31 January, 2020 10:09:27 PM


സുന്നത്തിനിടെ 12കാരി കൊല്ലപ്പെട്ടു; രക്ഷിതാക്കളെയും ഡോക്ടറെയും അറസ്റ്റ് ചെയ്യാൻ ഉത്തരവ്



കെയ്റോ: ചേലാകർമത്തിന് വിധേയയാക്കിയ 12 വയസ്സുകാരി തെക്കൻ ഈജിപ്തിൽ കൊല്ലപ്പെട്ടു. ചേലാകർമം നടത്തിയ ഡോക്ടറെയും മാതാപിതാക്കളെയും അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടു. സ്ത്രീകളുടെ ലൈംഗികത നിയന്ത്രിക്കുന്നതിനുള്ള ചേലാകർമം അഥവാ പെൺ സുന്നത്ത് ഈജിപ്തിൽ സർവ സാധാരണമാണ്. എന്നാൽ 2008ൽ ഇത് നിയമംമൂലം നിരോധിച്ചിരുന്നു. എന്നാൽ 2015ൽ സർക്കാർ നടത്തിയ സർവേയിലെ കണക്കുകൾ പ്രകാരം 15 മുതൽ 49 വയസുവരെയുള്ള സ്ത്രീകളിൽ 87 ശതമാനവും ചേലാകർമത്തിന് വിധേയരാകുന്നുവെന്നാണ് കണ്ടെത്തിയത്.


നിലവിലുള്ള നിയമത്തിലെ പഴുതുകൾ ഉപയോഗപ്പെടുത്തി ഈ ദുരാചാരം തുടരുകയാണെന്ന് സ്ത്രീ സംഘടനകൾ വാദിക്കുന്നു. അസാധാരണമായ ചർമ വളർച്ച നീക്കം ചെയ്യാനുള്ള ചികിത്സയുടെ മറവിലാണ് ഇത്തരം ചേലാകർമങ്ങൾ നടത്തുന്നതെന്നാണ്  ആക്ഷേപം. സമീപകാലത്ത് ചേലാകർമത്തെ തുടർന്ന് പെണ്‍കുട്ടികൾ കൊല്ലപ്പെടുന്നത് സംബന്ധിച്ച് നിരവധി വാർത്തകളാണ് ഈജിപ്ഷ്യൻ മാധ്യമങ്ങളിൽ വന്നത്.

2016 ഡിസംബറിൽ 17 കാരിയായ പെൺകുട്ടി ചേലാകർമത്തെ തുടർന്ന് കൊല്ലപ്പെട്ടിരുന്നു. ഇതേ തുടർന്ന് രണ്ട് ഡോക്ടർമാരെയും പെൺകുട്ടിയുടെ മാതാവിനെയും ക്രിമിനൽ കോടതി ശിക്ഷിച്ചിരുന്നു. ഒരു വർഷത്തേക്ക് മാത്രം ശിക്ഷ വിധിച്ചത് അന്ന് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.5K