18 May, 2026 07:43:35 PM
"കരഞ്ഞ് വോട്ട് വാങ്ങി, വീടുകൾ കയറി അപവാദ പ്രചരണം നടത്തി"; മന്ത്രി എം. ലിജുവിനെതിരെ യു. പ്രതിഭ

ആലപ്പുഴ: മന്ത്രി എം ലിജുവിനെതിരെ കായംകുളം മുന്‍ എംഎല്‍എ യു പ്രതിഭ. ലിജു ജയിച്ചത് ശരിയായ മാര്‍ഗത്തില്‍ അല്ലെന്നാണ് യു പ്രതിഭയുടെ ആരോപണം. ലിജു കരഞ്ഞ് വോട്ട് വാങ്ങിയെന്നും താന്‍ കരഞ്ഞത് വോട്ടിന് വേണ്ടി ആയിരുന്നില്ലെന്നും പ്രതിഭ പറഞ്ഞു. ലിജു വീടുകള്‍ കയറി അപവാദ പ്രചരണം നടത്തി. മണ്ഡലത്തില്‍ യുഡിഎഫ് പണം ഒഴുക്കിയെന്നും യു പ്രതിഭ ആരോപിച്ചു. ഫെയ്‌സ്ബുക്ക് ലൈവിലൂടെയായിരുന്നു മുന്‍ എംഎല്‍എയുടെ പ്രതികരണം.
എന്നാല്‍ ഒരിടത്തുപോലും സിറ്റിങ് എംഎല്‍എമാര്‍ക്കെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ ഇത്തരമൊരു പ്രചരണം നടത്തിയിട്ടില്ല. അതാണ് എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസം. 'എനിക്കൊപ്പം നിന്ന എല്ലാവരോടും എന്നും കടപ്പെട്ടിരിക്കും. പരസ്പരം ഇനിയും സുഖദുഃഖങ്ങളില്‍ ഉണ്ടാകും. വിജയവും പരാജയവും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. എന്നാല്‍ വിജയിച്ച വ്യക്തികള്‍ ആ നാടിന് വേണ്ടി എന്തെല്ലാം ചെയ്യുന്നു എന്നത് പ്രധാനപ്പെട്ട കാര്യമാണ്. കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് യുഡിഎഫിന് വിജയിക്കാന്‍ കഴിഞ്ഞത്. എന്നാല്‍ ധാരാളം കള്ളപ്രചാരണങ്ങളും എനിക്കെതിരെ ഉണ്ടായിട്ടുണ്ട്. രണ്ട് തവണ പ്രതിഭ ജയിച്ചതല്ലേ ഇനി യുഡിഎഫിന് അവസരം തരണം എന്നായിരുന്നു പ്രചരണം. വില്ലത്തിയാക്കിയായിരുന്നു വീടുകള്‍ കയറിയുള്ള പ്രചരണം. അങ്ങനെ ഒരു സഹതാപ തരംഗം മണ്ഡലത്തില്‍ സൃഷ്ടിച്ചു'- യു. പ്രതിഭ പറഞ്ഞു.
എംഎല്‍എ എന്ന നിലയില്‍ താന്‍ ഒന്നും ചെയ്തില്ലെന്ന് പറയുന്നവരോട് തനിക്കൊന്നും പറയാനില്ലെന്നും അവര്‍ പറഞ്ഞു. കായകുളത്തിന് വേണ്ടി താന്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അഴിമതിയുടെ ഒരു കറപോലും തന്റെ കൈയ്യില്‍ ഇല്ലെന്നും യു. പ്രതിഭ പറഞ്ഞു. മകനെ കുറിച്ച് അനാവശ്യം പറഞ്ഞു. മകനുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഉടന്‍ മറുപടി നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.






