29 September, 2023 08:36:51 PM


മാലിന്യമുക്ത ഏറ്റുമാനൂർ ഒരുക്കാൻ വൃത്തി പദ്ധതി ഒക്ടോബർ ഒന്നിന് തുടക്കം

 

ഏറ്റുമാനൂർ: സമ്പൂർണ്ണ മാലിന്യമുക്ത നിയോജക മണ്ഡലമാക്കാനുള്ള ജനകീയ പദ്ധതിയായ വൃത്തി- കാമ്പയിന്  ഒക്ടോബർ 1 ന് തുടക്കമാവും.  കേരളത്തിലെ ആദ്യ സമ്പൂർണ്ണമാലിന്യമുക്ത നിയോജകമണ്ഡലം എന്ന പദവിയിലേക്ക് ഏറ്റുമാനൂർ മണ്ഡലത്തെ എത്തിക്കുന്നതിനുള്ള പരിപാടിയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നാളെ മുതൽ ആരംഭിക്കുന്നതെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.  

സന്നദ്ധസംഘടനകൾ, രാഷ്ട്രീയപാർട്ടികൾ, മത, സാമുദായിക സംഘടനകൾ, യുവജനസംഘടനകൾ, സഹകരണ ബാങ്കുകൾ, മഹാത്മാഗാന്ധി സർവ്വകലാശാല, മെഡിക്കൽ കോളേജ്, സ്‌കൂൾ, കോളേജ് അദ്ധ്യാപകർ, വിദ്യാർഥികൾ, എൻ.എസ്.എസ്, എൻ.സി.സി, സ്റ്റുഡന്‍റ് പോലീസ്, ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ, ഹരിതകർമ്മസേന, കുടുബശ്രീ, ആശവർക്കർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരും നാളെ മുതൽ ആരംഭിക്കുന്ന പദ്ധതിക്കൊപ്പം അണിചേർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 
മെഡിക്കൽ കോളേജും ജലാശയങ്ങളും ശുചീകരിച്ച് തുടക്കം

ഒക്ടോബർ ഒന്നാം തീയതി മുഴുവൻ ജലാശങ്ങളിലെയും മാലിന്യങ്ങൾ നീക്കിയും, കോട്ടയം മെഡിക്കൽ കോളേജും പരിസര പ്രദേശങ്ങളും ശുചീകരിച്ചുമാണ് വൃത്തി കാമ്പയിൻ ആരംഭിക്കുക. മെഡിക്കൽ കോളജ് മേഖല, കുട്ടികളുടെ ആശുപത്രിയുടെ മേഖല എന്നിവിടങ്ങളിലാണ് ഞായറാഴ്ച്ച ശുചീകരണം നടക്കുക. മെഡിക്കൽ കോളജിലെയും കുട്ടികളുടെ ആശുപത്രികളിലെയും ഡോക്ടർമാർ, നഴ്സുമാർ വിദ്യാർത്ഥികൾ മറ്റ് ജീവനക്കാർ, എൻ.എസ്.എസ് വോളന്റിയേഴ്‌സ് എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണം നടത്തുക.  

പരിപാടിയുടെ ഉദ്ഘാടനം രാവിലെ ഒമ്പതിന് മന്ത്രി വി.എൻ വാസവൻ നിർവ്വഹിക്കും. 500 പേരുടെ സ്ക്വാഡാണ് ഇവിടെ ശുചീകരണത്തിനായി എത്തുന്നത്. ഞായറാഴ്ച്ച രാവിലെ മുതൽ തദ്ദേശ സ്ഥാപനങ്ങളിലെ ജലാശയങ്ങളിലെ ശുചീകരണവും ആരംഭിക്കും. പ്ലാസ്റ്റിക്ക് മാലിന്യം അടക്കം ശേഖരിച്ച് വൃത്തിയാക്കുന്നതിനുള്ള സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മുനിസിപ്പാലിറ്റിയും, പഞ്ചായത്തുകളും ഇതിനുള്ള നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. ഇതിനായി വള്ളങ്ങളും, ബോട്ടും ഒരുക്കിയിട്ടുണ്ട്. ടൂറിസം മേഖലയിലെ സംഘടനകളുടെ പിന്തുണയും ഇക്കാര്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്.  
 
