20 March, 2024 09:10:39 PM


ഭക്ത സഹസ്രങ്ങൾക്കൊപ്പം പകൽ പൂരത്തിലലിഞ്ഞ് എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ



കോട്ടയം: മീനച്ചൂടിനെ തെല്ലും വകവയ്‌ക്കാതെ തിങ്ങിനിറഞ്ഞ ഭക്തജന സഹസ്രങ്ങൾക്കൊപ്പം തിരുനക്കരയപ്പന്റെ സന്നിധിയില്‍ പകല്‍പ്പൂരത്തിൽ പങ്കെടുത്ത് എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ പൂരപ്പറമ്പിലെത്തിയ സ്ഥാനാർത്ഥി കുടമാറ്റമടക്കം ചടങ്ങുകളൊക്കെ കഴിഞ്ഞാണ് പൂര നഗരി വിട്ടത്. ഭക്തർക്കും ആസ്വാദകർക്കും ഒപ്പം സ്ഥാനാർത്ഥിയും പൂരത്തിലലിഞ്ഞു. പൂരത്തിനെത്തിയവരും സ്ഥാനാർത്ഥിക്ക് ആശംസകൾ നേർന്നാണ് യാത്രയാക്കിയത്. 

രാവിലെ ആമ്പല്ലൂരിലായിരുന്നു സ്ഥാനാർത്ഥിയുടെ സൗഹൃദ സംഗമം. ആമ്പല്ലൂർ തോട്ടറ സെൻ്റ് തോമസ് ക്നാനായ പള്ളിയുടെ കോൺവെൻ്റിലും വൃദ്ധസദനത്തിലുമെത്തിയ തോമസ് ചാഴികാടനെ  അമ്മമാർ  സ്വീകരിച്ചു. സൗഹൃദം പുതുക്കി, വീട്ടുവിശേഷങ്ങൾ ചോദിച്ച് തലയിൽ കൈവച്ച് അനുഗ്രഹിച്ചാണ് സ്ഥാനാർത്ഥിയെ അമ്മമാർ മടക്കിയത്. പ്രസിദ്ധമായ  അരയൻകാവ്  ദേവീക്ഷേത്രത്തിലെ പൂര മൈതാനത്ത് ഭക്തജനങ്ങളെ കണ്ട് സ്ഥാനാർത്ഥി പുരാശംസകൾ നേർന്നു. 

പിന്നീട് കുലയേറ്റിക്കര പെലിക്കൻ സെന്ററിലെത്തിയ സ്ഥാനാർത്ഥിയെ ഡയറക്ടർ ഫാ.സാംസൺ മേലോത്ത് സ്വീകരിച്ചു. അരയൻകാവ് ജംഗ്ഷനിലെ  വ്യാപാര സ്ഥാപനങ്ങളിൽ കയറിയും സ്ഥാനാർത്ഥി വോട്ടഭ്യർത്ഥിച്ചു. ചെത്തിക്കോട് സെൻ്റ് മേരീസ് ഇമ്മാക്കുലേറ്റ് പള്ളിയിലെ സൗഖ്യ സദനത്തിലായിരുന്നു എടയ്ക്കാട്ടുവയൽ പഞ്ചായത്തിലെ ആദ്യ സന്ദർശനം.  തുടർന്ന് എടയ്ക്കാട്ടുവയൽ പഞ്ചായത്ത് ഓഫീസ്, എടയ്ക്കാട്ടുവയൽ യൂപി സ്കൂൾ, പാർപ്പംകോട് എൽപി സ്കൂൾ, കൃഷിഭവൻ, അംഗൻവാടി കുട്ടികൾക്ക് പുരക പോഷണത്തിനുള്ള പൊടി നിർമ്മിക്കുന്ന അമൃതം ഫുഡ്സ് യൂണിറ്റ് തുടങ്ങിയ സ്ഥലങ്ങളും സന്ദർശിച്ച് വോട്ടഭ്യർത്ഥിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K