11 May, 2023 01:45:09 PM
ഡൽഹിയിലെ അധികാര തർക്കത്തിൽ കേന്ദ്ര സർക്കാരിന് തിരിച്ചടി; കെജ്രിവാളിന് ജയം

ന്യൂഡൽഹി: ഡൽഹിയിലെ അധികാര തർക്കത്തിൽ കേന്ദ്ര സർക്കാരിന് തിരിച്ചടി. ഉദ്യോഗസ്ഥ നിയമനത്തിന് അധികാരം ഡൽഹി സർക്കാരിനാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ചിന്‍റേതാണ് വിധി. ഡൽഹി സർക്കാരിന് അധികാരം ഇല്ലെന്ന 2019ലെ വിധി സുപ്രീംകോടതി റദ്ദാക്കി.
ലഫ്റ്റനന്‍റ് ഗവണർ വി കെ സക്‌സേനയെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുകയാണെന്ന ഡൽഹി സർക്കാരിന്‍റെ ഹർജിയിലാണ് സുപ്രീം കോടതി ഭരണഘടന ബെഞ്ചിന്‍റെ നിർണായക വിധി. വിഷയം ഏഴംഗ ഭരണഘടന ബെഞ്ചിന്‍റെ പരിഗണനയ്ക്ക് വിടണമെന്ന കേന്ദ്ര സർക്കാരിന്‍റെ ആവശ്യം സുപ്രീം കോടതി പരിഗണിച്ചില്ല. ഭരണഘടനയുടെ 239 എ എ അനുഛേദപ്രകാരമാണ് ഡൽഹിയിലെ ഭരണപരമായ അധികാരം ഡൽഹി സർക്കാരിനാണെന്ന് കോടതി നിരീക്ഷിച്ചു.
നേരത്തെ ഉദ്യോഗസ്ഥരുടെ മേൽ നിയന്ത്രണമില്ലാത്ത സർക്കാർ രാജ്യം ഇല്ലാത്ത രാജാവിനെ പോലെയാണെന്നാണ് ആം ആദ്‌മി പാർട്ടി സുപ്രീം കോടതിയിൽ വാദിച്ചിരുന്നു. ഡൽഹിയിലെ ലെഫ്റ്റനന്‍റ് ഗവർണർ, സർക്കാരിന്‍റെ ഉപദേശങ്ങൾ പാലിക്കാൻ ബാധ്യസ്ഥാനാണെന്നാണ് 2018ൽ സുപ്രീം കോടതിയുടെ ഭരണാഘടനാ ബെഞ്ച് വിധി. കേന്ദ്രവും സർക്കാരും സഹകരിച്ച് പ്രവർത്തിക്കണമെന്നും അന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് ശേഷവും ഉദ്യോഗസ്ഥ നിയമനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഡൽഹി സർക്കാരും കേന്ദ്ര സർക്കാരും തമ്മിൽ തർക്കം തുടർന്നു. ഈ തർക്കവുമായി ബന്ധപ്പെട്ട ഹർജികളിൽ 2019 ഫെബ്രുവരി 14ന് സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് ഭിന്നവിധികളെഴുതിയിരുന്നു. ഡൽഹി സർക്കാരിന് അധികാരം ഇല്ലെന്ന 2019ലെ വിധി ഇതോടെ സുപ്രീംകോടതി റദ്ദാക്കി.
ഇതേ തുടർന്ന് വിഷയം മൂന്നംഗ ബെഞ്ചിന്‍റെ പരിഗണയ്ക്ക് വന്നു. പിന്നാലെ കേന്ദ്ര സർക്കാരിന്‍റെ ആവശ്യം കൂടി പരിഗണിച്ചായിരുന്നു വിഷയം അഞ്ചംഗ ബെഞ്ചിന്‍റെ പരിഗണനയ്ക്ക് വിട്ടത്.