01 February, 2021 01:42:59 PM


ഏറ്റുമാനൂര്‍ നഗരത്തിലെ ഹോട്ടലില്‍ ഗുണ്ടാവിളയാട്ടം; ഉടമയ്ക്കും ജീവനക്കാരനും പരിക്ക്



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരമധ്യത്തില്‍ ഗുണ്ടാവിളയാട്ടം. സെന്‍ട്രല്‍ ജംഗ്ഷനിലെ ഹോട്ടലില്‍ മാരകായുധങ്ങളുമായി അതിക്രമിച്ച് കയറിയ സംഘം അര മണിക്കൂറുകളോളം ഭീതി പടര്‍ത്തി അഴിഞ്ഞാടി. ഹോട്ടലിന്‍റെ റിസപ്ഷന്‍ കൌണ്ടര്‍ ഉള്‍പ്പെടെ വെട്ടിപൊളിക്കുകയും ഹോട്ടലുടമയേയും ജീവനക്കാരനെയും മര്‍ദ്ദിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. 


ഇന്നലെ രാത്രി 11 മണിയോടെ എം സി റോഡരികില്‍ സ്ഥിതിചെയ്യുന്ന താര ഹോട്ടലിലാണ് സംഭവം. ഹോട്ടല്‍ അടയ്ക്കാനൊരുങ്ങവെ ചിക്കന്‍ ഫ്രൈ ആവശ്യപ്പെട്ട് ഇരുചക്രവാഹനത്തില്‍ എത്തിയ രണ്ടംഗസംഘമാണ് അക്രമം അഴിച്ചുവിട്ടത്. ഭക്ഷണസാധനങ്ങള്‍ തീര്‍ന്നെന്നും കട അടയ്ക്കാനൊരുങ്ങുവാണെന്നും പറഞ്ഞതോടെ അസഭ്യവര്‍ഷവുമായി മാരകായുധങ്ങള്‍ സഹിതം ഇരുവരും കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. 


വടിവാള്‍ വീശികൊണ്ടുള്ള ഇവരുടെ അക്രമത്തില്‍ ഹോട്ടലുടമ ഏറ്റുമാനൂര്‍ കാശാംകാട്ടേല്‍ രാജു ജോസഫ് (61), ജീവനക്കാരന്‍ തമിഴ്നാട് സ്വദേശി വിജയ് (34) എന്നിവര്‍ക്ക് പരിക്കേറ്റു. ശരീരത്ത് വെട്ടേറ്റ വിജയിയെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റിസപ്ഷന്‍ കൌണ്ടര്‍ വെട്ടിപൊളിച്ച സംഘം മേശയിലുണ്ടായിരുന്ന അയ്യായിരത്തോളം രൂപയും അപഹരിച്ചു.


വിവരമറിഞ്ഞ് പോലീസ് എത്തിയപ്പോഴേക്കും ഇരുവരും രക്ഷപെട്ട് കടന്നുകളഞ്ഞു. അക്രമികള്‍ കഞ്ചാവ് മാഫിയാസംഘത്തിലെ അംഗങ്ങളാണെന്ന് കരുതുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സഹിതം ഉടമ ഏറ്റുമാനൂര്‍ പോലീസിന് പരാതി നല്‍കി. സംഭവത്തില്‍ വ്യാപാരി വ്യവസായി ഏകോപനസമിതി ഏറ്റുമാനൂര്‍ യൂണിറ്റ് പ്രതിഷേധിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.8K