22 April, 2020 12:45:18 PM


നിരീക്ഷണകാലാവധി കഴിഞ്ഞിട്ടും കോവിഡ് ഫലം പോസിറ്റീവ്! ; കാരണം എന്തെന്ന് ഡോ.ബി. ഇക്ബാൽ



തിരുവനന്തപുരം: കോവിഡ് 19നെതിരെയുള്ള പ്രതിരോധപ്രവർത്തനങ്ങളില്‍ ലോകത്തിനു തന്നെ മാതൃകയായ കേരളം വീണ്ടും ആശങ്കയിലേക്ക് നീങ്ങുന്നതാണ് കുറച്ചുദിവസങ്ങളായി കാണുന്നത്. വിദേശത്തുനിന്ന് വന്നു ക്വാറന്‍റൈൻ കാലാവധി പൂർത്തിയാക്കിയവരിലും അവരുമായി സമ്പർക്കത്തിലുള്ളവരിലുമാണ് കോവിഡ് ബാധ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, ലക്ഷണമില്ലാതെ തന്നെ രോഗം റിപ്പോർട്ട് ചെയ്യുന്നുമുണ്ട്.


ക്വാറന്‍റൈൻ കാലത്തിനുശേഷം രോഗം സ്ഥിരീകരിക്കുന്നതിനെക്കുറിച്ചും വ്യാപനശേഷി പരിശോധിക്കുന്നതിന് മൂന്നുതരം പരിശോധനകളിൽ ഒന്ന് ചെയ്തുനോക്കുന്നതിനെക്കുറിച്ചും വിശദീകരിക്കുകയാണ് കേരള സർവ്വകലാശാല മുൻ വൈസ് ചാൻസലർ കൂടിയായ ഡോ. ബി. ഇക്ബാൽ വിശദീകരിക്കുന്നു.


ഡോ. ബി ഇക്ബാലിന്‍റെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം...


"കോവിഡ് നിരീക്ഷണ കാലത്തിന് (ക്വാറന്റൈൻ കാലം) ശേഷവും (14-28 ദിവസം) ചിലരിൽ പി സി ആർ വൈറൽ ടെസ്റ്റ് പോസിറ്റീവായി റിപ്പോർട്ട് ചെയ്യപ്പെട്ടത് ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്.


പി സി ആർ ടെസ്റ്റിൽ വൈറസിന്റെ ആർ എൻ എ ഘടകമാണ് പരിശോധിക്കുന്നത്. രോഗാണു ശരീരത്തിൽ പ്രവേശിച്ച് രോഗലക്ഷണം പ്രകടിപ്പിക്കുന്നത് വരെയുള്ള കാലമാണ് ഇൻക്യുബേഷൻ പിരീഡ് (Incubation Period) ഇത് ഒന്ന് മുതൽ 14 ദിവസം വരെയാകാമെങ്കിലും മിക്കവാറും 5-6 ദിവസങ്ങൾക്കകം ഇൻക്യുബേഷൻ കാലം അവസാനിച്ച് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങും. മിക്ക കേസുകളിലും തുടർന്ന് രോഗം 8 ദിവസം വരെ നീണ്ട് നിൽക്കാം. ചുമ, പനി, ശ്വാസ തടസ്സം തുടങ്ങിയവയാണ് സാധാരണ കാണുന്ന രോഗലക്ഷണങ്ങൾ. ഈ കാലയളവിൽ രോഗിയിൽ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരാൻ (Infective Period) സാധ്യതയുണ്ട്. കേരളത്തിൽ പലരിലും രോഗകാലത്ത് രോഗലക്ഷണം പ്രകടിപ്പിച്ചതായി കാണുന്നില്ല. ഇവരെയാണ് രോഗിലക്ഷണമില്ലാത്ത രോഗികൾ (Asymptomatic Patients) എന്ന് വിളിക്കുന്നത്..


