06 June, 2020 05:31:27 PM


കുറവിലങ്ങാട് അപകടത്തില്‍പെട്ട കാര്‍ ആറ് മണിക്കൂറിനുശേഷം കത്തിയമര്‍ന്നു



കുറവിലങ്ങാട്: അപകടത്തില്‍പെട്ട കാര്‍ ആറ് മണിക്കൂറിനുശേഷം കത്തിയമര്‍ന്നു. എം.സി.റോഡില്‍ കുറവിലങ്ങാടിനടുത്ത് കുര്യനാട് സ്കൂളിന് മുന്നിലായിരുന്നു അപകടം. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെ ഇവിടെവെച്ച് പിക്കപ് വാനുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് റോഡരികില്‍ മാറ്റി പാര്‍ക്ക് ചെയ്ത കാറാണ് ഉച്ചകഴിഞ്ഞ് ഒന്നര മണിയോടെ കത്തിയമര്‍ന്നത്. പാലക്കാട് മാങ്കാവ് താവളം സജീവ് തോമസിന്‍റെ ഉടമസ്ഥതയിലുള്ള കാറാണ് അഗ്നിക്കിരയായത്.



ബിസിനസുകാരനായ സജീവ് തോമസിന്‍റെ മാനേജര്‍ മണ്ണാര്‍കാട് വെച്ചുള്ളി സ്വദേശി രാധാകൃഷ്ണന്‍ (58), ഡ്രൈവര്‍ മണ്ണാര്‍കാട് തച്ചംപാറ ദേവപ്രസാദ് (40) എന്നിവരെയും പിക്കപ് വാന്‍ ഡ്രൈവര്‍ ഏറ്റുമാനൂര്‍ ചെറുവാണ്ടൂര്‍ വെള്ളാരത്തുങ്കല്‍ രാജേഷ് (43) എന്നിവരെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കാട് നിന്നും കോട്ടയത്തേക്ക് ബിസിനസ് ആവശ്യത്തിന് പോകുകയായിരുന്നു രാധാകൃഷ്ണനും ദേവപ്രസാദും. കുര്യനാട് സ്കൂളിന് മുന്നിലെത്തിയപ്പോള്‍ എതിര്‍ദിശയില്‍നിന്നും എത്തിയ പിക്കപ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.


പേരൂര്‍ സ്വദേശി ജയകൃഷ്ണന്‍റെ ഉടമസ്ഥതയിലുള്ള പിക്കപ് വാന്‍ അങ്കമാലിയിലേക്ക് പോകുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഇരുവാഹനങ്ങളും റോഡരികില്‍ പാര്‍ക്ക് ചെയ്തശേഷം പരിക്കേറ്റവര്‍ ആശുപത്രിയിലേക്ക് പോയിരുന്നു. അഗ്നിരക്ഷാസേന സ്ഥലത്തെത്തിയപ്പോഴേക്കും കാര്‍ പൂര്‍ണ്ണമായും അഗ്നിക്കിരയായിരുന്നു. കുറവിലങ്ങാട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K