10 March, 2020 11:41:28 AM


കൊറോണ മാറാൻ മദ്യപിച്ചു; ഇറാനിൽ 27 പേർ മരിച്ചു; 200 പേർ ആശുപത്രിയിൽ



ടെഹ്റാൻ: കൊറോണ വൈറസ് ഭേദമാകുന്നതിന് വേണ്ടി മെഥനോൾ കലർന്ന മദ്യം കഴിച്ച് ഇറാനിൽ 27 പേർ മരിച്ചു. ഇരുന്നൂറോളം പേർ ആശുപത്രിയിൽ ചികിത്സയിലാണ്. മെഥനോൾ കലർന്ന മദ്യം കഴിച്ചാൽ കൊറോണ രോഗം മാറുമെന്ന വ്യാജസന്ദേശത്തെ തുടർന്നാണ് അമിതമായ അളവിൽ വ്യാജമദ്യം കഴിച്ചത്. 27 പേർ മരിച്ചതിൽ 20 പേർ ഇറാനിലെ തെക്ക് പടിഞ്ഞാറൻ പ്രവിശ്യയായ ഖുസെസ്ഥാനിൽനിന്നുള്ളവരാണ്. ഏഴുപേർ വടക്കൻ പ്രവിശ്യയാ അൽബോർസിൽ നിന്നുള്ളവരാണ്. മരിച്ചവരിൽ 16 പേർ കൊറോണ സ്ഥിരീകരിച്ചവരും ബാക്കിയുള്ളവർ രോഗലക്ഷണങ്ങൾ ഉള്ളവരുമാണ്.


മദ്യപാനത്തിന് നിരോധനമുള്ള രാജ്യമാണ് ഇറാൻ. ചില മുസ്ലിം ഇതര മതസ്ഥർ ഒഴികെ മറ്റാർക്കും മദ്യം വാങ്ങാനോ വിൽക്കാനോ കുടിക്കാനോ ഇവിടെ അവകാശമില്ല. അങ്ങനെയിരിക്കെയാണ് മദ്യം കൊറോണ ഭേദമാക്കുമെന്ന വ്യാജസന്ദേശങ്ങൾ വിശ്വസിച്ച് നിരവധിപ്പേർ മെഥനോൾ കലർന്ന മദ്യം വാങ്ങിക്കുടിച്ചത്. ഖുസെസ്ഥാനിലെ ആശുപത്രിയിൽ 218 പേരെ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് ജുണ്ടിഷാപുർ മെഡിക്കൽ സർവ്വകലാശാല അധികൃതർ അറിയിച്ചു. സംഭവത്തെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


വ്യാജസന്ദേശങ്ങളുടെ ഉറവിടവും വ്യാജമദ്യം നിർമ്മിച്ച് വിറ്റതിനെക്കുറിച്ചുമാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച സന്ദേശങ്ങളെ തുടർന്നാണ് ആളുകൾ വ്യാജമദ്യം വാങ്ങിക്കുടിച്ചത്. ഇറാനിൽ ഇതുവരെ 7161 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 237 പേർ മരിച്ചു. ഇപ്പോൾ വ്യാജമദ്യദുരന്തമുണ്ടാ ഖുസെസ്ഥാൻ പ്രവിശ്യയിൽ 69 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 16 മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K