02 March, 2026 10:16:00 AM


തലയോലപറമ്പിൽ അധ്യാപികയുടെ മാല കവർച്ച ചെയ്ത പ്രതി അറസ്റ്റിൽ



തലയോലപ്പറമ്പ്: തലയോലപ്പറമ്പിൽ അധ്യാപികയുടെ കഴുത്തിൽ നിന്നു സ്വർണ്ണമാല പൊട്ടിച്ചെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. മൂവാറ്റുപുഴ ശാസ്തമൂലയിൽ വീട്ടിൽ സി ടി രജീഷി .(39) നെയാണ് തലയോലപ്പറമ്പ് പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കല്ലറ സൗത്ത് സ്വദേശിനിയായ സ്കൂൾ അധ്യാപിക നൽകിയ പരാതിയിലാണ് നടപടി. ഫെബ്രുവരി 24-ന് വൈകിട്ട് 4.10 മണിയോടെ വടയാർ മീഠായിക്കുന്നം എറണാകുളം – ഏറ്റുമാനൂർ റോഡിൽ വരിക്കാംകുന്ന് ഭാഗത്ത് നിന്ന് തലയോലപറമ്പ് ഭാഗത്തേക്ക് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.

കൊങ്ങിണിമുക്ക് ഭാഗത്ത് എത്തിയപ്പോൾ പ്രതി പിന്നാലെ ബൈക്കിൽ എത്തിയ പരാതിക്കാരിയുടെ കഴുത്തിൽ ധരിച്ചിരുന്ന ലോക്കറ്റും താലിയും ഉൾപ്പെടെ ഏകദേശം രണ്ടര പവൻ തൂക്കം വരുന്നതും മൂന്നു ലക്ഷം രൂപ വിലവരുന്നതുമായ സ്വർണ്ണമാല പൊട്ടിച്ചെടുക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് പോലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ശക്തമാക്കിയിരുന്നു. ചാരനിറത്തിലുള്ള ഫുൾകൈ ടി-ഷർട്ട് ധരിച്ച് ബജാജ് പൾസർ ബൈക്ക് ഓടിച്ചെത്തിയ ആളാണെന്നു തിരിച്ചറിഞ്ഞു. തുടർന്ന് വാഹന നമ്പർ സ്ഥിരീകരിച്ച് ഫോൺ ലൊക്കേഷൻ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിൽ എന്നയാളെ ഫെബ്രുവരി 28 ശനിയാഴ്ച മേതിപാറ, രാമമംഗലം ഭാഗത്ത് നിന്ന് അറസ്റ്റ് ചെയ്തു.

കോട്ടയം ജില്ലാ പോലീസ് മേധാവി എ ഷാഹുൽഹമീദിന്റെ നിർദ്ദേശാനുസരണം വൈക്കം ഡിവൈഎസ്പി ഷിജു പി എസിന്റെ മേൽനോട്ടത്തിൽ തലയോലപറമ്പ് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിൽ എസ് ഐ സന്ദീപ് ജെ, സുധീരൻ പി എസ്, സിപിഒ മാരായ മനീഷ് എൻ വി,അരുൺ പ്രകാശ്, ആരണ്യ മോഹൻ, ഷിൻ,മനീഷ്, വെള്ളൂർ പോലീസ് സ്റ്റേഷനിലെ സിപിഓ മാരായ പ്രവീൺ പ്രകാശ്, സാം എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തലയോലപ്പറമ്പ് എസ് എച്ച് ഒ യുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മോഷണ മുതൽ കണ്ടെത്തി.

2025 ഒക്ടോബറിൽ ജോലി കഴിഞ്ഞ് വൈക്കത്തുള്ള വീട്ടിലേക്ക് സ്കൂട്ടറിൽ പോകുമ്പോൾ കൂത്താട്ടുകുളം വൈക്കം റോഡിൽ കീഴൂരിന് സമീപം മുഴയം മൂട് എന്ന സ്ഥലത്ത് വെച്ച് വൈക്കം സ്വദേശിനി യുടെ പിന്നിലൂടെ ബൈക്കിൽ വന്ന പ്രതി 9ഗ്രാം തൂക്കം വരുന്ന താലിമാല പൊട്ടിച്ചെടുത്ത സംഭവത്തിൽ വെള്ളൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലും ഇയാൾ തന്നെയാണ് പ്രതിയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ കേസിൽ തലയോലപ്പറമ്പ് ഭാഗത്ത് നിന്നും മോഷ്ടിച്ചെടുത്ത ബൈക്കാണ് ഇയാൾ ഉപയോഗിച്ചിരുന്നത്.

പ്രതി രജീഷ് വിവിധ സ്റ്റേഷനുകളിലായി സമാനമായതും വാഹനമോഷണവും ഉൾപ്പെടെ അഞ്ചോളം കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ മനസ്സിലാക്കുവാൻ സാധിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.








Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 958