19 April, 2020 10:17:33 PM


കോട്ടയത്ത് ലോക്ക് ഡൗൺ ഇളവ് എന്നുമുതൽ? ഡിജിപി പറയുന്നതോ കളക്ടര്‍ പറയുന്നതോ ശരി?



കോട്ടയം: സംസ്ഥാനത്തെ ആദ്യ കോവിഡ് മുക്ത ജില്ലയായ കോട്ടയത്ത് ലോക്ക് ഡൗൺ ഇളവുകൾ നടപ്പാക്കുന്നത് സംബന്ധിച്ചുള്ള അറിയിപ്പുകളിൽ ആശയക്കുഴപ്പം. ഇളവുകളുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറും സംസ്ഥാന പൊലീസ് മേധാവിയും വ്യത്യസ്ത അറിയിപ്പുകൾ ഇറക്കിയതാണ് ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുന്നത്.


ലോക്ക് ഡൗൺ ഇളവുകൾ സംബന്ധിച്ച് തീരുമാനങ്ങളെടുക്കാന്‍ കഴിഞ്ഞ ദിവസം (ശനി) കോട്ടയത്ത് മന്ത്രിതല യോഗം ചേര്‍ന്നിരുന്നു. ഇതിനു ശേഷം ഏപ്രിൽ 21 ചൊവ്വാഴ്ച മുതൽ ജില്ലയിൽ ലോക്ക് ഡൗണിൽ ഇളവ് വരുത്തുമെന്നാണ്  അറിയിച്ചത്. സർക്കാര്‍ ഓഫീസുകളും അന്ന് മുതൽ തന്നെ പ്രവർത്തിച്ച് തുടങ്ങുമെന്നും കളക്ടറുടെ അറിയിപ്പിൽ പറയുന്നു.


പക്ഷെ ഇന്ന് വൈകുന്നേരത്തോടെ സംസ്ഥാന പൊലീസ് മേധാവി പുറത്തിറക്കിയ പത്രക്കുറിപ്പിൽ ലോക്ഡൗണുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ പച്ച, ഓറഞ്ച് ബി മേഖലകളില്‍ ഏപ്രില്‍ 20 തിങ്കളാഴ്ച മുതല്‍ നിലവില്‍ വരുമെന്നാണ് അറിയിച്ചത്. ഇതിൽ പച്ച മേഖലയിൽ ഉൾപ്പെടുന്ന ജില്ലയാണ് കോട്ടയം.


എന്നാൽ ഇതിന് തൊട്ടു പിന്നാലെ പുതിയ അറിയിപ്പില്‍ കോട്ടയം ജില്ലയിൽ ലോക് ഡൗണ്‍ ഇളവുകള്‍ ഏപ്രില്‍ 21ന് (ചൊവ്വ) നിലവില്‍ വരുമെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു അറിയിച്ചു. കളക്ടറുടെ ഫേസ് ബുക്ക് പേജിലും ഇത് സംബന്ധിച്ച് അറിയിപ്പ് ഉണ്ട്. കോട്ടയത്ത് നിയന്ത്രണങ്ങൾ പൂർണമായും നീക്കിയിട്ടില്ലെന്നും ജാഗ്രത തുടരണമെന്നുമാണ് ജില്ലാ കളക്ടർ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നത്. ഇതിന് പുറമെ വ്യാപാര സ്ഥാപനങ്ങൾക്ക് അടക്കം മാർഗ നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.


കേരള സ്റ്റേറ്റ് പോലീസ് മീഡിയാ സെന്‍ററിന്‍റെ ഫേസ്ബുക്ക് പേജില്‍ സംസ്ഥാന പോലീസ് മേധാവിയുടേതായി ഏപ്രില്‍ 19ന് വൈകിട്ട് 6.40ന് പ്രത്യക്ഷപ്പെട്ട കുറിപ്പ്...



