02 March, 2019 10:38:17 AM


പ്ലസ്ടു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ കേസ്; ജയില്‍ വാര്‍ഡന് സസ്‌പെന്‍ഷന്‍




കൊല്ലം: കൊല്ലത്ത് ആളുമാറി പ്ലസ്ടു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ജയില്‍ വാര്‍ഡന്‍ വിനീതിനെ സസ്‌പെന്‍ഡ് ചെയ്തു. അതേസമയം, കേസ് പൊലീസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണവുമായി കൊല്ലപ്പെട്ട രഞ്ജിത്തിന്റെ അച്ഛന്‍ രംഗത്തെത്തിയിട്ടുണ്ട്. മകന് മര്‍ദ്ദനമേറ്റിരുന്നു എന്ന പരാതി ഒത്തു തീര്‍പ്പാക്കാന്‍ തെക്കുംഭാഗം പൊലീസ് ശ്രമിച്ചെന്നാണ് രഞ്ജിത്തിന്റെ അച്ഛന്‍ പറയുന്നത്.


ഫെബ്രുവരി 14ന് വൈകിട്ട് ഇരു കൂട്ടരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. എന്നാല്‍ പൊലീസ് വിളിപ്പിച്ചത് അനുസരിച്ച്‌ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് പോയില്ലെന്നും രഞ്ജിത്തിന്റെ അച്ഛന്‍ രാധാകൃഷ്ണപിള്ള പറഞ്ഞു. വീട്ടില്‍ കയറിവന്ന് ഒരു സംഘം ആളുകള്‍ ക്രൂരമായി മര്‍ദ്ദിച്ച കാര്യം പൊലീസിനെ അറിയിച്ചിട്ടും അന്വേഷിക്കാന്‍ പൊലീസ് തയ്യാറായില്ലെന്നാണ് രാധാകൃഷ്ണ പിള്ള നേരെത്തെയും പറഞ്ഞിരുന്നത്.


പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്ക്ക് അടിയേറ്റുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.ഫെബ്രുവരി 14 നാണ് രഞ്ജിത്തിന് മര്‍ദ്ദനമേറ്റത്. വീട്ടില്‍ പഠിച്ച്‌ കൊണ്ടിരുന്ന രഞ്ജിത്തിനെ അന്വേഷിച്ച്‌ പന്ത്രണ്ടോളം പേരടങ്ങിയ സംഘം എത്തുകയായിരുന്നു. ഇവര്‍ പോയതിന് ശേഷം ജയില്‍ വാര്‍ഡന്‍ വിനീതിന്റെ നേതൃത്വത്തില്‍ ആറ് പേരടങ്ങിയ സംഘം വീട്ടിലെത്തി രഞ്ജിത്തിനെ വിളിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K