15 June, 2020 05:47:26 PM


കളക്ടറോട് കുട്ടികള്‍ പറഞ്ഞു; "ഈ ക്ലാസ് സൂപ്പറാണ്, സ്കൂളിലേക്കാള്‍ രസമാണിവിടെ"



കോട്ടയം: ക്ലാസ് എങ്ങനെയുണ്ടെന്ന കളക്ടര്‍ ചോദിച്ചു തീരും മുമ്പ് കുട്ടികളുടെ മറുപടിയെത്തി - "ഈ ക്ലാസ് സൂപ്പറാണ്,  സ്കൂളിലേക്കാള്‍ രസമാണിവിടെ". സ്കൂളില്‍ പോകാനാകാത്തതില്‍ വിഷമമുണ്ടോ എന്ന് ആരാഞ്ഞപ്പോള്‍ ഇല്ലെന്നായിരുന്നു പ്രതികരണം. വിക്ടേഴ്സ് ചാനല്‍ വഴി നടത്തുന്ന ക്ലാസില്‍ പങ്കെടുക്കാന്‍ കോട്ടയം കൊശമറ്റം കോളനിയിലെ സംസ്കാരിക കേന്ദ്രത്തിലെത്തിയ  കുട്ടികളാണ് കളക്ടര്‍ക്കു മുന്നില്‍ മനസ്സു തുറന്നത്.


വീടുകളില്‍ ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികള്‍ക്കായി സജ്ജീകരിച്ച പൊതു പഠന കേന്ദ്രങ്ങളിലെ ക്രമീകരണങ്ങള്‍ വിലിയിരുത്തുന്നതിന്‍റെ ഭാഗമായാണ് ജില്ലാ കളക്ടര്‍ എം. അഞ്ജന ഇവിടെ എത്തിയത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്‍റെ ക്ലാസ് നടക്കുന്ന സമയത്ത് മറ്റു വിഭാഗങ്ങളിലെ കുട്ടികളുമായി സംസാരിച്ചു. ക്ലാസു കഴിഞ്ഞെത്തിയ ഹയര്‍ സെക്കന്‍ഡറിക്കാരും കളക്ടറുമായി അനുഭവങ്ങള്‍ പങ്കുവച്ചു. 


സ്കൂളുമായി താരതമ്യം ചെയ്യുമ്പോള്‍ പരിമിതികള്‍ ഏറെയുണ്ടെങ്കിലും ടെലിവിഷനിലെ ക്ലാസുകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കണമെന്നും അധ്യാപകര്‍ നിര്‍ദേശിച്ചിട്ടുള്ള സംവിധാനങ്ങളിലൂടെ സംശയനിവാരണം നടത്തണമെന്നും കളക്ടര്‍ കുട്ടികളോടു നിര്‍ദേശിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വി.ആര്‍. ഷൈല, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.ജെ. പ്രസാദ്, ബി.ആര്‍.സി ട്രെയിനര്‍ എന്‍. ബിന്ദു,  എന്നിവര്‍ സന്നിഹിതരായി. 


ജില്ലയിലെ 200 ലൈബ്രറികളിലും 34 അക്ഷയ കേന്ദ്രങ്ങളിലും ബ്ലോക്ക് റിസോഴ്സ് സെന്‍ററുകളും സബ് സെന്‍ററുകളും ഉള്‍പ്പെടെ 57 കേന്ദ്രങ്ങളിലും ഗ്രാമപഞ്ചായത്ത് ഹാളുകളിലും പഠന സൗകര്യം ഒരുക്കിയിട്ടുണ്ട്. കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി മാസ്കിന്‍റെയും സാനിറ്റൈസറിന്‍റെയും ഉപയോഗവും സാമൂഹിക അകലവും ഉറപ്പാക്കിയാണ് ക്ലാസുകള്‍ നടത്തുന്നത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K