19 December, 2023 10:06:20 AM


കൊവിഡ് രോഗികൾ കൂടുന്നു: ജാഗ്രത വേണമെന്ന് കേന്ദ്രം; സംസ്ഥാനങ്ങൾക്ക് കത്തയച്ചു



തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടെന്നും ജാഗ്രത വേണമെന്നും കേന്ദ്രം. ഇക്കാര്യം വ്യക്തമാക്കി സംസ്ഥാനങ്ങൾക്ക് കേന്ദ്രം കത്തയച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ഉള്ളത് കേരളത്തിലാണ്. ഇന്നലെ മാത്രം 227 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇന്നലെ റിപ്പോർട്ട് ചെയ്തത് 258 കേസുകളാണ്. ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം 1749 ആണ്.

ഒമിക്രോണും അതിന്റെ ഉപവകഭേദമായ ജെഎന്‍-1-ഉം ആണ് സംസ്ഥാനത്ത്‌ കൊവിഡ് പടരുന്നതിന് കാരണം. വ്യാപന ശേഷി കൂടിയ വൈറസുകളാണിവ. ശ്വാസകോശ സംബന്ധമായ രോഗങ്ങളുമായാണ് കൂടുതൽ കൊവിഡ് രോഗികളും ആശുപത്രികളിൽ എത്തുന്നത്. കിടത്തി ചികിത്സ വേണ്ട ബി കാറ്റഗറിയിലുള്ള രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ട്. ആർടിപിസിആർ ഉൾപ്പെടെയുള്ള പരിശോധനകൾ ഊർജിതമാക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു.

നാളെയാണ് കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ച അടിയന്തര കൊവിഡ് അവലോകന യോഗം. കാര്യങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും നിലവിൽ ഭയം വേണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ആശുപത്രികളിൽ ചികിത്സയ്ക്ക് ആവശ്യമായ ഐസൊലേഷൻ ബെഡ്ഡുകളും, ഐസിയു സംവിധാനവും, ഓക്സിജനും അടക്കം തയ്യാറാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

കേരളത്തിൽ കൊവിഡ് വകഭേദമായ ജെഎന്‍-1 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കർണാടകയും, തമിഴ്നാടും ജാഗ്രതാ നിർദേശം നൽകി. കേരളത്തിൽ നിന്ന് വരുന്നവരെ അതിർത്തികളിൽ പരിശോധിക്കും. കൊവിഡ് ലക്ഷണങ്ങളുള്ള മുഴുവൻ പേരെയും പരിശോധിക്കാനും മരുന്ന് ലഭ്യത ഉറപ്പുവരുത്താനും ആശുപത്രികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K