"പച്ച, ഓറഞ്ച് ബി മേഖലകളില്‍ ഇളവ് തിങ്കളാഴ്ച മുതല്‍

ലോക്ഡൗണുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ പച്ച, ഓറഞ്ച് ബി മേഖലകളില്‍ ഏപ്രില്‍ 20 തിങ്കളാഴ്ച മുതല്‍ നിലവില്‍ വരുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പച്ച മേഖലയില്‍ കോട്ടയം, ഇടുക്കി ജില്ലകളും ഓറഞ്ച് ബി മേഖലയില്‍ ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂര്‍ ജില്ലകളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പച്ച, ഓറഞ്ച് ബി മേഖലയില്‍ ജില്ലാ അതിര്‍ത്തി കടന്നുള്ള യാത്രകള്‍ നിരോധിച്ചിട്ടുണ്ട്. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുള്ള കാര്യങ്ങള്‍ക്കും മാത്രമേ ജില്ലാഅതിര്‍ത്തിയും സംസ്ഥാന അതിര്‍ത്തിയും കടന്നുള്ള യാത്ര അനുവദിക്കൂ.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമാതിയ്യേറ്ററുകള്‍, ഷോപ്പിംഗ് കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍, ബാറുകള്‍ മുതലയായവ പ്രവര്‍ത്തിക്കില്ല. ജനങ്ങള്‍ കൂട്ടംകൂടുന്ന എല്ലാതരം പരിപാടികളും നിരോധിച്ചിട്ടുണ്ട്. ആരാധനാകേന്ദ്രങ്ങളും തുറക്കില്ല. വിവാഹത്തിനും മരണാനന്തരചടങ്ങുകളിലും 20 ല്‍ കൂടുതല്‍ പേര്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല.

ആരോഗ്യമേഖല, കൃഷി, മത്സ്യബന്ധനം, പ്ലാന്‍റേഷന്‍, മൃഗസംരക്ഷണം, സാമ്പത്തികമേഖല, സാമൂഹ്യമേഖല, ഓണ്‍ലൈന്‍ വിദ്യാഭ്യാസ സമ്പ്രദായം, തൊഴിലുറപ്പ് പദ്ധതികള്‍ എന്നീ മേഖലകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ഉണ്ട്. ഇന്ധനനീക്കം, ഊര്‍ജ്ജവിതരണം എന്നിവ ഉള്‍പ്പെടെയുള്ള പൊതുസേവനകാര്യങ്ങള്‍, ചരക്ക് നീക്കം, അവശ്യസാധനങ്ങളുടെ വിതരണം, സ്വകാര്യ, വാണിജ്യസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ മേഖലയിലും സ്വകാര്യമേഖലയിലുമുള്ള വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കും അനുമതി നല്‍കിയിട്ടുണ്ട്. സാമൂഹ്യ അകലം പാലിച്ചുകൊണ്ടാവണം ഇവ പ്രവര്‍ത്തിപ്പിക്കേണ്ടത്.

ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് നമ്പറുകളില്‍ അവസാനിക്കുന്ന രജിസ്ട്രേഷന്‍ നമ്പറുള്ള വാഹനങ്ങള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ യാത്രാനുമതി നല്‍കിയിട്ടുണ്ട്. പൂജ്യം, രണ്ട്, നാല്, ആറ്, എട്ട് അക്കങ്ങളില്‍ അവസാനിക്കുന്ന നമ്പറുള്ള വാഹനങ്ങള്‍ക്ക് അനുമതിയുള്ളത് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ്. എന്നാല്‍, ഒഴിവാക്കപ്പെട്ട വിഭാഗത്തിലുള്ളവരും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചിട്ടുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരും സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് ഈ ക്രമം ബാധകമല്ല. ഞായറാഴ്ച പ്രവര്‍ത്തിക്കുന്ന അടിയന്തരപ്രാധാന്യമുള്ള സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് മാത്രമേ ആ ദിവസം വാഹനം പുറത്തിറക്കാന്‍ അനുമതിയുള്ളൂ. മണ്‍സൂണിന് മുമ്പുളള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആരോഗ്യവകുപ്പ്, തദ്ദേശഭരണ ജീവനക്കാര്‍ക്കും പ്രവര്‍ത്തനാനുമതിയുണ്ട്.

