26 September, 2023 01:01:30 PM


കോട്ടയത്തെ വ്യവസായിയുടെ ആത്മഹത്യ; ബാങ്കിന് മുന്നിൽ മൃതദേഹവുമായി പ്രതിഷേധം



കോട്ടയം: കർണാടക ബാങ്കിലെ ജീവനക്കാരന്‍റെ ഭീഷണിയെത്തുടർന്ന് കോട്ടയം അയ്മനത്തെ വ്യവസായി ബിനു ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. ഭീഷണിപ്പെടുത്തിയ ബാങ്ക് മാനേജർക്കെതിരെ നടപടി വേണമെന്ന ആവശ്യത്തിൽ ബിനുവിന്‍റെ മൃതദേഹവുമായി ബാങ്കിന് മുന്നിൽ പ്രതിഷേധിക്കുകയാണ് ബന്ധുക്കൾ.

കുടുംബാംഗങ്ങളും നാട്ടുകാരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരുമാണ് പ്രതിഷേധിക്കുന്നത്. ഇന്നലെ ഉച്ചയ്ക്കാണ് ബിനുവിനെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കർണാടക ബാങ്കിലെ ജീവനക്കാരന്‍റെ ഭീഷണിയെ തുടർന്നാണ് ആത്മഹത്യ. 

ജീവനക്കാർ നിരന്തരം കടയിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായി ബിനുവിന്‍റെ കുടുംബം ആരോപിച്ചിരുന്നു. ലോൺ തിരിച്ചടവിന് സാവകാശം ചോദിച്ചെങ്കിലും ബാങ്ക് നൽകിയില്ലെന്നും, വീട്ടിൽ വന്ന് അപമാനിക്കരുതെന്ന് അഭ്യർഥിച്ചെങ്കിലും കേട്ടില്ലെന്നും ബിനുവിന്‍റെ ഭാര്യ ആരോപിച്ചു.

അതേസമയം ബിനുവിന്‍റെ മരണത്തിൽ കൂടുതൽ ആരോപണങ്ങളുമായി മകൾ നന്ദന രംഗത്തുവന്നിട്ടുണ്ട്. ബാങ്ക് മാനേജർ പ്രദീപ് എന്നയാൾ കൂടുതൽ സമ്മർദം ചെലുത്തി എന്നാണ് മകൾ പറയുന്നത്. പ്രദീപ് ഫോൺ ചെയ്യുന്നതുപോലും ഭയമാണെന്നും പിതാവ് പറഞ്ഞുവെന്നും നന്ദന പറഞ്ഞു.

മുമ്പ് എടുത്ത ലോൺ പൂർണമായും അടച്ചശേഷം രണ്ടാമത് 5 ലക്ഷം രൂപ വായ്പയെടുത്തു. ഇതിൽ രണ്ട് തവണ കുടിശിക വന്നു. ഇതിൻ്റെ പേരിൽ തന്‍റെ അച്ഛനെ മാനസീകമായി പീഡിപ്പിച്ചുവെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ബിനുവിന്‍റെ മകൾ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K