25 January, 2023 09:29:45 PM


സൗത്ത് ഇന്ത്യന്‍ ബാങ്കിന് 2022-23 വര്‍ഷം മൂന്നാം പാദത്തില്‍ 102.75 കോടി രൂപ അറ്റാദായം



കൊച്ചി: 2022-23 സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് 102.75 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേ പാദത്തിലെ 50.31 കോടി രൂപയുടെ നഷ്ടം മറികടന്നാണ് ഈ നേട്ടം. 2017 മാര്‍ച്ച് 31നു മുമ്പായി ബാങ്കിന്റെ കൈവശമുള്ള സെക്യൂരിറ്റി റിസീപ്റ്റുകളുടെ മൂല്യശോഷണത്തിന് ആനുപാതികമായി അധിക നീക്കിയിരുപ്പ് വേണ്ടി വന്നതിനാല്‍ ബാങ്കിന് 2022 ഡിസംബര്‍ 31ന് അവസാനിച്ച ത്രൈമാസത്തില്‍ 311.74 കോടി രൂപ കൂടി നീക്കിയിരുപ്പിലേക്ക് ചേര്‍ക്കേണ്ടി വന്നു. 2022 ഡിസംബര്‍ അഞ്ചിന് റിസര്‍വ് ബാങ്ക് പ്രസിദ്ധീകരിച്ച വായ്പാ കൈമാറ്റ മാര്‍ഗനിര്‍ദേശം (2021ന്റെ വിശദീകരത്തിന്റെ) പ്രകാരമായിരുന്നു ഈ നടപടിയെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ മുരളി രാമകൃഷ്ണന്‍ അറിയിച്ചു.

സെക്യൂരിറ്റി റിസീപ്റ്റുകളുമായി ബന്ധപ്പെട്ട ഈ അസാധാരണ നീക്കിയിരുപ്പ് മാറ്റിനിര്‍ത്തിയാല്‍ ബാങ്കിന് 474 കോടി രൂപ നികുതി അടവുകള്‍ക്ക് മുമ്പുള്ള ലാഭവും 306 കോടി രൂപ നികുതി അടവുകള്‍ക്ക് ശേഷമുള്ള ലാഭവും ഉണ്ടാകുമായിരുന്നു. ഇത് ബാങ്കിന്റെ എക്കാലത്തേയും ഉയര്‍ന്ന പാദവാര്‍ഷിക ലാഭമാകുമായിരുന്നു. അറ്റ പലിശ വരുമാനം മുന്‍വര്‍ഷം ഇതേ പാദത്തിലെ 573 കോടി രൂപയില്‍ നിന്ന് ഇത്തവണ 825 കോടി രൂപയായി വര്‍ധിച്ചു. ഇത് ബാങ്കിന്റെ എക്കാലത്തേയും ഉയര്‍ന്ന പാദവാര്‍ഷിക അറ്റപലിശ വരുമാനമാണ്. അറ്റ പലിശ മാര്‍ജിന്‍ 88 പോയിന്റുകള്‍ ഉയര്‍ന്ന് 3.52 ശതമാനത്തിലെത്തി. മുന്‍വര്‍ഷം മൂന്നാം പാദത്തില്‍ 2.64 ശതമാനമായിരുന്നു.

ആസ്തി വരുമാന അനുപാതം (ആര്‍ഒഎ) -0.31 ശതമാനത്തില്‍ നിന്നും 0.56 ശതമാനമായും ഓഹരി വരുമാന അനുപാതം (ആര്‍ഒഇ) -5.40 ശതമാനത്തില്‍ നിന്ന് 9.22 ശതമാനമായും ഉയര്‍ന്ന് കാര്യമായ വാര്‍ഷിക പുരോഗതി കൈവരിച്ചു. സെക്യൂരിറ്റി റെസീപ്റ്റുകള്‍ക്കായുള്ള നീക്കിയിരുപ്പ് ഉള്‍പ്പെടാതെയുള്ള ആര്‍ഒഎ 0.82 ശതമാനവും ആര്‍ഒഇ 13.05 ശതമാനവുമാണ്. മൊത്ത നിഷ്‌ക്രിയ ആസ്തി വാര്‍ഷികാടിസ്ഥാനത്തില്‍ 6.56 ശതമാനത്തില്‍ നിന്നും 108 ബേസിസ് പോയിന്റുകള്‍ കുറഞ്ഞ് ഇത്തവണ 5.48 ശതമാനത്തിലെത്തി. അറ്റ നിഷ്‌ക്രിയ ആസ്തി 3.52 ശതമാനത്തില്‍ നിന്നും 126 ബേസിസ് പോയിന്റുകള്‍ കുറഞ്ഞ് 2.26 ശതമാനത്തിലുമെത്തി.

കോര്‍ ഫീ ഇനത്തിലുള്ള വരുമാനം 10 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ച് മുന്‍വര്‍ഷത്തെ 127 കോടി രൂപയില്‍ നിന്നും ഈ വര്‍ഷം മൂന്നാം പാദത്തില്‍ 140 കോടി രൂപയിലെത്തി. കാസ (കറന്റ് അക്കൗണ്ട് ആന്റ് സേവിങ്‌സ് അക്കൗണ്ട്) നിക്ഷേപം മുന്‍വര്‍ഷത്തെ 28,229 കോടി രൂപയെ അപേക്ഷിച്ച് ഇത്തവണ 9 ശതമാനം വര്‍ധിച്ച് 30,660 കോടി രൂപയായി. കാസ അനുപാതം 186 ബേസിസ് പോയിന്റുകള്‍ വര്‍ധിച്ച് 31.95 ശതമാനത്തില്‍ നിന്നും 33.81 ശതമാനത്തിലെത്തി. നീക്കിയിരുപ്പ് അനുപാതം (എഴുതിത്തള്ളല്‍ ഉള്‍പ്പെടെ) 68.08 ശതമാനത്തില്‍ നിന്നും 74.51 ശതമാനമായി വര്‍ധിച്ചു.

...



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K