20 February, 2026 07:47:37 PM
വൈക്കം രാജ്യത്തെ ആദ്യ സമ്പൂർണ്ണ സോളാർ വാട്ടർ ട്രാൻസ്പോർട്ട് സ്റ്റേഷൻ - മന്ത്രി ഗണേഷ് കുമാർ

കോട്ടയം: വൈക്കം രാജ്യത്തെ ആദ്യ സമ്പൂർണ്ണ സോളാർ വാട്ടർ ട്രാൻസ്പോർട്ട് സ്റ്റേഷനായി മാറിയെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. തവണക്കടവ്–വൈക്കം ജലപാതയിൽ സംസ്ഥാന ജലഗതാഗത വകുപ്പ് അനുവദിച്ച മൂന്ന് സോളാർ ബോട്ടുകളുടെ സർവീസിന്റെയും വൈക്കം സ്റ്റേഷൻ ഓഫീസ് സൗരോർജ്ജവത്കരിക്കുന്നതിന്റെയും ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. നാല് സോളാർ ബോട്ടുകൾ സർവീസ് നടത്തുന്ന വൈക്കം ജലഗതാഗതരംഗത്ത് രാജ്യത്തിനു തന്നെ മാതൃകയാണ്. സോളാർ ബോട്ടുകളിൽ സമീപഭാവിയിൽ എ.സി. സൗകര്യം കൂടി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വൈക്കം സത്യാഗ്രഹ സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ സി.കെ. ആശ എം.എൽ.എ. അധ്യക്ഷത വഹിച്ചു.
വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ജി. രാജു, എസ്. ബിജു, ജില്ലാ പഞ്ചായത്തംഗം ആനന്ദ് ബാബു, സംസ്ഥാന ജലഗതാഗത ഡയറക്ടർ ഷാജി വി. നായർ, ജലഗതാഗത വകുപ്പ് ട്രാഫിക് സൂപ്രണ്ട് എം. സുജിത്ത്, നവാൾട്ട് സി.ഇ.ഒ. സന്ദിത് തണ്ടശ്ശേരി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി. ശശിധരൻ, എം.ഡി. ബാബുരാജ്, ഏബ്രഹാം പഴയ കടവൻ തുടങ്ങിയവർ പങ്കെടുത്തു.
2017 മുതൽ വൈക്കത്ത് സർവീസ് നടത്തുന്ന 'ആദിത്യ'യാണ് രാജ്യത്തെ ആദ്യ സോളാർ യാത്രാ ബോട്ട്. ഇതിനുപുറമേ, ഇവിടെ സർവീസ് നടത്തുന്ന മൂന്ന് ഡീസൽ ബോട്ടുകൾക്ക് പകരമായാണ് ആധുനിക സൗകര്യങ്ങളോടെ നിർമിച്ച സോളാർ ഇലക്ട്രിക് ബോട്ടുകൾ വൈക്കത്തേക്ക് എത്തിയത്. ആദിത്യ ബോട്ടിൻ്റെ രണ്ടാം വേർഷനാണ് ഇപ്പോൾ എത്തിച്ചിരിക്കുന്ന ബോട്ടുകൾ.
ഒരോ ബോട്ടിലും 75 പേർക്ക് ഇരുന്ന് യാത്ര ചെയ്യാം. 3.15 കോടി രൂപയാണ് ഒരു ബോട്ടിൻ്റെ നിർമാണച്ചെലവ്. ഇന്ത്യൻ രജിസ്ട്രാർ ഓഫ് ഷിപ്പിംഗ് (ഐ.ആർ.എസ്) ക്ലാസിൽ ഉൾപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിൽ നിർമിച്ച ബോട്ടുകൾക്ക് 80 കിലോവാട്ട് ബാറ്ററി ശേഷിയുണ്ട്. മണിക്കൂറിൽ ശരാശരി 10.8 കിലോമീറ്റർ വേഗത്തിൽ സർവീസ് നടത്തുന്ന ഇവയ്ക്ക് 15 മിനിറ്റിനുള്ളിൽ വൈക്കത്തുനിന്ന് തവണക്കടവിലെത്താൻ കഴിയും. ശബ്ദ-വായു മലിനീകരണം ഇല്ലാതെ പരിസ്ഥിതി സൗഹൃദ യാത്രയാണ് ഇവ നൽകുന്നത്.






