12 January, 2020 09:14:54 PM


എസ്.എ.ടി.ആശുപത്രിയിൽ 70 ലക്ഷത്തിന്‍റെ നൂതന പീഡിയാട്രിക് അത്യാഹിത വിഭാഗം



തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മാതൃശിശു ആശുപത്രിയായ തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിയിലെ നവീകരിച്ച പീഡിയാട്രിക് അത്യാഹിത വിഭാഗം, ഒ.പി, മറ്റ് അനുബന്ധ സംവിധാനങ്ങളും ചൊവ്വാഴ്ച ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും. സഹകരണ, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.


എസ്.എ.ടി. ആശുപത്രി പ്രധാന കെട്ടിടത്തിലെ പഴയ ഗൈനക് ഒ.പി.യുടെ സ്ഥാനത്ത് 70 ലക്ഷം രൂപ മുടക്കി നവീകരിച്ചാണ് പുതിയ പീഡിയാട്രിക് അത്യാഹിത വിഭാഗം സജ്ജമാക്കിയിരിക്കുന്നത്. ഇതോടെ പീഡിയാട്രിക് ഒ.പി.യുടെ തൊട്ടടുത്തുതന്നെ അത്യാഹിത വിഭാഗവും സജ്ജമാകുകയാണ്. നവീകരിച്ച പീഡിയാട്രിക് അത്യാഹിത വിഭാഗം, മെഡിക്കൽ റെക്കോർഡ് ലൈബ്രറി, കെ.എ.എസ്.പി. കൗണ്ടർ, മിഠായി ക്ലിനിക്ക്, അൾട്രാസൗണ്ട് സ്‌കാനിംഗ് മെഷീൻ എന്നിവയുടെ ഉദ്ഘാടനം 14ന് ഉച്ചയ്ക്ക് 12 മണിക്ക് എസ്.എ.ടി. ആശുപത്രി മാതൃശിശു സംരക്ഷണ മന്ദിര അങ്കണത്തിലാണ് (ഗൈനക്ക് ഒ.പി.യുടെ മുൻവശം) നടക്കുന്നത്.


ഒന്നേകാൽ കോടിയോളം രൂപ ചെലവഴിച്ചാണ് എസ്.എ.ടി.യിൽ ഈ സംവിധാനങ്ങളൊരുക്കുന്നത്. സ്ഥലപരിമിതിമൂലം ബുദ്ധിമുട്ടുന്ന പീഡിയാട്രിക് വിഭാഗത്തിൽ ഇതോടെ വലിയ സൗകര്യങ്ങളാണ് ഉണ്ടാകുന്നത്. എസ്.എ.ടി. ആശുപത്രിയുടെ സമഗ്ര വികസനത്തിന് അഞ്ചു കോടി രൂപയുടെ ഭരണാനുമതിയാണ് അടുത്തിടെ നൽകിയത്. എസ്.എടി. ആശുപത്രി ഉൾപ്പെടെയുളള മെഡിക്കൽ കോളേജിന്‍റെ നവീകരണങ്ങൾക്കായി 717 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ നടപ്പിലാക്കി വരുന്നു. ഇതിൽ എസ്.എ.ടി.യ്ക്കായുള്ള പ്രത്യേക ബ്ലോക്കും വിഭാവനം ചെയ്തിട്ടുണ്ട്. ആദ്യഘട്ടമായ 58.37 കോടി രൂപയുടെ പ്രവർത്തനങ്ങൾ നടന്നുവരുന്നു.


മെഡിക്കൽ കോളേജ് പ്രവേശനകവാടം മുതൽ എസ്.എ.ടി. ആശുപത്രി വരെയുള്ള റോഡുകൾ വിപുലീകരിക്കുന്നതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കുട്ടികളുടെ പ്രധാന ചികിത്സാ വിഭാഗങ്ങളായ പീഡിയാട്രിക് കാർഡിയോളജി, പീഡിയാട്രിക് നെഫ്രോളജി, നിയോനാറ്റോളജി, റീപ്രൊഡക്ടീവ് മെഡിസിൻ എന്നിവയിൽ ഡിപ്പാർട്ട്മെന്റുകൾ സ്ഥാപിക്കുകയും പുതിയ തസ്തികൾ സൃഷ്ടിക്കുകയും ചെയ്തു. ഈ വിഭാഗങ്ങളിൽ സൂപ്പർ സ്പെഷ്യാലിറ്റി പി.ജി. കോഴ്സുകൾ ആരംഭിച്ചു. കുട്ടികളുടെ ഹൃദ്രോഗ ചികിത്സയ്ക്കായി പീഡിയാട്രിക് കാത്ത് ലാബ് അനുവദിക്കുകയും ചെയ്തിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ വ്യക്തമാക്കി.