ഒക്‌ടോബർ രണ്ടിന് ഒരു ലക്ഷം പേരുടെ ശുചീകരണം

വൃത്തി കാമ്പയിന്‍റെ ഭാഗമായി രണ്ടാം തീയതി പൊതുനിരത്തിലെയും പൊതു ഇടങ്ങളിലെയും മാലിന്യ നീക്കം നടത്താൻ ഒരു ലക്ഷം പേരാണ് മണ്ഡലത്തിൽ അണിചേരുന്നത്. ഏറ്റവും വലിയ ശുചിത്വ കാമ്പയിനുകളിൽ ഒന്നായി ഇത് മാറും. പൊതു ഇടങ്ങൾ ശുചീകരിച്ച് അവിടങ്ങിൽ പൂന്താട്ടങ്ങൾ ഒരുക്കി മനോഹരമാക്കാനും ഇതിന്‍റെ ഭാഗമായി ലക്ഷ്യമിട്ടിട്ടുണ്ട്. സ്‌കൂളുകളും കോളജുകളും സഹകരണബാങ്കുകളുമടക്കം നിരവധി സ്ഥാപനങ്ങൾ പൂന്തോട്ടങ്ങൾ ഒരുക്കാൻ തയാറായി രംഗത്ത് എത്തിയിട്ടുണ്ട്. ഒരു തദേശസ്വയം ഭരണ സ്ഥാപനത്തിൽ 5 വീതം സ്നേഹാരമങ്ങൾ എൻ.എസ്.എസ്. വോളിണ്ടിയേഴ്സ് ഒരുക്കും. മാലിന്യ കാമ്പയിൻ പൂർത്തികരിക്കുന്നതിനൊപ്പം റോഡ് മനോഹരമാക്കൽ കൂടി നടത്താനാണ് ലക്ഷ്യമിടുന്നത്.  
 
വൃത്തി കലണ്ടർ
                                   
തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളുടെ നേതൃത്വത്തിൽ മന്ത്രി കൂടി പങ്കെടുത്ത യോഗങ്ങൾ രൂപം നൽകിയ വൃത്തി കലണ്ടർ അനുസരിച്ചാണ് മണ്ഡലത്തിലെ ശുചീകരണ പദ്ധതി മുന്നോട്ടു നീങ്ങുക. രണ്ടാം തീയതിയിലെ മെഗാ ക്ലീനിങ്ങ് കഴിഞ്ഞാൽ ഒക്ടോബർ ഏഴിനാണ് അടുത്ത ഘട്ടം ഓഫീസുകൾ, അംഗനവാടികൾ സ്കളുകൾ ആശുപത്രികൾ സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ശുചീകരണമാണ് അന്നു നടക്കുക.   

ഒക്ടോബർ എട്ടിന് വാണിജ്യസ്ഥാപനങ്ങൾ, ചന്തകൾ തുടങ്ങിയ സ്ഥലങ്ങളുടെ ശുചീകരണം എന്നിവ നടക്കും. ഇവർക്കെല്ലാം തദ്ദേശസ്വയം ഭരണ സ്ഥാനങ്ങൾ അറിയിപ്പ് നൽകി കഴിഞ്ഞു. വ്യാപാരി വ്യവസായി സംഘടനകൾ പദ്ധതിക്കൊപ്പം അണിചേർന്നിട്ടുണ്ട്.
 
വൃത്തിയിൽ ക്ലീൻ കേരള കമ്പനിയും

ഹരിതകർമ്മ സേന അംഗങ്ങൾ വീടുകളിൽ നിന്ന് ശേഖരിക്കാത്ത അജൈവ മാലിന്യങ്ങൾ ക്ലീൻകേരള കമ്പനിയുമായി സഹകരിച്ച് റീ സൈക്‌ളിങ്ങിനായി മാറ്റുന്നുണ്ട്. മണ്ഡലത്തിലെ എല്ലാ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഇവ ശേഖരിച്ച് നീക്കം ചെയ്യും.  വൃത്തി  വോളന്റിയർമാർ ശേഖരിക്കുന്ന മാലിന്യങ്ങൾ ക്ലീൻകേരള കമ്പനിക്ക് കൈമാറും. ഇതിനായി ഒരോ പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റിക്കും ദിവസങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. 

