05 April, 2019 08:07:17 PM


ആശുപത്രിയിലേയ്ക്ക് പാഞ്ഞ പൊലീസ് ജീപ്പ് ബസിലിടിച്ചു: പതിനാറുകാരിയ്ക്ക് ദാരുണാന്ത്യം

അപകടം വെള്ളത്തില്‍ വീണ പെണ്‍കുട്ടിയുമായി മെഡിക്കല്‍ കോളേജിലേക്ക് പോകവെ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനു മുന്നിൽ




കോട്ടയം: വെള്ളത്തിൽ വീണ കുട്ടിയെയുമായി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് പാഞ്ഞ പൊലീസ് ജീപ്പ് സ്വകാര്യ ബസിനു പിന്നിലിടിച്ച് പതിനാറുകാരിയായ പെൺകുട്ടിയ്ക്ക് ദാരുണാന്ത്യം. ആറുമാനൂര്‍ തെക്കേതൊട്ടിയില്‍ സുകുമാരന്‍റെ മകള്‍ ടി.എസ്. അതുല്യമോള്‍ (16) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനു മുന്നിലായിരുന്നു അപകടം.

അയർക്കുന്നം ആറുമാനൂർ ഭാഗത്തു വച്ചാണ് പെൺകുട്ടി കാൽവഴുതി വെള്ളത്തിൽ വീണത്. ഓടിക്കൂടിയ നാട്ടുകാരും, മണൽവാരൽ തൊഴിലാളികളും ചേർന്ന് പെൺകുട്ടിയെ അതിവേഗം രക്ഷിച്ച് കരയിലെത്തിച്ചു. തുടർന്ന് അയർക്കുന്നം സ്‌റ്റേഷനിലെ ജീപ്പിൽ തന്നെ പെൺകുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകുകയായിരുന്നു.

ജീവന്‍റെ അവസാന തുള്ളി ശരീരത്തിൽ അവശേഷിക്കുന്നതായി സംശയം തോന്നിയതിനെ തുടർന്നാണ് അതിവേഗം തന്നെ പൊലീസ് ജീപ്പിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് കുതിച്ചത്. ഹെഡ് ലൈറ്റ് തെളിയിച്ച്, ഹോൺ മുഴക്കിയായിരുന്നു പൊലീസ് ജീപ്പിന്‍റെ യാത്ര. എന്നാൽ, ഗാന്ധിനഗർ പൊലീസ് സ്റ്റേഷനു മുന്നിലെത്തിയപ്പോൾ, തൊട്ടു മുന്നിലായി കോട്ടയം മെഡിക്കൽ കോളേജ് പാലാ റൂട്ടിൽ സർവീസ് നടത്തുന്ന വിജയലക്ഷ്മി ബസുണ്ടായിരുന്നു.

പൊലീസ് സ്റ്റേഷന് എതിർവശത്തുള്ള ഹൈപ്പർമാർക്കറ്റിൽ നിന്നും ഒരു കാർ റോഡിലേയ്ക്ക് അതിവേഗം പിന്നോട്ട് എടുത്തതോടെ ബസ് പെട്ടന്ന് ബ്രേക്ക് ചെയ്തു. ഇതോടെ പിന്നാലെ, എത്തിയ ജീപ്പ് ബസിന്‍റെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജീപ്പിന്‍റെ മുൻവശം പൂർണമായും തകർന്നു. ജീപ്പിനുള്ളിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്കും സാരമായി പരിക്കേറ്റു.

ഉടൻ തന്നെ ജീപ്പിൽ നിന്നും ചാടിയിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥർ പെൺകുട്ടിയെ ഇതുവഴി എത്തിയ മറ്റൊരു വാഹനത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ അയർക്കുന്നം പൊലീസും, ഗാന്ധിനഗർ പൊലീസും കേസെടുത്തിട്ടുണ്ട്. പരിക്കേറ്റ പൊലീസുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K