01 April, 2022 09:45:53 AM


'ഭാരം ചുമക്കാന്‍ ജനം': കേന്ദ്ര- സംസ്ഥാന ബജറ്റുകള്‍ പ്രകാരമുള്ള നികുതി വര്‍ധന ഇന്നു മുതല്‍



തിരുവനന്തപുരം: കേന്ദ്ര- സംസ്ഥാന ബജറ്റുകള്‍ പ്രകാരമുള്ള നികുതി വര്‍ധന ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. പുതിയ സാമ്പത്തിക വര്‍ഷം ഇന്ന് ആരംഭമാകുന്നതോടെ ജനങ്ങള്‍ക്ക് നികുതി ഭാരം കൂടുകയാണ്. വെള്ളക്കരവും ഭൂനികുതിയും ഉള്‍പ്പടെ നിരവധി അടിമുടി വിലക്കയറ്റമാണ് കാത്തിരിക്കുന്നത്.

കുടിവെള്ളത്തിനുള്ള നികുതിയുടെ അടിസ്ഥാന നിരക്കില്‍ അഞ്ച് ശതമാനം വര്‍ധനയാണ് വരുന്നത്. ഇതോടെ ഗാര്‍ഹിക ഉപഭോക്താവിന് 1000 ലിറ്ററിന് 4 രൂപ 41 പൈസയാകും. 4 രൂപ 20 പൈസയാണ് നിലവിലെ നിരക്ക്. ഇന്ധന, പാചകവാതക വിലക്കയറ്റങ്ങള്‍ക്കൊപ്പമാണ് കുടിവെള്ള നിരക്കു വര്‍ധിക്കുന്നത്. ഗാര്‍ഹിക, ഗാര്‍ഹികേതര, വ്യാവസായിക കണക്ഷനുകളിലെ എല്ലാ സ്ലാബുകളിലും അഞ്ച് ശതമാനമാണ് ജല അതോറിറ്റി നിരക്ക് വര്‍ധിപ്പിക്കുന്നത്.

വാഹന, ഭൂമി രജിസ്ട്രേഷന്‍ നിരക്കും കൂടി. സംസ്ഥാനത്ത് ഭൂമിയുടെ ന്യായ വില ഉയരും. ന്യായവിലയില്‍ പത്തു ശതമാനം വര്‍ധന. ഇതോടെ ഭൂമി രജിസ്ട്രേഷന്‍ ചെലവും ഉയരും. സംസ്ഥാനത്ത് പുതിയ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഹരിത നികുതിയും നിലവില്‍ വന്നു. വാഹന രജിസ്ട്രേഷന്‍ , ഫിറ്റ്നസ് നിരക്കുകളും കൂടി. രാജ്യത്ത് ഡിജിറ്റല്‍ ആസ്തികള്‍ക്ക് ഇന്ന് മുതല്‍ മുപ്പതു ശതമാനം നികുതി ഉണ്ട്. ക്രിപ്റ്റോ കറന്‍സി അടക്കം എല്ലാ വെര്‍ച്വല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്കും ഇത് ബാധകമാണ്.

അടിസ്ഥാന ഭൂനികുതിയില്‍ വരുന്നത് ഇരട്ടിയിലേറെ വര്‍ധനയാണ്. എല്ലാ സ്ലാബുകളിലെയും അടിസ്ഥാന ഭൂനികുതി നിരക്കുകള്‍ കൃത്യതയും സൂക്ഷ്മതയും ഉറപ്പുവരുത്തി വര്‍ധിപ്പിച്ചു. ഇതിലൂടെ ഏകദേശം 80 കോടി രൂപയുടെ അധികവരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഭൂമിയുടെ ന്യായവിലയില്‍ 10 ശതമാനം വര്‍ധന നടപ്പാക്കും. 200കോടിയുടെ അധികവരുമാനമാണ് പ്രതീക്ഷിക്കുന്നത്.

ഭൂരേഖകള്‍ കൈകാര്യം ചെയ്യുന്നതിലെ കേന്ദ്ര ഘടകമായ അടിസ്ഥാന ഭൂനികുതി പരിഷ്കരിക്കും. ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും 40.47 ആറിന് മുകളില്‍ പുതിയ സ്ലാബ് ഏര്‍പ്പെടുത്തി അടിസ്ഥാന ഭൂനികുതി പരിഷ്കരിക്കും. എല്ലാ സ്ലാബുകളിലെയും അടിസ്ഥാന ഭൂനികുതി നിരക്കുകള്‍ കൃതതയും സൂക്ഷ്മതയും ഉറപ്പുവരുത്തി വര്‍ദ്ധിപ്പിക്കും. ഇത് ഏകദേശം 80 കോടി രൂപയുടെ അധിക വരുമാനം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 339 കോടി രൂപ ചിലവില്‍ ഡിജിറ്റല്‍ ഭൂസര്‍വ്വേ പദ്ധതി ഉള്‍പ്പടെ അത്യാധുനിക സാങ്കേതിക മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനുള്ള പദ്ധതികളും ഒന്നാംഘട്ടമായി സര്‍ക്കാര്‍ നടപ്പിലാക്കി വരികയാണ്.

ഭൂമിയുടെ ന്യായവില പല പ്രദേശങ്ങളിലും നിലവിലുള്ള വിപണിമൂല്യവുമായി പൊരുത്തപ്പെടുന്നില്ല. ദേശീയപാത വികസനം, മെട്രോ റെയില്‍ പദ്ധതി, കോര്‍ റോഡ് ശൃംഖല വിപുലീകരണം തുടങ്ങിയ ബഹുത്തായ അടിസ്ഥാന സൗകര്യ പദ്ധതികള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. ഇതിന്‍റെ ഫലമായി സമീപപ്രദേശങ്ങളില്‍ വിപണിമൂല്യം പലമടങ്ങ് വര്‍ധിച്ചു. എല്ലാ വിഭാഗങ്ങളിലും നിലവിലുള്ള ന്യായവിലയില്‍ 10% ഒറ്റത്തവണ വര്‍ധന നടപ്പിലാക്കും. 200 കോടിയിലേറെ രൂപയുടെ അധിക വരുമാനം ഇതുവഴി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K