20 August, 2017 06:44:20 PM


മിനിമം ബാലന്‍സ് ഇല്ലാത്തതിനാല്‍ എസ്ബിഐ പിഴ ചുമത്തിയത് കോടികള്‍




മുംബൈ: ഏറ്റവും വലിയ വാണിജ്യ ബാങ്കായ എസ്ബിഐ പിഴ ഈടാക്കി പിരിച്ചെടുത്തത് കോടികള്‍. മിനിമം തുക അക്കൗണ്ടില്‍ ഇല്ലെന്ന്  കാണിച്ചാണ് ബാങ്ക് ഏറ്റവും കൂടുതല്‍ പിഴ ഈടാക്കിയത്. ഈ ഇനത്തില്‍ പിരിച്ചെടുത്തത് 235.06 കോടിയാണ്. 388.74 അക്കൗണ്ടുകളില്‍ നിന്നാണ് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെന്ന് കാണിച്ച് ഇത്രയും തുക പിഴയായി പിരിച്ചെടുത്തത്.  

സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തിലാണ് കണക്കുകള്‍ പുറത്തു വരുന്നത്. വിവരാവകാശ നിയമ പ്രകാരം പൊതുപ്രവര്‍ത്തകനായ ചന്ദ്രശേഖര്‍ ഗൗഡ നടത്തിയ  അന്വേഷണത്തിലാണ്  എസ് ബി ഐയുടെ കൊള്ള പുറത്തുവന്നത്. സേവന നിരക്കുകള്‍ വന്‍തോതില്‍ ഉയര്‍ത്തിയ ബാങ്ക് ഒട്ടേറേ സേവനങ്ങള്‍ക്ക് നിരക്ക് പുതുക്കി നിശ്ചയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മിനിമം തുക കാണിച്ച് ഇത്രയും തുക ബാങ്ക് കൈപ്പറ്റിയത്. മിനിമം തുക ഇല്ലാത്തവര്‍ക്ക് പിഴ ഈടാക്കുമെന്ന് എസ് ബി ഐ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.  

മെട്രോ നഗരങ്ങളില്‍ 5,000 രൂപയും നഗരങ്ങളില്‍ 3,000 രൂപയും അര്‍ദ്ധ നഗരങ്ങളില്‍ 2,000 രൂപയും ഗ്രാമങ്ങളില്‍  1,000 രൂപയുമാണ് മിനിമം ബാലന്‍സായി നിശ്ചയിക്കപ്പെട്ടത്.  ശരാശരി ഈ തുകയില്ലെങ്കില്‍  സേവിംഗ് ബാങ്കില്‍ നിന്ന് 20 മുതല്‍ 100 രൂപ വരെയും കറണ്ട് അക്കൗണ്ടുകളില്‍ നിന്ന്  500 രൂപയുമാണ്  ഒരു മാസത്തെ പിഴ. എസ് ബി അക്കൗണ്ടുകളില്‍ ഓരോ മൂന്നു മാസക്കാലത്തെയും ശരാശരി ബാലന്‍സ് ആയി 15,000 രൂപയില്‍ താഴെയായാല്‍ 30 രൂപ ഡെബിറ്റ് കാര്‍ഡ് ചാര്‍ജ്ജായും ഈടാക്കിയിട്ടുണ്ട്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K