19 February, 2017 07:33:37 PM


നടി ഭാവനയെ ആക്രമിച്ചതിന് പിന്നില്‍ ദിലീപെന്ന് റിപ്പോര്‍ട്ടുകള്‍




കൊച്ചി: ഭാവനക്കെതിരെ ഉണ്ടായ ആക്രമണത്തിന് പിന്നില്‍ ദിലീപിന്‍റെ കൈകളെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഭാവന കളമശേരി മജിസ്ട്രേട്ടിന്‌ നല്കിയ മൊഴിയിൽ നടൻ ദിലീപിന്‍റെ പേര് ഉള്ളതായാണ് സൂചന.  ഇതുമായി ബന്ധപ്പെട്ട് നവ മാധ്യങ്ങളിലും നടനെ ബന്ധപ്പെടുത്തി വാർത്തകൾ പ്രചരിച്ചു കഴിഞ്ഞു. ഏത് സാഹചര്യത്തിലാണ്‌ നടന്‍റെ പേർ കോടതിയിലേക്ക് വലിച്ചിഴച്ചത് എന്ന് വ്യക്തമല്ല.


ഭാവനയുമായി ശത്രുതയുള്ള മലയാളത്തിലേ ഒരു പ്രമുഖ നടനും അമ്മയുടെ ഭാരവാഹിയുമായ ആളാണ്‌ ഇതിനെല്ലാം പിന്നിൽ എന്ന് നേരത്തെ വിമർശനം ഉയര്‍ന്നിരുന്നു. തന്‍റെ അവസരങ്ങൾ ഇല്ലാതാക്കാനും തന്നെ ഒതുക്കാനും ശ്രമിക്കുന്നതായി ഭാവന നേരത്തേ വ്യക്തമാക്കിയിരുന്നു. തീരുമാനിച്ച് വയ്ച്ചിരിക്കുന്ന ഭാവനയുടെ വിവാഹം മുടക്കാൻ നടിയെ കരുതി കൂട്ടി അക്രമി‍ക്കുകയും പീഢിപ്പിക്കുകയും ആയിരുന്നു എന്നാണ്‌ ലഭ്യമാകുന്ന പുതിയ വിവരങ്ങൾ. ദിലീപ് - കാവ്യ പ്രശ്നത്തില്‍ ഭാവന മഞ്ജു വാര്യര്‍ക്കനുകൂലമായ നിലപാട് സ്വീകരിച്ചതും കാവ്യയ്ക്ക് സിനിമയില്‍ കൂടുതല്‍ അവസരങ്ങല്‍ സൃഷ്ടിക്കുവാന്‍ മറ്റ് നടികളെ ഒതുക്കുന്നതുമാണ് വെള്ളിത്തിരയ്ക്ക് പിന്നില്‍ വ്യാപകമായ കഥകള്‍.


ഭാവനയ്ക്ക് നേരെ നടന്ന അക്രമത്തിന്റെ ഗൂഢാലോചനയിൽ പ്രൊഡക്ഷൻ കൺട്രോളർ മനോജ് കാരന്തൂരിനും പങ്കുണ്ടെന്ന് മാക്ട ജനറൽ സെക്രട്ടറി ബൈജു കൊട്ടാരക്കര വെളിപ്പെടുത്തുന്നു. ദിലീപുമായി ഏറെ അടുത്ത ബന്ധം ഉള്ളയാളാണ്‌ മനോജ് കാരന്തൂർ. കഞ്ചാവിന്റേയും ലഹരി വസ്തുക്കളുടേയും കൂത്തരങ്ങായി സിനിമ ലോകം മാറിയെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു. ഇന്നസെന്‍റ് ഉള്‍പ്പെടെയുള്ള സിനിമാലോകത്തെ പ്രമുഖരാരും ആക്രമിക്കപ്പെട്ട ഭാവനക്കനുകൂലമായ നിലപാടുകള്‍ സ്വീകരിക്കാത്തതും പലരും ചൂണ്ടികാട്ടുന്നു.


നടിക്ക് നേരെ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മാക്ട ഫെഡറേഷൻ കൊച്ചിയിൽ രാവിലെ അടിയന്തിര യോഗം ചേർന്നു. വെള്ളിയാഴ്ച പകൽ നാല് മണിയോടെയാണ് കാക്കനാട്ടെ ലാൽ മീഡിയയിൽ നിന്ന് ഡബ്ബിങ്ങിനായി ഭാവനയെ കൂട്ടിക്കൊണ്ടുവരാൻ മഹീന്ദ്ര എക്‌സ്.യു.വി കാറുമായി മാർട്ടിൻ തൃശ്ശൂരിലേക്ക് പുറപ്പെടുന്നത്. തൃശ്ശൂരിൽ നിന്ന് ഏഴ് മണിയോടെ നടിയുമായി കൊച്ചിയിലേക്ക് വരുമ്പോഴാണ് പൾസർ സുനിയും സംഘവും നടിയുടെ കാറിനെ പിന്തുടർന്നത്.  


ഇതിനായി ചാലക്കുടിയിലെ കാറ്ററിംങ് കമ്പനിയുടെ ട്രാവലർ ചൊവ്വാഴ്ചയാണ് സുനിയും സംഘവും മറ്റൊരാളെ ഉപയോഗിച്ച് വാടകയ്ക്ക് എടുക്കുന്നത്. നെടുമ്പാശ്ശേരിക്ക് അടുത്തുള്ള കോട്ടായി എന്ന സ്ഥലത്തുവച്ചാണ് സംഭവങ്ങളുടെ തുടക്കം. പ്രതികൾ സഞ്ചരിച്ചിരുന്ന ട്രാവലർ നടി സഞ്ചരിച്ച കാറിന്റെ പിന്നിൽ ഇടിപ്പിച്ചു. ഇത് സംബന്ധിച്ച തർക്കത്തിനിടെയാണ് രണ്ട് പേർ നടിയുടെ കാറിനുള്ളിൽ കയറിയത്. ഭാവനയുമായി നഗരത്തിൽ മൂന്ന് മണിക്കൂറോളം കറങ്ങി നടിയെ ഇവർ ഉപദ്രവിക്കുകയായിരുന്നു. ഇതിനിടയിൽ ട്രാവലറിൽ സഞ്ചരിക്കുകയായിരുന്ന മറ്റുള്ളവരും കാറിൽ കയറി.


ദൃശ്യങ്ങൾ പകർത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം രാത്രി 11.30 യോടെ പടമുകളിൽ കാറിൽ നടിയെ ഉപേക്ഷിക്കുകയായിരുന്നു. പിന്നാലെ എത്തിയ ട്രാവലറിൽ പ്രതികൾ രക്ഷപ്പെട്ടു. ഇവർ ഉപയോഗിച്ച ട്രാവലർ തമ്മനം പുല്ലേപ്പടി റോഡിൽ നിന്ന് പൊലീസ് കണ്ടെടുത്ത് ഫോറൻസിക് പരിശോധന നടത്തി. ആകെ ഏഴ് പ്രതികളുള്ള കേസിലെ മൂന്ന് പ്രതികളെ ഇതിനോടകം പൊലീസ് അറസ്റ്റ് ചെയ്തു. പൾസർ സുനിയടക്കമുള്ള പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.2K