26 June, 2025 02:54:21 PM
പാകിസ്താന് നിർണായക വിവരങ്ങൾ ചോർത്തി നൽകി; നാവികസേന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐക്ക് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് നാവികസേന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ന്യൂഡല്‍ഹിയിലെ നാവികസേന ആസ്ഥാനത്തെ ഉദ്യോഗസ്ഥനായ വിശാല്‍ യാദവിനെയാണ് രാജസ്ഥാന്‍ പൊലീസിന്റെ ഇന്റലിജന്‍സ് വിഭാഗം അറസ്റ്റ് ചെയ്തത്. ഹരിയാന സ്വദേശിയായ ഇയാള്‍ നാവികസേന ആസ്ഥാനത്ത് ക്ലര്‍ക്കായി ജോലി ചെയ്തു വരികയായിരുന്നു.
വര്‍ഷങ്ങളായി ഇയാള്‍ ഐഎസ്‌ഐക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിരുന്നു. പാകിസ്ഥാനെതിരായ സൈനിക നടപടി ഓപ്പറേഷന്‍ സിന്ദൂറിനിടയിലും ഇയാള്‍ ചാരവൃത്തി നടത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പാകിസ്ഥാനിലെ ഒരു സ്ത്രീയ്ക്കാണ് വിശാല്‍ യാദവ് നാവികസേനയെയും മറ്റു പ്രതിരോധ യൂണിറ്റുകളെയും കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ കൈമാറിയിരുന്നത്. ഇതിനു പകരമായി ഇയാള്‍ പണം കൈപ്പറ്റിയിരുന്നുവെന്ന് മൊബൈല്‍ ഫോണ്‍ പരിശോധനയില്‍ കണ്ടെത്തി.
ക്രിപ്റ്റോകറന്‍സി ട്രേഡിങ് അക്കൗണ്ട് വഴിയും നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്കും വിശാല്‍ യാദവ് പണം സ്വീകരിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഐഎസ്‌ഐ ഏജന്റായ യുവതിയുടെ പേരിലുള്ള സോഷ്യല്‍മീഡിയ അക്കൗണ്ടുമായി വിശാല്‍ യാദവ് നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ്, രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷിക്കാന്‍ തുടങ്ങിയത്.
'പ്രിയ ശര്‍മ്മ' എന്ന് സ്വയം വിളിക്കുന്ന ഈ സ്ത്രീ തന്ത്രപ്രാധാന്യമുള്ള രഹസ്യ വിവരങ്ങള്‍ ശേഖരിക്കുന്നതിനായാണ് വിശാല്‍ യാദവിന് പണം നല്‍കിയിരുന്നത്. വിശാല്‍ യാദവ് ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമയായിരുന്നു. അതിലുണ്ടായ നഷ്ടം നികത്താനാണ് ഈ പണം ഉപയോഗിച്ചിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ചാരവൃത്തിയുമായി ബന്ധപ്പെട്ട ഈ റാക്കറ്റില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും രാജസ്ഥാന്‍ പൊലീസ് സൂചിപ്പിച്ചു.