02 May, 2020 09:02:33 PM


കോട്ടയത്ത് ഇന്ന് മടങ്ങാന്‍ തയ്യാറായത് 8000 ഇതര സംസ്ഥാന തൊഴിലാളികള്‍



കോട്ടയം: സ്വദേശത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളെ കണ്ടെത്തി യാത്രാ സൗകര്യമൊരുക്കുന്നതിനുള്ള വിവരശേഖരണം കോട്ടയം ജില്ലയില്‍ നാളെയും തുടരും. താമസസ്ഥലങ്ങളില്‍ നേരിട്ടെത്തി നടത്തുന്ന വിവരശേഖരണത്തിന്‍റെ ആദ്യ ദിനമായ ഇന്ന് എണ്ണായിരത്തോളം പേര്‍ നാട്ടിലേക്ക് മടങ്ങാന്‍ സന്നദ്ധത അറിയിച്ചു.


ബംഗാള്‍, അസം, ഒറീസ, ബീഹാര്‍, ഝാർഖണ്ഡ്  സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് ഇതില്‍ ഭൂരിഭാഗവും. ഇതുവരെ മടങ്ങാന്‍ തയ്യാറായവരുടെ വിവരം സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്തതായും യാത്രയ്ക്കായി ട്രെയിനുകള്‍ ക്രമീകരിക്കണമെന്ന് അറിയിച്ചിണ്ടെന്നും ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു പറഞ്ഞു. റവന്യൂ, തൊഴില്‍, പഞ്ചായത്ത്, പോലീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് വിവരശേഖരണം നടത്തുന്നത്. ജില്ലാ ഭരണകൂടം നേരത്തെ സമാഹരിച്ചിട്ടുള്ള തൊഴിലാളികളുടെ വിശദാംശങ്ങളുമായി  ക്യാമ്പുകളില്‍ ചെന്ന് നാട്ടിലേക്ക് മടങ്ങാന്‍ ഉദ്ദേശിക്കുന്നവരുടെ പട്ടിക തയ്യാറാക്കി തത്സമയം ഓണ്‍ലൈനില്‍  കളക്ടറേറ്റില്‍ ലഭ്യമാക്കും വിധമാണ് ക്രമീകരണം.


അസിസ്റ്റന്‍റ് കളക്ടര്‍ ശിഖ സുരേന്ദ്രനാണ് ഈ പ്രവര്‍ത്തനങ്ങളുടെ ഏകോപനച്ചുമതല. താലൂക്ക് തലത്തില്‍ തഹസില്‍ദാര്‍മാര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നു. ഒറ്റദിവസം കൊണ്ട് വിവര ശേഖരണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ചില സ്ഥലങ്ങളിൽ ഇന്‍റര്‍നെറ്റ് കണക്ടിവിറ്റി ലഭിക്കാതിരുന്നത് താമസത്തിനിടയാക്കി. 
ഇതേ സമയംതന്നെ നാട്ടിലേക്ക് മടങ്ങാന്‍ ഉദ്ദേശിക്കുന്ന തൊഴിലാളികളുടെ വൈദ്യ പരിശോധന ജില്ലാ മെഡിക്കല്‍ ഓഫീസിന്‍റ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.


രോഗലക്ഷണങ്ങള്‍ ഉണ്ടോ എന്നതും ശരീരോഷ്മാവുമാണ് പ്രധാനമായും പരിശോധിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് സ്ഥിരീകരിച്ചാല്‍  സര്‍ട്ടിഫിക്കറ്റ് നല്‍കും. മടക്കയാത്രയ്ക്ക് ഈ സര്‍ട്ടിഫിക്കറ്റും അനിവാര്യമാണ്. പ്രാദേശികതലത്തില്‍ അതത് മേഖലകളിലെ സര്‍ക്കാര്‍ ആശുപത്രികളുടെ നേതൃത്വത്തിലാണ് വൈദ്യ പരിശോധന നടത്തുന്നത്. നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും മടക്കയാത്രയ്ക്ക് അവസരമൊരുക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ട്രെയിനുകള്‍ ലഭ്യമാകുന്ന മുറയ്ക്ക് ഇവരെ സ്റ്റേഷനുകളില്‍ എത്തിക്കുന്നതിനും ഭക്ഷണവും വെള്ളവും മറ്റും നല്‍കുന്നതിനും യാത്രയുമായി ബന്ധപ്പെട്ട് ബോധവത്കരിക്കുന്നതിനും ക്രമീകരണം ഏര്‍പ്പെടുത്തും. 


മടക്കയാത്രയ്ക്ക് സ്ത്രീകള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍,  തുടങ്ങിയവര്‍ക്ക് പ്രത്യേക പരിഗണന നല്‍കും. ചില  സംസ്ഥാനങ്ങളിലേക്ക് വളരെ കുറച്ചുപേര്‍ മാത്രമാണ് ജില്ലയില്‍നിന്ന് പോകാനുള്ളത്. ഇവരെ അയല്‍ ജില്ലകളില്‍നിന്നുള്ള തൊഴിലാളികള്‍ക്കൊപ്പം ഒരു ട്രെയിനില്‍ അയയ്ക്കും. കോട്ടയം ജില്ലയില്‍ ഏകദേശം 27000 അതിഥി തൊഴിലാളികളാണുള്ളത്.ഇതില്‍ 18000 ഓളം പേര്‍ പശ്ചിമ ബംഗാളില്‍നിന്നുള്ളവരാണ്.പായിപ്പാട്, പനച്ചിക്കാട്, മുളക്കുളം ഗ്രാമപഞ്ചായത്തുകള്‍ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി തുടങ്ങിയ കേന്ദ്രങ്ങളിലാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ കൂടുതലുള്ളത്.


വിവരശേഖരണത്തിനുള്ള ക്രമീകരണങ്ങള്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ഇന്നലെ വിലയിരുത്തി. ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, അസിസ്റ്റന്‍റ് കളക്ടര്‍ ശിഖ സുരേന്ദ്രന്‍, എ.ഡി.എം അനില്‍ ഉമ്മന്‍, പാലാ ആര്‍.ഡി.ഒ ജി. പ്രദീപ്കുമാര്‍, കോട്ടയം ആര്‍.ഡി.ഒ ജോളി ജോസഫ്, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍, തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K