11 June, 2020 10:34:48 PM


യുവതിയും കുഞ്ഞും കുളത്തില്‍ മരിച്ച സംഭവം: അന്വേഷണം ഡി വൈ എസ് പി ഏറ്റെടുത്തു




കോട്ടയം: ഭര്‍ത്താവിനോട് വഴക്കിട്ട് വീടുവിട്ടിറങ്ങിയ യുവതിയും നാല് വയസുള്ള കുട്ടിയും കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം കോട്ടയം ഡിവൈഎസ്പി ഏറ്റെടുത്തു. നീണ്ടൂര്‍ ഓണംതുരുത്ത് ചന്ദ്രവിലാസത്തില്‍ ചന്ദ്രബാബുവിന്‍റെ ഭാര്യ രഞ്ജി (36), നാല് വയസുള്ള മകന്‍  ശ്രീനന്ദ് എന്നിവരെയാണ് വീടിനടുത്തുള്ള കളരിക്കല്‍ കുളത്തില്‍ ബുധനാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. ചന്ദ്രബാബുവും രഞ്ജിയും തമ്മിലുള്ള വഴക്കിനെതുടര്‍ന്ന് കുളത്തില്‍ ചാടി ആത്മഹത്യചെയ്തു എന്നാണ് പ്രാഥമിക നിഗമനം. എങ്കിലും ചന്ദ്രബാബുവിനെ ഏറ്റുമാനൂര്‍ പോലീസ് ചോദ്യം ചെയ്തിരുന്നു.


മൂഴികുളങ്ങര ശശീന്ദ്രമംഗലത്ത് പി.ജി.രാജന്‍റെ മകള്‍ രഞ്ജി അയല്‍വാസിയായ ചന്ദ്രബാബുവിനെ 11 വര്‍ഷം മുമ്പാണ് വിവാഹം കഴിച്ചത്. ഇവര്‍ക്ക് മരിച്ച ശ്രീനന്ദിനെ കൂടാതെ ശ്രീഹരി (10) എന്നൊരു മകനുമുണ്ട്. ചൊവ്വാഴ്ച രാത്രിയില്‍ ഒന്നിച്ച് ഉറങ്ങാന്‍ കിടന്ന ഭാര്യയെയും കുട്ടിയെയും രാവിലെ നോക്കിയപ്പോള്‍ കാണാതായി എന്ന് കാണിച്ച് ചന്ദ്രബാബു ബുധനാഴ്ച രാവിലെ ഏറ്റുമാനൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. 


ഭര്‍ത്താവിന്‍റെ മാതാപിതാക്കളോടൊപ്പം ഇവര്‍ ഒന്നിച്ചായിരുന്നു താമസം. അതേസമയം ചൊവ്വാഴ്ച രാത്രി 11 മുതല്‍ യുവതിയെയും കുട്ടിയെയും കാണാതായതായും സൂചനകള്‍ ലഭിച്ചിരുന്നു. നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് അഗ്നിശമനസേനയുടെ സ്കൂബാ ടീം എത്തി കുളത്തില്‍ പരിശോധന നടത്തിയത്. പകല്‍ ഒന്നര മണിയോടെയാണ് കുളത്തില്‍ നിന്ന് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ഏറ്റുമാനൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പീഡനം തുടങ്ങിയ വിഷയങ്ങള്‍ മരണത്തിന് കാരണമാണോയെന്നതു സംബന്ധിച്ച് അന്വേഷണം നടക്കും.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K