21 May, 2022 10:26:07 PM


ഗ്യാസ് സിലിണ്ടറിന് 200 രൂപ സബ്സിഡി; പെട്രോൾ, ഡീസൽ വിലയും കുറയും



ന്യൂഡൽഹി: പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്‍റെയും എക്സൈസ് തീരുവ കുറച്ച് കേന്ദ്രസർക്കാർ. ഗ്യാസ് സിലിണ്ടറിന്‍റെ സബ്സിഡി പുനഃസ്ഥാപിച്ചു. ഒരു സിലിണ്ടറിന് 200 രൂപ സബ്സിഡി നൽകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. ഉജ്ജ്വല്‍ യോജനയില്‍പെട്ടവര്‍ക്ക് 200 രൂപയാണ് സബ്‌സിഡി. ഒരു വര്‍ഷം 12 സിലിണ്ടറിന് സബ്‍സിഡി ലഭിക്കും. പെട്രോൾ ലിറ്ററിന് യഥാക്രമം 8 രൂപയും 6 രൂപയുമാണ് എക്സൈസ് തീരുവയിൽ കുറവ് വരുത്തിയത്. ഇതോടെ പെട്രോളിന് ലിറ്ററിന് 9.5 രൂപയും ഡീസലിന് 7 രൂപയും കുറയും.


പ്രധാനമന്ത്രി ഉജ്ജ്വലയോജനയുടെ 9 കോടിയിലധികം ഗുണഭോക്താക്കൾക്ക് ഈ വർഷം ഗ്യാസ് സിലിണ്ടറിന് 200 രൂപ സബ്‌സിഡി നൽകുമെന്നും മന്ത്രി നിർമല സീതാരാമൻ അറിയച്ചു. 


"ഞങ്ങൾ പെട്രോളിന്റെ കേന്ദ്ര എക്സൈസ് തീരുവ ലിറ്ററിന് 8 രൂപയും ഡീസലിന് ലിറ്ററിന് 6 രൂപയും കുറയ്ക്കുന്നു. ഇതോടെ പെട്രോൾ വില ലിറ്ററിന് 9.5 രൂപയും ഡീസലിന് 7 രൂപയും കുറയും," നിർമല സീതാരാമൻ ട്വിറ്ററിൽ പറഞ്ഞു. ഇത് കേന്ദ്ര സർക്കാരിന് പ്രതിവർഷം ഒരു ലക്ഷം കോടി രൂപയോളം വരുമാന നഷ്ടമുണ്ടാകുമെന്ന് ധനമന്ത്രി പറഞ്ഞു. എന്നാൽ, നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരമേറ്റതുമുതൽ പാവപ്പെട്ടവരുടെ ക്ഷേമത്തിനായി അർപ്പണബോധത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന് അവർ കൂട്ടിച്ചേർത്തു.


ഉക്രെയ്ൻ സംഘർഷം മൂലമുണ്ടായ വിതരണ ശൃംഖലയിലെ തടസ്സങ്ങളും കോവിഡ് -19 മഹാമാരിയിൽ നിന്ന് ലോകം കരകയറുന്നതും കണക്കിലെടുത്താണ് സീതാരാമൻ പ്രഖ്യാപനം നടത്തിയത്. ഈ രണ്ട് സംഭവങ്ങളും പല രാജ്യങ്ങളിലും പണപ്പെരുപ്പത്തിനും സാമ്പത്തിക പ്രതിസന്ധിക്കും കാരണമായെന്ന് അവർ പറഞ്ഞു. അതിനാൽ, വെല്ലുവിളി നിറഞ്ഞ അന്താരാഷ്ട്ര സാഹചര്യം കണക്കിലെടുത്ത് അവശ്യവസ്തുക്കളുടെ വില നിയന്ത്രണത്തിൽ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും സീതാരാമൻ പറഞ്ഞു.


"ദരിദ്രരെയും ഇടത്തരക്കാരെയും സഹായിക്കാൻ ഞങ്ങൾ നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. തൽഫലമായി, ഞങ്ങളുടെ ഭരണകാലത്തെ ശരാശരി പണപ്പെരുപ്പം മുൻ സർക്കാരുകളെ അപേക്ഷിച്ച് കുറവായിരുന്നു, "സീതാരാമൻ പറഞ്ഞു. മാർച്ച് 22 ന് രാജ്യത്ത് പ്രതിദിന വില വർധനവ് പുനരാരംഭിച്ച ശേഷം പെട്രോളിനും ഡീസലിനും 14 തവണ വില വർധിച്ചിട്ടുണ്ട്. ലിറ്ററിന് ഏകദേശം 10 രൂപയാണ് ഇക്കാലയളവിലുണ്ടായത്. ഏപ്രിൽ 6 മുതൽ ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്. ലിറ്ററിന് 80 പൈസയുടെ വർധനവാണ് അവസാനമാണുണ്ടായത്.

"ഇന്ധനവില വർദ്ധനവിനായി ഉടൻ പദ്ധതികളൊന്നുമില്ല. സർക്കാരിന്റെ പ്രധാന ആശങ്ക സാധാരണക്കാരാണ്, അവർക്കു മേൽ അനാവശ്യമായി ഭാരം ചുമത്തപ്പെടരുത്. ആഗോള ക്രൂഡ് ഓയിൽ വിലയിലെ ചാഞ്ചാട്ടം ആവശ്യവും വിതരണവും തമ്മിലുള്ള പൊരുത്തക്കേട് സൂചിപ്പിക്കുന്നു. വില ഉയർന്ന നിലയിൽ തുടരുകയാണെങ്കിൽ, രണ്ട് വർഷത്തിനുള്ളിൽ ലോകം മാന്ദ്യത്തിലേക്ക് കടക്കുമെന്ന് ആശങ്കയുണ്ട്. സാധാരണക്കാർക്ക് ആശ്വാസമേകാൻ ഇനി സംസ്ഥാനങ്ങൾ ഇന്ധനങ്ങളുടെ വാറ്റ് കുറയ്ക്കുക എന്നതാണ്. പ്രതിദിനം ഏകദേശം 60 ദശലക്ഷം ആളുകൾ പെട്രോളോ ഡീസലോ ഉപയോഗിക്കുന്നു. ഇതിന്റെ ഒരു ഭാഗം സംസ്ഥാനങ്ങൾ വഹിക്കേണ്ടിവരും." റിപ്പോര്‍ട്ടുകളില്‍ പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K