അത്യാധുനിക സൗകര്യങ്ങളോടെയാണ് പീഡിയാട്രിക് അത്യാഹിത വിഭാഗം സജ്ജീകരിച്ചിരിക്കുന്നത്. ശീതീകരിച്ച അത്യാഹിത വിഭാഗത്തിൽ മൂന്നു എമർജൻസി കിടക്കകളും അത്യാവശ്യഘട്ടങ്ങളിൽ കുഞ്ഞുങ്ങളെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുന്നതിനായുളള ട്രാൻസ്പോർട്ട് വെന്റിലേറ്ററും മോണിറ്ററുകളും സജ്ജമാക്കിയിട്ടുണ്ട്. സാരമായ രോഗങ്ങളും ആന്തരിക രക്തസ്രാവവും അത്യാഹിത വിഭാഗത്തിൽ വച്ച് തന്നെ കണ്ടെത്താനായി പോർട്ടബിൾ സ്‌കാനിംഗ് മെഷീനും സജ്ജമാക്കി. ഇതിലൂടെ അടിയന്തിര ചികിത്സ കാലതാമസം കൂടാതെ ലഭ്യമാക്കുവാനും രോഗിയെ കാലതാമസം കൂടാതെ ഷിഫ്റ്റ് ചെയ്യുവാനും സാധിക്കുന്നു. രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി വിശാലമായ കാത്തിരുപ്പ് കേന്ദ്രമാണ് ഇതോടനുബന്ധിച്ച് ഒരുക്കിരിക്കുന്നത്. ടി.വി., കുടിവെള്ളം, പ്രാഥമികാവശ്യങ്ങൾക്കുളള സൗകര്യങ്ങൾ എന്നിവ പുതിയതായി നിർമ്മിച്ച കാത്തിരുപ്പ് കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്.


ഒരു രോഗി എത്തുമ്പോൾ തന്നെ ഗുരുതരാവസ്ഥ പരിഗണിച്ച് വിവിധ മേഖലയിലേക്ക് തിരിച്ചുവിട്ട് ഉടൻ വിദഗ്ധ ചികിത്സ ഉറപ്പാക്കുന്ന സമ്പ്രദായവും അത്യാഹിത വിഭാഗത്തിൽ ഒരുക്കിയിട്ടുണ്ട്. വയറിളക്കമുള്ള രോഗികൾക്ക് നിരീക്ഷണമുറി ഇവിടെ സജജമാക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ ഒരുദിവസം വരെ ചികിത്സിക്കുകയും ചെയ്യാം. രോഗികളുടെ ബാഹുല്യം കണക്കിലെടുത്ത് എസ്.എ.ടി.യിൽ 35 ലക്ഷം രൂപ വിലയുള്ള പുതിയ അൾട്രാസൗണ്ട് സ്‌കാനിംഗ് മെഷീൻ എച്ച്.എൽ.എൽ. സ്ഥാപിച്ചിട്ടുണ്ട്. ഇവിടത്തെ രോഗികൾക്ക് സർക്കാരിന്റെ വിവിധ പദ്ധതികളിലൂടെ ഇത് സൗജന്യമായാണ് നൽകുന്നത്.
അത്യാധുനിക ഹീമോഫീലയ ക്ലിനിക്കിന് സർക്കാർ 35 ലക്ഷം മുടക്കി പുതിയ സംവിധാനം ഒരുക്കിവരികയാണ്. അതിനാൽ ഹീമോഫീലിയ ക്ലിനിക് നടത്തുവാനായി എസ്.എ.ടി. ആശുപത്രി ഹെൽത്ത് എഡ്യൂക്കേഷൻ സൊസൈറ്റി നിർമ്മിച്ച് നൽകിയ കെട്ടിടം കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ (കെ.എ.എസ്.പി.) ഓഫീസിനായി നവീകരിച്ചു.


എസ്.എ.ടി.യിലെ മെഡിക്കൽ റെക്കാർഡ് ലൈബ്രറി സ്ഥലപരിമിതിയുളള സ്ഥലത്തായിരുന്നു മുമ്പ് പ്രവർത്തിച്ചിരുന്നത്. 16 ലക്ഷം രൂപ ചെലവഴിച്ചാണ് ഇത് നവീകരിച്ച് ലൈബ്രറി ഡിസീസ് കോഡ് അനുസരിച്ച് ക്രമീകരിച്ചിട്ടുളളത്. ടൈപ്പ് 1 പ്രമേഹ രോഗം ബാധിച്ച കുട്ടികൾക്കായി സാമൂഹ്യനീതി വകുപ്പിന് കീഴിൽ സാമൂഹ്യ സുരക്ഷാ മിഷൻ ആരംഭിച്ച മിഠായി പദ്ധതിയുടെ ഭാഗമായാണ് മിഠായി ക്ലിനിക് സ്ഥാപിച്ചത്. ക്ലിനിക്കിൽ രജിസ്റ്റർ ചെയ്തിട്ടുളള കുട്ടികൾക്ക് ഇൻസുലിൻ, കുത്തിവയ്ക്കാനുളള പേന, ഗ്ലൂക്കോമീറ്ററും അതിന്റെ സ്ട്രിപ്പുകളും തുടങ്ങി ഇൻസുലിൻ പമ്പ് വരെ നൽകുവാൻ ഈ ക്ലിനിക്കിലൂടെ സാധിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K