ഓറഞ്ച് എ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളില്‍ മേല്‍പ്പറഞ്ഞ ഇളവുകള്‍ ഏപ്രില്‍ 24 മുതല്‍ പ്രാബല്യത്തില്‍വരും. ചുവപ്പ് മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളത് കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളാണ്. ഇവിടെ നിലവിലുള്ള ലോക്ഡൗണ്‍ അതേപടി തുടരും.

സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുളള കാര്യങ്ങള്‍ക്കായി മാത്രമേ ഒരു ജില്ലയില്‍ നിന്ന് അടുത്തുളള ജില്ലയിലേക്ക് പ്രവേശനം അനുവദിക്കൂ. മറ്റ് ആവശ്യങ്ങള്‍ക്കായി ജില്ല കടന്ന് യാത്ര ചെയ്യാന്‍ അനുമതി നല്‍കില്ലെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു."


ഏപ്രില്‍ 19ന് രാത്രി 8.20ന് കോട്ടയം ജില്ലാ കളക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ...



"ലോക് ഡൗണ്‍ ഇളവുകള്‍ ഏപ്രില്‍ 21 ന് കോട്ടയം ജില്ലയില്‍ നിലവില്‍ വരികയാണ്. നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കുകയല്ല. അതുകൊണ്ടുതന്നെ കൊറോണ പ്രതിരോധത്തിനായുള്ള ജാഗ്രത തുടരാന്‍ എല്ലാവരും ശ്രദ്ധിക്കണം.

പൊതു സ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും അനാവശ്യമായി പോകുന്നതും കൂട്ടം ചേരുന്നതും ആശുപത്രികളില്‍ രോഗികളെ സന്ദര്‍ശിക്കുന്നതും ഒഴിവാക്കണം.

സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വ്യാപാര ശാലകളിലും പൊതു സ്ഥലങ്ങളിലും ബ്രേക് ദ ചെയിന്‍ കാമ്പയിന്‍റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ തുടരണം. അകലം പാലിക്കുക, മാസ്ക് ധരിക്കുക, കൈകള്‍ കഴുകുക എന്നിവയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. പനി, ജലദോഷം, തൊണ്ടവേദന എന്നിവയുള്ളവര്‍ ഒരു കാരണവശാലും പൊതു സ്ഥലങ്ങളില്‍ പോകുകയോ പൊതു വാഹന സംവിധാനം ഉപയോഗിക്കുകയോ ചെയ്യരുത്.

പ്രായമായവരും കുട്ടികളും കഴിവതും വീടുകളില്‍തന്നെ തുടരുക. കുടുംബാംഗങ്ങള്‍ ഒന്നിച്ചു ചേര്‍ന്നുള്ള ഷോപ്പിംഗ് ഒഴിവാക്കണം. വാങ്ങേണ്ട സാധനങ്ങളുടെ പട്ടിക തയ്യാറാക്കി ഒരാള്‍ മാത്രം പോയാല്‍ മതിയാകും. ഷോപ്പിംഗിന് പോകുന്നവര്‍ അനാവശ്യമായി പൊതു സ്ഥലങ്ങളില്‍ ചുറ്റി നടക്കുന്നത് ഒഴിവാക്കണം. വാങ്ങേണ്ട സാധനങ്ങളില്‍ മാത്രം സ്പര്‍ശിക്കുക. സാധനങ്ങള്‍ എടുത്തശേഷം തിരികെ വയ്ക്കുന്നത് ഒഴിവാക്കണം.

സന്ദര്‍ശിക്കുന്ന സ്ഥലങ്ങളിലെല്ലാം കൈകള്‍ സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് ശുചിയാക്കാന്‍ ശ്രദ്ധിക്കുക. ലിഫ്റ്റില്‍ കയറുന്നത് കഴിവതും ഒഴിവാക്കണം. വീട്ടില്‍ തിരികയെത്തിയാല്‍ കൈകള്‍ കഴുകുകയും വസ്ത്രം മാറുകയും കുളിക്കുകയും ചെയ്ത ശേഷമേ മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്താവൂ.

സര്‍ക്കാര്‍ ഓഫീസുകള്‍, സർവ്വകലാശാല, ബാങ്കുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അത്യാവശ്യങ്ങള്‍ക്കു മാത്രം സന്ദര്‍ശിച്ചാല്‍ മതിയാകും. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം."






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K