25 March, 2019 04:07:56 PM


ചിന്നമ്മയുടെ മരണം ആത്മഹത്യയെന്ന് പോലീസ്; കസ്റ്റഡിയില്‍ എടുത്ത മകനെ വി‌ട്ടയച്ചു



കോട്ടയം: ഏറ്റുമാനൂരിനടുത്ത് കാണക്കാരിയില്‍ കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയ ചിന്നമ്മയുടെ മരണം ആത്മഹത്യയെന്ന് പോലീസ്. കൊലപാതകമെന്ന സംശയത്തില്‍ കസ്റ്റഡിയില്‍ എടുത്ത മകന്‍ ബിനുരാജിനെയും വീട്ടിലെ ജോലിക്കാരന്‍ വിശ്വംഭരനെയും പോലീസ് തത്ക്കാലം വി‌ട്ടയച്ചു. 


ഞായറാഴ്ച രാവിലെയാണ് കാണക്കാരി വാഴക്കാലായില്‍ പരേതനായ ജോസഫിന്‍റെ ഭാര്യ ചിന്നമ്മ (85)യുടെ മൃതദേഹം വീട്ടുവളപ്പില്‍ കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മകന്‍ ബിനുരാജാണ് ചിന്നമ്മയുടെ മൃതദേഹം വാഴചുവട്ടില്‍ കിടക്കുന്നതായ വിവരം പോലീസിനെ അറിയിച്ചത്. സ്ഥലത്തെത്തിയ പോലീസ് അന്വേഷണത്തിന്‍റെ ഭാഗമായി ബിനുവിനെയും വിശ്വംഭരനെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ബിനുരാജ് അമ്മയെ കൊലപ്പെടുത്തി എന്നായിരുന്നു നാട്ടുകാരുടെയിടയിലും ബന്ധുക്കളുടെയിടയിലും വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ പോലീസ് ഇത് സ്ഥിരീകരിച്ചിരുന്നില്ല.


കാണക്കാരി വിക്ടർ ജോർജ് റോഡിലെ ചിന്നമ്മ താമസിക്കുന്ന വീടിന്‍റെ തെക്കുവശത്ത് പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പറമ്പിലെ വാഴകൂട്ടങ്ങളുടെ ചുവട്ടില്‍ പുല്ലും കരിയിലയും വാഴയിലകളും എല്ലാം കത്തികരിഞ്ഞതിന്‍റെ ചാരം കിടപ്പുണ്ടായിരുന്നു. ഇവിടെ നിന്നും ഏകദേശം പതിനഞ്ച് അടി മാറിയാണ് പൂര്‍ണ്ണമായി കത്തികരിഞ്ഞ നിലയില്‍ മൃതദേഹം കാണപ്പെട്ടത്. ശരീരത്ത് തീ പടര്‍ന്നപ്പോള്‍ ഓടി പോയി വീണതാകാം എന്നാണ് പോലീസ് അനുമാനിക്കുന്നത്.


അതേസമയം മൃതദേഹം കിടക്കുന്നിടത്ത് തീ പടര്‍ന്നതിന്‍റെ ലക്ഷണങ്ങള്‍ അധികം ഉണ്ടായിരുന്നില്ല. മൃതദേഹം കത്തികരിഞ്ഞതിന് സമീപത്തുനിന്നും മണ്ണെണ്ണ നിറച്ചിരുന്ന പാത്രവും മറ്റും കണ്ടെത്തിരുന്നു. എന്നാല്‍ ആത്മഹത്യാ കുറിപ്പൊന്നും ലഭിച്ചിട്ടില്ല. എന്നിരുന്നാലും ചിന്നമ്മയുടെ മരണം സംബന്ധിച്ച എല്ലാ വശങ്ങലും പരിശോധിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് കുറവിലങ്ങാട് പോലീസ് പറഞ്ഞു.


    വിദേശത്തായിരുന്ന ബിനുരാജ് മൂന്ന് വര്‍ഷം മുമ്പാണ് തിരികെ നാട്ടിലെത്തിയത്. വിവാഹബന്ധം വേര്‍പെടുത്തിയ ബിനുവും ചിന്നമ്മയും മാത്രമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. ഇരുവരും തമ്മില്‍ വഴക്കിടുന്നത് പതിവായിരുന്നതായി നാട്ടുകാരും ബന്ധുക്കളും പോലീസിന് മൊഴി നല്‍കി. തികഞ്ഞ മദ്യപാനിയായ ബിനു കസേര കൊണ്ട് അടിച്ചതിനെതുടര്‍ന്ന് തലയ്ക്ക് പരിക്കേറ്റ ചിന്നമ്മ പിന്നീട് മാസങ്ങളോളം മകളുടെ കൂടെ ആയിരുന്നു താമസിച്ചിരുന്നത്. അടുത്തിടെയാണ് വീണ്ടും മകന്‍റെ കൂടെ താമസം തുടങ്ങിയത്. ഇടയ്ക്കൊക്കെ മകനുമായി വഴക്കിട്ട് അയല്‍വാസികളുടെ വീടുകളിലും ചിന്നമ്മ അന്തിയുറങ്ങിയിട്ടുണ്ടെന്ന് ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കി.


    ജില്ലാ പോലീസ് മേധാവി ഹരിശങ്കർ, എഎസ്പി രീഷ്മാ രമേശന്‍, വൈക്കം ഡിവൈഎസ്പി കെ.സുഭാഷ്, കുറവിലങ്ങാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്‍.കുമാര്‍, എസ് ഐ ടി.ആര്‍.ദീപു എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തിയിരുന്നു. വെച്ചൂര്‍ കുറുപ്പംകാട്ടില്‍ കുടുംബാംഗമാണ് ചിന്നമ്മ. ഭര്‍ത്താവ് ജോസഫ് നാല് വര്‍ഷം മുമ്പ് കാണക്കാരി അമ്പലകവലയ്ക്ക് സമീപം സ്കൂട്ടര്‍ തട്ടി മരിക്കുകയായിരുന്നു. മറ്റ് മക്കള്‍ തങ്കമ്മ, മേഴ്സമ്മ, മരുമക്കള്‍ തോമസ്, പാമ്പാടിയില്‍ (അമയന്നൂര്‍), ടോമി തോട്ടത്തില്‍ (അതിരമ്പുഴ). സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് പട്ടിത്താനം രത്നഗിരി സെന്‍റ് തോമസ് പള്ളി സെമിത്തേരിയില്‍ നടന്നു.


    Share this News Now:
    • Mail
    • Whatsapp whatsapp
    Like(s): 6.4K