22 April, 2020 04:49:51 PM


പാലാ ജനറൽ ആശുപത്രിയിലും വാക്ക് ഇൻ കിയോസ്ക്: ഇനി സ്രവശേഖരണം സുരക്ഷിതം

- സുനിൽ പാലാ



പാലാ: പാലാ ജനറൽ ആശുപത്രിയിലും വാക്ക് ഇൻ സാമ്പിൾ കളക്ഷൻ കിയോസ്ക്ക് സ്ഥാപിച്ചു. കോട്ടയം ജില്ലയിലെ രണ്ടാമത് സുരക്ഷിത സ്രവ ശേഖരണ കിയോസ്ക്കാണു പാലായിൽ പ്രവർത്തനം ആരംഭിച്ചത്. കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ സേവന വിഭാഗമാണ് കിയോസ്ക്ക് സജ്ജീകരിച്ചിരിക്കുന്നത്. ഇതോടെ .കൊറോണ രോഗലക്ഷണങ്ങളുമായി എത്തുന്നവരുടെ സ്രവ ശേഖരണം വളരെ സുരക്ഷിതമാകും. 


രോഗിയിൽ നിന്നും ആരാഗ്യ പ്രർത്തകനോ തിരിച്ചോ രോഗം പകരില്ല എന്നുള്ളതാണ് ഈ നവീന സ്രവ ശേഖരണ സംവിധാനത്തിന്റെ പ്രത്യേകത. രണ്ട് മിനിറ്റിനകം സ്രവ ശേഖരണം സുരക്ഷിതമായി പൂർത്തിയാക്കാം. ഇതിനായി കാത്തു നിൽക്കുകയോ ക്യൂ നിൽക്കുകയോ ചെയ്യേണ്ടി വരുന്നു മില്ല. വളരെ കുറച്ചു സമയം കൊണ്ട് നിരവധി പേരിൽ നിന്നും സ്രവം ശേഖരിക്കുകയും ചെയ്യാം. ആരോഗ്യ പ്രവർത്തകർക്ക് പി.പി.ഇ കിറ്റ് ഉപയോഗിക്കേണ്ടി വരില്ല. ഇതു മൂലം ആശുപത്രിക്ക് വൻതുക ലാഭിക്കുവാനും  കഴിയും.  


അൾട്രാവയലറ്റ് അണു നശീകരണ സംവിധാനം കൂടി ഉൾപ്പെടുത്തി നിർമ്മിച്ചതാണ് ഈ കിയോസ്‌ക്.
വായു സംസർഗം ഉണ്ടാകാത്ത വിധത്തിൽ എക്സ് ഹോസ്റ്റ് ഫാനും ലൈറ്റും ക്രമീകരിച്ച കിയോയ്സ്ക്ക് അലുമിനിയം, മൈക്ക, ഗ്ലാസ് എന്നിവ കൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത്. ഓരോ തവണയും സാമ്പിൾ ശേഖരിച്ച ശേഷം കിയോസ്കിന്റെ ഉൾവശവും കൈ ഉറയും സാമ്പിൾ നൽകുന്നവർ ഇരിക്കുന്ന കസേരയും എല്ലാം അണുവിമുക്തമാക്കും. 


കഴിഞ്ഞ ആഴ്ച ആശുപത്രിയിലെ രോഗപ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയ ജോസ് കെ.മാണി മുമ്പാകെ ആശുപത്രി അധികൃതർ ഉന്നയിച്ച ആവശ്യത്തെ തുടർന്നാണ് അഞ്ച് ദിവസം കൊണ്ട് കിയോസ്ക് പ്രാവർത്തികമായത്. കൊറിയൻ സാങ്കേതിക വിദ്യ പ്രകാരമാണ് ഇതിന്റെ നിർമാണം. ആശുപത്രിയിൽ സ്ഥാപിച്ച നവീന സാമ്പിൾ ശേഖരണ കിയോസ്ക് സൂപ്രണ്ട് ഡോ.അഞ്ജു സി.മാത്യുവിന് കൈമാറി. സമയബന്ധിതമായി സുരക്ഷിത സ്രവ ശേഖരണത്തിനായുള്ള ക്രമീകരണം ഏർപ്പെടുത്തി നൽകിയതിൽ ആശുപത്രി അധികൃതർ സന്തുഷ്ടി രേഖപ്പെടുത്തി. 


ആശുപത്രിയിൽ എത്തിച്ചിരിക്കുന്ന പത്ത് ഡയാലിസിസ് മെഷീനുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള നടപടികളും നടന്നു വരുന്നതായി ജോസ്.കെ.മാണി  പറഞ്ഞു. ആരോഗ്യ വകുപ്പിന് ലഭ്യമാക്കിയിരിക്കുന്ന 40 ലക്ഷം രൂപ വിനിയോഗിച്ച് ഐ.സി യൂണിറ്റിനായുള്ള നടപടികളും പുരോഗമിക്കുന്നതായി അദ്ദേഹം അറിയിച്ചു.








Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K