17 July, 2020 08:44:55 AM


ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റില്‍ രണ്ട് തൊഴിലാളികള്‍ക്ക് കോവിഡ്: മാര്‍ക്കറ്റ് അടച്ചേക്കും



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റില്‍ രണ്ട് തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏറ്റുമാനൂര്‍ മംഗലം കലുങ്ക് സ്വദേശിയായ 35കാരനും ഓണംതുരുത്ത് സ്വദേശി 56കാരനുമാണ് ഇന്ന് പുലര്‍ച്ചെ മാര്‍ക്കറ്റില്‍ നടത്തിയ ആന്റിജൻ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചത്. രണ്ടു പേരും മത്സ്യവ്യാപാരികളില്‍നിന്ന് പെട്ടികള്‍ വാങ്ങി അടുക്കി വെക്കുന്ന ജോലികളില്‍ ഏര്‍പ്പെട്ടുവരുന്നവരാണ്. അതേ സമയം ഇരുവരും മത്സ്യ വ്യാപാരികൾ എന്നായിരുന്നു അധികൃതർ ആദ്യം പറഞ്ഞിരുന്നത്. ഇരുവരെയും പള്ളിക്കത്തോട്ടിലുള്ള കോവിഡ് സെന്‍ററിലേക്ക് മാറ്റി.


മംഗലം കലുങ്ക് സ്വദേശി പനിയും ചുമയും അനുഭവപ്പെട്ടതിനെതുടര്‍ന്ന് ജൂലൈ 13ന് വൈകിട്ട് 6.30 മണിയോടെ  ഏറ്റുമാനൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ എത്തി മരുന്ന് വാങ്ങിയിരുന്നു. ഇയാളെ പരിശോധിച്ച ഡോക്ടറും ആ സമയത്ത് അവിടെയുണ്ടായിരുന്ന ജീവനക്കാരും ഉള്‍പ്പെടെ ക്വാറന്‍റയിനില്‍ പോകേണ്ടി വന്നേക്കും. ഓണംതുരുത്ത് സ്വദേശിക്ക് രോഗലക്ഷണം ഉണ്ടായിരുന്നില്ല.


ഇന്ന് കോവിഡ് സ്ഥിരീകരിച്ച രണ്ട് പേരുടെയും രോഗത്തിന്‍റെ ഉറവിടം കണ്ടെത്തിയിട്ടില്ല. വീടുകള്‍ വഴി വാഹനത്തില്‍ മീന്‍ വിപണനം നടത്തുന്നവരില്‍നിന്നും പെട്ടികള്‍ ശേഖരിക്കുന്നവരാണിവര്‍. അതുകൊണ്ടുതന്നെ കൂടുതല്‍ വ്യാപാരികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരാണ് ഇവര്‍. ഏറ്റുമാനൂര്‍ മാര്‍ക്കറ്റില്‍ നിന്ന് മീനെടുത്ത് വാഹനങ്ങളിലും വീടുകള്‍ വഴിയും വില്‍പ്പന നടത്തുന്നവര്‍ ശ്രദ്ധിക്കേണ്ടിവരും.


ഇരുവരുടെയും സമ്പര്‍ക്കപ്പട്ടിക ഇന്ന് തന്നെ പ്രസിദ്ധീകരിക്കും. ഇന്ന് രാവിലെ നഗരസഭാ പ്രത്യേക സമിതി അടിയന്തിരയോഗം ചേരും. തുടര്‍ന്ന് ജില്ലാ കളക്ടറുടെ അനുമതിയോടെ മാര്‍ക്കറ്റ് അടയ്ക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങേണ്ടിവരുമെന്ന് നഗരസഭാ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ ടി.പി.മോഹന്‍ദാസ് പറഞ്ഞു. കോവിഡ് സ്ഥിരീകരിച്ചവരുടെ കുടുംബാംഗങ്ങളെ ഇന്ന്  പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് അറിയുന്നത്. മത്സ്യമാര്‍ക്കറ്റില്‍ 48 പേരെയാണ് ഇന്ന് പരിശോധനയ്ക്ക് വിധേയമാക്കിയത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 11.4K