03 December, 2021 05:47:08 PM


കൊല്ലത്ത് ഇടപാടുകാരുടെ രേഖകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ്; ജീവനക്കാരന്‍ അറസ്റ്റില്‍



കൊല്ലം: കടപ്പാക്കടയിലെ പ്രമുഖ കോര്‍പ്പറേറ്റ് ധനകാര്യ സ്ഥാപനത്തിലെ കണക്കില്‍ തിരിമറി നടത്തി ഇരുപത് ലക്ഷത്തിലധികം രൂപ അപഹരിച്ച ജീവനക്കാരന്‍ പോലീസ് പിടിയിലായി. സ്ഥാപനത്തിന്‍റെ സെയില്‍സ് ഓഫീസറായിരുന്ന ഇരവിപുരം കാവല്‍പ്പുര കിടങ്ങനഴികം വീട്ടില്‍ മുഹമ്മദ് റാഫിക്ക് (21) ആണ് പിടിയിലായത്.

സ്ഥാപനത്തിലെ ഇടപാടുകാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും തിരിച്ചറിയില്‍ രേഖകളുമാണ് ഇതിനായി ഉപയോഗിച്ചത്. തുടര്‍ന്ന് ലോണിന് ഫിനാസ് സ്ഥാപനത്തിന്‍റെ അംഗീകാരം വാങ്ങുകയായിരുന്നു. നഗരത്തിലെ പ്രധാന വ്യാപാര സ്ഥാപനങ്ങളുടെ ഇന്‍വോയ്സ് ഉപയോഗിച്ചാണ് ഇയാളും സഹപ്രവര്‍ത്തകനും ചേര്‍ന്ന് പണം തട്ടിയെടുത്തത്. ഇരുവരും കൂടി 20,19,000 രൂപ സ്ഥാപനത്തെ കബളിപ്പിച്ചു. സ്ഥാപനത്തിന്‍റെ ഇന്‍റേണല്‍ ഓഡിറ്റിംഗിലാണ് പണം തട്ടിപ്പ് കണ്ടെത്തിയത്.

സ്ഥാപനത്തിന്‍റെ ബ്രാഞ്ച് മാനേജര്‍ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ ഇവര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇയാള്‍ പോലീസിന്‍റെ പിടിയിലായത്. രണ്ടാമനായി ഊര്‍ജ്ജിതമായ അന്വേഷണം തുടര്‍ന്നു വരുന്നു. കൊല്ലം ഈസ്റ്റ് ഇന്‍സ്പെക്ടര്‍ രതീഷ്. ആറിന്‍റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ രാജ്മോഹന്‍, എ.എസ്.ഐ. ജലജ സി.പി.ഒമാരായ രാജഗോപാല്‍, സജീവ്, തുടങ്ങിയവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ റിമാന്‍റ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K