടിക്കുമോ എന്ന് ആശങ്കപ്പെടേണ്ടതില്ല. കാരണം ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് വൈറസ് അതിവേഗത്തിൽ പടരില്ല.



അതിനാൽ തന്നെ പ്രദേശത്തുള്ളവരോ ദേശീയ തലത്തിലോ അന്തർദേശീയ തലത്തിലോ വൈറസ് വ്യാപിക്കും എന്ന ആശങ്ക വേണ്ടെന്നും ലോക ആരോഗ്യ സംഘടന പറഞ്ഞു. എന്നാൽ ഇൻഫ്ലുവൻസ വൈറസുകൾ നിരന്തരമായി വർദ്ധിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പക്ഷിപ്പനിയുടെ തന്നെ മറ്റൊരു വൈറസ് വകഭേദമായ എച്ച്5എന്‍1 ന്‍റെ അടുത്തിടെ ഉണ്ടായിരുന്ന വ്യാപനമാണ് ഈ ആശങ്കയ്ക്ക് മറ്റൊരു കാരണം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2003 മുതൽ 2023 ഫെബ്രുവരി 25 വരെയുള്ള കാലയളവിൽ 21 രാജ്യങ്ങളിലായി ആകെ 873 ആളുകൾക്ക് എച്ച്5എന്‍1 അണുബാധയുണ്ടായിട്ടുണ്ട്.



അതിൽ 458 ആളുകളിൽ ഈ രോഗം അതീവ ഗുരുതരമായിരുന്നു എന്നാണ് റിപ്പോർട്ട്. കോഴി, കാട്ടുപക്ഷികൾ, സസ്തനികൾ എന്നിവയിലൂടെ അടുത്തിടെ ഈ വൈറസ് പൊട്ടിപ്പുറപ്പെട്ടത് മറ്റൊരു പകർച്ചവ്യാധിയായാണ്. യുഎൻ ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് ഈ വൈറസ് മൂലമുള്ള രോഗം പിടിപ്പെട്ട് മനുഷ്യരിൽ 53 ശതമാനം മരണനിരക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ലോകത്ത് മൃഗങ്ങളിലും പ്രത്യേകിച്ച് പക്ഷികളിലും ഏവിയൻ ഇൻഫ്ലുവൻസ വൈറസുകൾ  കാണപ്പെടാനുള്ള സാധ്യത ലോകാരോഗ്യ സംഘടന തള്ളിക്കളയുന്നില്ല. 2002-ൽ വടക്കേ അമേരിക്കൻ വാട്ടർഫൗളിൽ ആണ് ഈ വൈറസ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്.



അതിനുശേഷം ഈ വൈറസ് വലിയ രീതിയിൽ വ്യാപിച്ചിരുന്നതായും പറയപ്പെടുന്നു. കൂടാതെ ഏവിയൻ ഇൻഫ്ലുവൻസ വൈറസുകളുടെ ക്രോസ്- സ്പീഷീസ് ട്രാൻസ്മിഷൻ വിവിധ സസ്തനികളിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിൽ നായകളും കുതിരകളും വരെ ഉൾപ്പെടുന്നതായും ലോക ആരോഗ്യ സംഘടന കൂട്ടിച്ചേർത്തു. നിലവിൽ ഏതെങ്കിലും തരത്തിൽ രോഗം ബാധിച്ച് ചത്ത മൃഗങ്ങളിൽ നിന്നും അജ്ഞാതമായ കാരണങ്ങളാൽ മരണപ്പെട്ട ആളുകളിൽ നിന്നും അകന്നു നിൽക്കാൻ ശ്രദ്ധിക്കണമെന്ന് യു എൻ ആരോഗ്യ മന്ത്രാലയം ശുപാർശ ചെയ്തിട്ടുണ്ട്. തത്സമയം പ്രവർത്തിക്കുന്ന മൃഗങ്ങളുടെയും പക്ഷികളുടെയും മാർക്കറ്റുകൾ, ഫാമുകൾ, ലൈവ് പൗൾട്രി തുടങ്ങിയവയിൽ നിന്നുള്ള പക്ഷികളുടെ വിസർജ്യത്താൽ മലിനമായേക്കാവുന്ന പ്രതലങ്ങൾ എന്നിവ പോലുള്ള ഉയർന്ന അപകടസാധ്യതയുള്ള പരിതസ്ഥിതികളുമായുള്ള ആളുകളുടെ സമ്പർക്കം ഒഴിവാക്കണമെന്നും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.


നേരിട്ടോ അല്ലാതെയോ രോഗം ബാധിച്ച പക്ഷികളും ആയോ ഇത്തരത്തിൽ മലിനമായ അന്തരീക്ഷവുമായോ സമ്പർക്കം പുലർത്തുന്നവർക്ക് രോഗം പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ അപകടസാധ്യത ഒഴിവാക്കാൻ ആളുകൾ പുറത്തു പോകുമ്പോൾ ഇടയ്ക്കിടെ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വ്യത്തിയാക്കാനും മാസ്ക്കുകൾ ധരിക്കാനും വ്യക്തി ശുചിത്വം പാലിക്കാനും നിർദേശിച്ചിട്ടുണ്ട്. കൂടാതെ രോഗം ബാധിക്കുന്ന സമയത്ത് ഇതിന്‍റെ പ്രകടമായ ലക്ഷണങ്ങൾ രോഗിയിൽ ഉടനെ കാണണമെന്നില്ല. രോഗം കഠിനമാകുന്ന സാഹചര്യത്തിൽ മാത്രമേ പനി മുതൽ ശ്വാസകോശ സംബന്ധമായ രോഗം വരെ ഉണ്ടാവുകയും മരണപ്പെടാനുള്ള സാധ്യത നിലനിൽക്കുകയും ചെയ്യുന്നത്. എന്നാൽ വളരെ പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ് പക്ഷികളിൽ നിന്നും മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് രോഗ വ്യാപനം സംഭവിക്കാറുള്ളത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K