21 September, 2023 10:34:33 AM


കണ്ണൂരില്‍ നവവധു ജീവനൊടുക്കിയ സംഭവം; ഭർത്താവ് കോടതിയില്‍ കീഴടങ്ങി



കണ്ണൂർ: ഭർതൃവീട്ടിൽ നവവധു ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് കോടതിയിൽ കീഴടങ്ങി. കതിരൂർ നാലാംമൈലിനടുത്ത മാധവിനിലയത്തിൽ സച്ചിൻ (31) ആണ് തലശ്ശേരി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുൻപാകെ കീഴടങ്ങിയത്. 

ഏപ്രിൽ 2നാണ് സച്ചിനും പിണറായി പടന്നക്കരയിലെ മേഘയും വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു. ജൂൺ 12ന് മേഘ(28)യെ കതിരൂരിലെ ഭർത്തൃവീടിന്‍റെ മുകളിലത്തെ നിലയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

മകൾ ജീവനൊടുക്കിയത് സച്ചിന്‍റെ പീഡനത്തെ തുടർന്നാണെന്ന് കാണിച്ച് മേഘയുടെ മാതാപിതാക്കൾ പരാതി നൽകി. തുടർന്നുനടന്ന അന്വേഷണത്തിൽ കതിരൂർ പോലീസ് സച്ചിനെതിരേ ആത്മഹത്യാപ്രേരണ കുറ്റംചുമത്തി കേസെടുത്തു. ആദ്യം കതിരൂർ പോലീസും പിന്നീട് തലശ്ശേരി എ എസ് പിയും അന്വേഷിച്ച കേസ് നിലവിൽ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.

പോസ്റ്റ്മോർട്ടത്തിൽ 16 പരിക്കുകൾ കണ്ടെത്തിയെന്നും അതുകൊണ്ട് മുൻകൂർ ജാമ്യം നിഷേധിക്കണമെന്നും പ്രതി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേ പബ്ലിക് പ്രോസിക്യൂട്ടർ കെ അജിത്കുമാർ വാദിച്ചു. മേഘയെ പീഡിപ്പിച്ചിട്ടില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. മുൻകൂർ ജാമ്യം നിരസിക്കപ്പെട്ടതിനെ തുടർന്ന് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ലഭിച്ചില്ല. തുടർന്നാണ് കോടതി മുൻപാകെ കീഴടങ്ങിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K