പി സി ആർ ടെസ്റ്റ് ഇൻക്യുബേഷൻ പിരീഡിന്റെ അവസാന രണ്ട് ദിവസം മുതൽ രോഗലക്ഷണങ്ങൾ അവസാനിക്കുന്നത് വരെയാണ് സാധാരണ ഗതിയിൽ പോസിറ്റീവായിരിക്കുക. എന്നാൽ ചിലരിൽ ഇത് പിന്നീടും പോസിറ്റീവ് ആകാം. എന്നാൽ അവർക്ക് രോഗവ്യാപന സാധ്യത (Infectivity) ഉണ്ടാവില്ല. മറ്റുള്ളവരിലേക്ക് രോഗം പകരില്ലെന്നർത്ഥം. രോഗശമന ശേഷം രോഗിയുടെ ശരീരത്തിൽ നിന്നും രോഗ വ്യാപനത്തിനാവശ്യമായ അളവിൽ (<100000) വൈറസ് പുറത്തേക്ക് വരില്ല. ഈ ഘട്ടത്തിൽ പുറത്തേക്ക് വരുന്ന വൈറസ് ഘടകങ്ങളെ വൈറസ് മാലിന്യം (Virus Litter) എന്ന് ചില വിദ്ഗ്ധർ വിളിക്കുന്നുണ്ട്.


പി സി ആർ പോസിറ്റീവായ ഒരാൾക്ക് രോഗവ്യാപന സാധ്യതയുണ്ടോ എന്നറിയാൻ മൂന്ന് ടെസ്റ്റ്കളിലേതെങ്കിലും ഒന്ന് ചെയ്ത് നോക്കാവുന്നതാണ്. വൈറസിനെ കൾചർചെയ്യുക (Viral Culture) എന്നതാണ് ആദ്യത്തേത്. വൈറസിനെ കൃത്രിമ മാധ്യമങ്ങളിൽ വളർത്തിയെടുക്കാനാണ് കൾചറിൽ ശ്രമിക്കുന്നത്. ലെവൽ -3 ലാബറട്ടറിയിൽ മാത്രമേ വൈറസ് കൾചർ ചെയ്യാനാവൂ. കേരളത്തിൽ അതിന് സൌകര്യമില്ല. പൂനയിലെ നാഷണൽ വൈറോളജി ലാബറട്ടറിയിൽ അയക്കേണ്ടിവരും.


മറ്റൊന്ന് ആന്റിബോഡി ടെസ്റ്റ് ചെയ്യുക എന്നതാണ്. ഐ ജി എം (IgM) ആന്റിബോഡിയുണ്ടെങ്കിൽ രോഗം ഇപ്പോഴുമുണ്ടെന്നും ഐ ജി ജി യും ഐ ജി എമ്മുമും ഉണ്ടെങ്കിൽ (IgG+IGM) രോഗ ഭേദമായെന്നും കരുതാവുന്നതാണ്.


വൈറസ് ആന്റിജൻ ടെസ്റ്റാണ് മറ്റൊരു രീതി. അന്റിജൻ ടെസ്റ്റ് പോസിറ്റീവായാൽ രോഗമുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. ശ്രീ ചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ആന്റിജൻ ടെസ്റ്റ് വികസിപ്പിച്ചെടുക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ്.


പി സി ആർ ടെസ്റ്റ് പോസ്റ്റിറ്റീവ് ആണോയെന്ന് ഉറപ്പ് വരുത്തുന്നതിനായി മറ്റൊരു ലാബിൽ കൂടി പരിശോധിക്കുന്നതും പരിഗണിക്കാവുന്നതാണ്.


ഇന്നത്തെ സ്ഥിതിയിൽ ആന്റിബോഡി കിറ്റ് ലഭ്യമായി കഴിഞ്ഞാൽ സംശയമുള്ള കേസുകളിൽ ആന്റിബോഡി ടെസ്റ്റ് ചെയ്ത് നോക്കുന്നതാവും ഉചിതം.
ഏതായാലും ഇക്കാര്യത്തിൽ ആശയക്കുഴപ്പവും ആശങ്കയും ആവശ്യമില്ല."



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K