13 June, 2025 11:22:08 AM
വിമാന ദുരന്തം; ആശുപത്രിയില്‍ എത്തിച്ചത് 265 മൃതദേഹങ്ങൾ; മരിച്ചവരില്‍ നാട്ടുകാരും

അഹമ്മദാബാദ് : രാജ്യത്തെ നടുക്കിയ എയർ ഇന്ത്യാ ബോയിങ് 787 ഡ്രീംലൈനര്‍ വിമാന അപകടത്തില്‍ ഇതുവരെ 265 മൃതദേഹങ്ങൾ ആശുപത്രിയിൽ എത്തിയതായി അധികൃതർ. വിമാനത്തിൽ ഉണ്ടായിരുന്ന 242 പേരിൽ 241 പേർക്ക് പുറമെ, 24 പ്രദേശവാസികളും മരിച്ചു. ഇതിൽ 5 മെഡിക്കൽ വിദ്യാർത്ഥികളും ഉൾപ്പെടുന്നു. രണ്ട് മെഡിക്കൽ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെടുത്തു. അതേസമയം, എത്രപേര്‍ മരണപ്പെട്ട് എന്നതില്‍ ഔദ്യോഗികമായ അന്തിമ കണക്കുകള്‍ പുറത്തുവന്നിട്ടില്ല.
230 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ജനവാസമേഖലയിലാണ് വിമാനം തകര്‍ന്നുവീണത്. ബി ജെ മെഡിക്കല്‍ കോളേജിലേയും മെഘാനി നഗര്‍ സിവില്‍ ആശുപത്രിയുടേയും റെസിഡന്‍ഷ്യല്‍ കോര്‍ട്ടേഴ്‌സുകളും ഹോസ്റ്റലുമാണ് ഇവിടെയുണ്ടായിരുന്നത്. പ്രദേശവാസികളും മരണപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവരുടെ കൃത്യമായ എണ്ണം പുറത്തുവന്നിട്ടില്ല. അതേസമയം 290 ല്‍ ഏറെ പേര്‍ മരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
തകര്‍ന്നുവീണ എയര്‍ഇന്ത്യാ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയിട്ടുണ്ട്. വിമാനത്തിന്റെ പിന്‍ഭാഗത്തുള്ള ബ്ലാക്ക്‌ബോക്‌സാണ് കണ്ടെത്തിയതെന്നും രണ്ടാമത്തെ ബ്ലാക്ക്‌ബോക്‌സിനായുള്ള തിരച്ചില്‍ നടക്കുകയാണെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്തിന്റെ പിൻഭാഗം കത്താതിരുന്നതിനാലാണ് വേഗത്തിൽ ബ്ലാക്ക് ബോക്സ് കണ്ടെത്താനായത്. അപകടത്തിന് തൊട്ടുമുമ്പ് പൈലറ്റുമാർ സംസാരിച്ചതടക്കം ബ്ലാക്ക് ബോക്സിൽ നിന്ന് കണ്ടെത്താം. വിമാനത്തിന് എന്തെങ്കിലും സാങ്കേതിക തകരാർ സംഭവിച്ചോ എന്നും ബ്ലാക്ക് ബോക്സ് പരിശോധിക്കുന്നതിലൂടെ അറിയാനാകുമെന്നാണ് കരുതുന്നത്.