22 October, 2022 05:37:02 PM


പാനൂരില്‍ 23 കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയിൽ



കണ്ണൂര്‍: പാനൂരില്‍ വീട്ടിനകത്ത് 23 കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയിലായി. കൂത്തുപറമ്പിനടുത്ത് മാനന്തേരി സ്വദേശിയായ ശ്യാംജിത് എന്ന യുവാവാണ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ളത്. പാനൂര്‍ വള്ളിയായില്‍ കണ്ണച്ചാന്‍ കണ്ടി ഹൗസില്‍ വിഷ്ണു പ്രിയ (23)യാണ് കൊല്ലപ്പെട്ടത്. നാല് മാസമായി ന്യൂക്ലിയസ് ആശുപത്രിയില്‍ ജീവനക്കാരിയായിരുന്നു വിഷ്ണുപ്രിയ. യുവതി പ്രണയം നിരസിച്ചതിനെ തുടര്‍ന്നുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. 

വിവരമറിഞ്ഞ് ഉത്തരമേഖലാ ഡിഐജി രാഹുല്‍ ആര്‍ നായര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ എന്നിവര്‍ സ്ഥലത്തെത്തി. ഫോറന്‍സിക് വിഭാഗവും കൃത്യം നടന്ന വീടിനകത്ത് പരിശോധന നടത്തിയിരുന്നു. പ്രതിയുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തും. തുടര്‍ന്ന് ഇയാളെ കോടതിയില്‍ ഹാജരാക്കും.

ഇന്ന് ഉച്ചയോടെയാണ് യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇവരുടെ അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകള്‍ക്കായി കുടുംബവീട്ടിലായിരുന്നു യുവതി. ഇന്ന് രാവിലെ വസ്ത്രം മാറാനും മറ്റുമായി സ്വന്തം വീട്ടിലേക്ക് വന്നതായിരുന്നു. മകള്‍ തിരികെ വരാന്‍ വൈകിയതോടെ അന്വേഷിച്ചിറങ്ങിയ അമ്മയാണ് വിഷ്ണുപ്രിയയെ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ വീട്ടിനകത്ത് കണ്ടെത്തിയത്.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം സമീപവാസികളില്‍ നിന്ന് വിവരം തിരക്കി. ഒരാള്‍ മുഖംമൂടി ധരിച്ച്‌ പോകുന്നത് കണ്ടെന്ന് സമീപവാസികളിലൊരാള്‍ മൊഴി നല്‍കി. തുടര്‍ന്ന് വിഷ്ണുപ്രിയയുടെ ഫോണ്‍ നമ്ബര്‍ കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം നടത്തി. പ്രതി വിഷ്ണുപ്രിയക്ക് പരിചയമുള്ളയാളാകാമെന്ന സംശയത്തെ തുടര്‍ന്നായിരുന്നു ഇത്. ഇതേ തുടര്‍ന്നാണ് ശ്യാംജിത്തിനെ കസ്റ്റഡിയിലെടുത്തത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K