15 February, 2021 07:09:00 PM


വീട്ടമ്മയുടെ മരണം: നിര്‍ത്താതെ ഓടിച്ചുപോയ കാറും ഡ്രൈവറും കസ്റ്റഡിയില്‍



ഏറ്റുമാനൂര്‍: ചെറുവാണ്ടൂരില്‍ വഴിയാത്രക്കാരിയായ വീട്ടമ്മയുടെ മരണത്തിനടയാക്കിയ അപകടത്തിലെ കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കാര്‍ ഡ്രൈവര്‍ ഏറ്റുമാനൂര്‍ കൊടുവത്താനം മൂന്നുതൊട്ടില്‍ രഞ്ജിത് (36) ആണ് പോലീസ് കസ്റ്റഡിയിലാണ്. ചെറുവാണ്ടൂര്‍ വള്ളോംകുന്നേല്‍ ജോയിയുടെ ഭാര്യ  സാലി (46) ആണ് ഇടിച്ച കാര്‍ ശരീരത്തുകൂടി കയറിയിറങ്ങി ദാരുണമായി മരിച്ചത്.  


ഞായറാഴ്ച രാത്രി 7.30 മണിയോടെ ഏറ്റുമാനൂര്‍ - മണര്‍കാട് ബൈപാസ് റോഡില്‍ ചെറുവാണ്ടൂര്‍ പള്ളികവലയില്‍ മകളോടൊപ്പം റോഡ് മുറിച്ചുകടക്കവെ പേരൂര്‍ ഭാഗത്തുനിന്ന് വന്ന മാരുതി ഓള്‍ട്ടോ കാര്‍ സാലിയെയും ആറ് വയസുള്ള ദത്തുപുത്രി ജുവലിനെയും ഇരുവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഓടികൂടിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് സാലി മരണമടഞ്ഞത്. അപകടത്തില്‍പെട്ട കാര്‍ നിര്‍ത്താതെ ഓടിച്ചുപോയി. 


ഒരാഴ്ചമുമ്പ് ദത്തെടുത്ത കുട്ടിയെ ബന്ധുവിനെ കാണിക്കാനായി കൊണ്ടുപോയ ശേഷം മടങ്ങുകയായിരുന്നു സാലി. കുട്ടി തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഏറ്റുമാനൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. സംഭവസ്ഥലത്ത് സിസിടിവി ക്യാമറയില്‍ പതിഞ്ഞ അപകടദൃശ്യങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് രഞ്ജിത് ഇന്ന് ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ഇരുട്ടത്ത് വഴിയില്‍ നിന്ന സാലിയേയും കുട്ടിയേയും താന്‍ കണ്ടില്ലെന്നും പേടികൊണ്ടാണ് കാര്‍ നിര്‍ത്താതെ പോയതെന്നുമാണ് രഞ്ജിത് പോലീസിന് മൊഴി നല്‍കിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K