30 October, 2016 12:46:07 AM


കലാഭവന്‍ മണിയുടെ മരണം: സഹായികളുടെ നുണപരിശോധന പൂര്‍ത്തിയായി



തിരുവനന്തപുരം : കലാഭവന്‍ മണിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് സഹായികളുടെ നുണപരിശോധന പൂര്‍ത്തിയായി. ആറു സഹായികളുടെ നുണപരിശോധനയാണ് തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബില്‍ പൂര്‍ത്തിയായത്. മണിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ നീങ്ങാത്ത പശ്ചാത്തലത്തിലാണ് അന്വേഷണ സംഘം ആറ് സഹായികളെ കോടതിയുടെ അനുമതിയോടെ നുണ പരിശോധനയ്‌ക്ക് വിധേയമാക്കിയത്. സഹായികളായിരുന്ന ജോബി, പീറ്റര്‍, മുരുകന്‍, അരുണ്‍, വിപിന്‍, അനീഷ് എന്നിവരെയാണ് തിരുവനന്തപുരം ഫോറന്‍സിക് ലാബിലെത്തിച്ച് നുണ പരിശോധനയ്‌ക്ക് വിധേയമാക്കിയത്. ഈമാസം 21 ന് തുടങ്ങിയ നുണപരിശോധന കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. പത്തു ദിവസത്തിനകം പരിശോധനാഫലം ലഭിക്കുമെന്ന് അന്വേഷണ സംഘം. 


മണിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഔട്ട് ഹൗസായ പാഡിയിലുണ്ടായിരുന്നവരായിരുന്നു ജോബി ഉള്‍പ്പടെയുള്ള ആറ് സഹായികള്‍. പത്ത് ദിവസത്തിനുള്ളില്‍ പരിശോധനാഫലം ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രതീക്ഷ. മണിയുടെ മരണം ആത്മഹത്യയോ കൊലപാതകമോ എന്ന് വ്യക്തതവരുത്താനായില്ലെന്ന റിപ്പോര്‍ട്ടായിരുന്നു നേരത്തെ പ്രത്യേക അന്വഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചത്. മണിയുടെ മരണം കൊലപാതകമാണെന്ന് സഹോദരനടക്കമുള്ള കുടുംബാങ്ങള്‍ ആരോപണമുന്നയിച്ച പശ്ചാത്തലത്തിലായിരുന്നു സഹായികളെ നുണപരിശോധനയ്‌ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചത്. മണിയുടെ മരണം സംബന്ധിച്ച കേസ് സിപിഐയ്‌ക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും സിബിഐ കേസ് ഇതുവരെ ഏറ്റെടുത്തിട്ടില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K