തിരുവാർപ്പ് പഞ്ചായത്തിലെ മാലിന്യശേഖരണം ഒക്ടോബർ 12 നാണ്.  അയ്മനം 12, ആർപ്പുക്കര 14, കുമരകം 19, അതിരമ്പുഴ 22, ഏറ്റുമാനൂർ മുനിസിപ്പാലിറ്റി 23, നീണ്ടൂർ 24 എന്നീ ദിവസങ്ങളിൽ മറ്റിടങ്ങളിലെ മാലിന്യശേഖരണം നടക്കും. ഇങ്ങനെ സംഭരിക്കുന്ന മാലിന്യം ക്‌ളസ്റ്റർ കേന്ദ്രീകരിച്ച് സംഭരിച്ച് വയ്ക്കും അവിടെ നിന്ന് ക്ലീൻകേരള കമ്പനിയുടെ വാഹനം എത്തി നീക്കം ചെയ്യും.
 
പ്രഖ്യാപനവും സോഷ്യൽ ഓഡിറ്റിങ്ങും
                       .        
നവംബർ ഒന്നിന് ഏറ്റുമാനൂർ മാലിന്യമുക്തമാക്കി പ്രഖാപിക്കുന്ന രീതിയിലാണ് നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.  മാലിന്യ നീക്കവും സംസ്‌കരണവും നടക്കുന്നുണ്ടോ എന്നറിയുന്നതിനായി സോഷ്യൽ ഓഡിറ്റിങ്ങ് വൃത്തി 2023 ന്‍റെ ഭാഗമായി നടത്തുന്നുണ്ട്. പദ്ധതി നടത്തിപ്പ് നിരീക്ഷിക്കുന്നതിനും ചെയ്യുന്നതിനും പോരായ്മകൾ ചൂണ്ടിക്കാണിക്കുന്നതിനായി പൊതുജനങ്ങൾക്കായി സൗകര്യം ഏർപ്പെടുത്തുന്നുണ്ട്. അത് ഔദ്യോഗികമായി അടുത്ത ദിവസം റിലീസ് ചെയ്യും. അവരുടെ കൂടി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാവും വാർഡ് തലത്തിലെ പ്രഖ്യാപനം. എല്ലാ വാർഡുകളിലെയും പരിശോധന പൂർത്തിയാക്കി മണ്ഡലത്തെ മാലിന്യമുക്തമാക്കുന്നിന്‍റെ പ്രഖ്യാപനവും നടത്തും.
 
ഹരിതകർമ്മസേന നൂറുശതമാനം

ഹരിതകർമ്മസേനയുടെ പ്രവർത്തനം പൂർണ്ണമായും നടക്കുന്ന മണ്ഡലമായി ഏറ്റുമാനൂരിനെ മാറ്റുക എന്നതാണ് ഈ പദ്ധതിയുടെപ്രധാന ലക്ഷ്യങ്ങളിൽ ഒന്ന്. ഇതിനായി വാർഡു മെമ്പർമാരുടെ നേതൃത്വത്തിൽ വീടുകളിൽ എത്തി ഇക്കാര്യം ഉറപ്പാക്കുന്നുണ്ട്. ഏതെങ്കിലും മേഖല പിന്നോക്കം നിൽക്കുന്നുണ്ടെങ്കിൽ അവരെ മുന്നിലെത്തിക്കാൻ വേണ്ടി ടീമുകളും ക്‌ളസ്റ്റർ അടിസ്ഥാനത്തിൽ തയാറാക്കിയിട്ടുണ്ട്.  നൂറുശതമാനവും ഹരിതകർമ്മ സേന കവർ ചെയ്യുന്ന കേരളത്തിലെ ആദ്യനിയോജകമണ്ഡലം എന്ന പദവിയിലേക്ക് ഏറ്റുമാനൂരിനെ മാറ്റും. ആ നിരയിലേക്ക് ഏറ്റുമാനൂർ മണ്ഡലം എത്തുന്നതോടെ മാലിന്യമുക്ത മണ്ഡലം പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ തടസ്സമില്ലാതെ നീങ്ങും.

പുരസ്‌കാരങ്ങൾ

വൃത്തി കാമ്പയിന്‍റെ ഭാഗമായി മികച്ച പ്രവർത്തനം നടത്തുന്ന പഞ്ചായത്ത്, വാർഡ് മെമ്പർ, മികച്ചവാർഡ്, മികച്ച സ്‌കൂൾ, കോളജ് അംഗനവാടിമികച്ച ഹരിത കർമ്മ സേന യൂണിറ്റ്, ഹരിതകർമ്മ സേനയുടെ 100 ശതമാനം കവറേജ് എത്തിയ വാർഡ് എന്നിവയ്ക്ക് പുരസ്‌കാരങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K