13 May, 2026 10:40:40 AM
കുതിച്ച് പാഞ്ഞ് സ്വര്‍ണവില; ഒറ്റയടിക്ക് കൂടിയത് പതിനായിരത്തിലധികം രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോർഡ് വർധനവ്. ഇന്ന് മാത്രം പവന് 10,200 രൂപയുടെ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,23,120 രൂപയായി ഉയർന്നു. ഗ്രാമിന് 1,275 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 15,390 രൂപയായി.
കേന്ദ്ര സർക്കാർ സ്വർണത്തിന്റെ ഇറക്കുമതി തീരുവ (Import Duty) വർധിപ്പിച്ചതാണ് വിപണിയിൽ ഇത്രയും വലിയ പ്രതിഫലനമുണ്ടാക്കാൻ കാരണമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവിലയിൽ ചാഞ്ചാട്ടം പ്രകടമായിരുന്നെങ്കിലും ഒറ്റയടിക്ക് ഇത്രയും വലിയൊരു വർധനവ് സമീപകാലത്ത് ആദ്യമായാണ് സംഭവിക്കുന്നത്.
18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 12,640 രൂപയും (1,040 രൂപ വർധന) 14 കാരറ്റിന് 9,845 രൂപയുമാണ് (815 രൂപ വർധന) ഇന്നത്തെ നിരക്ക്. സ്വർണത്തിന് പുറമെ വെള്ളിവിലയിലും മാറ്റങ്ങൾ പ്രകടമാണ്; ഗ്രാമിന് 320 രൂപ എന്ന നിരക്കിലാണ് വെള്ളി വ്യാപാരം നടക്കുന്നത്. 2026 ജനുവരി 29-ന് രേഖപ്പെടുത്തിയ പവന് 1,31,160 രൂപയാണ് കേരളത്തിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്വർണനിരക്ക്. വിവാഹ സീസൺ തുടരുന്ന സാഹചര്യത്തിൽ ഒറ്റയടിക്ക് ഉണ്ടായ ഈ വിലവർധനവ് സാധാരണക്കാരായ ഉപഭോക്താക്കളെ വലിയ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ഇന്നലെ അർധരാത്രിയോടെയാണ് കേന്ദ്ര സർക്കാർ സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി തീരുവ വർധിപ്പിച്ചത്. ആറ് ശതമാനത്തിൽ നിന്ന് 15 ശതമാനമായാണ് വർധനവ്. 10 ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവയും 5 ശതമാനം കാർഷിക അടിസ്ഥാന സൗകര്യ വികസന സെസുമാണ് ചുമത്തിയത്. സ്വർണം, വെള്ളി എന്നിവയ്ക്ക് പുറമെ ആഭരണ നിർമാണത്തിനുപയോഗിക്കുന്ന വസ്തുക്കൾക്കും തീരുവ ബാധകമായിരിക്കും.






