21 February, 2022 05:55:12 PM


തനിക്കെതിരെ കുതന്ത്രം മെനഞ്ഞവര്‍ പാര്‍ട്ടിയിലെ സര്‍വ്വസമ്മതരായി നടക്കുന്നു - യു പ്രതിഭ



കായംകുളം: പാര്‍ട്ടിക്കെതിരെ കടുത്ത വിമര്‍ശനവുമായി കായംകുളം എംഎല്‍എ യു പ്രതിഭ. തനിക്കെതിരെ കുതന്ത്രം മെനഞ്ഞവരെല്ലാം പാര്‍ട്ടിയിലെ സര്‍വ്വസമ്മതരായ് നടക്കുന്നു എന്നാണ് യു പ്രതിഭ തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്.

പ്രതിഭയുടെ ഫേസ്ബുക്ക് പോസ്റ്റ്:

'നമ്മുടെ പാര്‍ക്ക് ജംഗ്ഷന്‍ പാലം നിര്‍മ്മാണം പുരോഗമിക്കുന്നു. കഴിഞ്ഞദിവസം പോസ്റ്റ് ഷിഫ്റ്റിംഗുമായി ബന്ധപ്പെട്ട ചില തടസ്സങ്ങള്‍ എന്‍റെ ശ്രദ്ധയില്‍ തന്നിരുന്നു. അത് പരിഹരിച്ചിട്ടുണ്ട്. ഓരോ വികസനം ചെയ്യുമ്പോഴും ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളുടെ മുഖമാണ് എനിക്ക് സംതൃപ്തി നല്‍കുന്നത്‌എന്നെ കൊണ്ട് സാധ്യമായതൊക്കെ ഇനിയും കായംകുളത്തിനായ് ചെയ്യും.

തെരഞ്ഞെടുപ്പു കാലത്ത് കായംകുളത്തെ ചിലര്‍ക്കെങ്കിലും ഞാന്‍ അപ്രിയയായ സ്ഥാനാര്‍ത്ഥിയായിരുന്നു. എന്നാല്‍ താഴെത്തട്ടിലുള്ള സാധാരണ സഖാക്കളും ജനങ്ങളും കൂടെ നിന്നു. അഭിമാനകരമായി നമ്മള്‍ക്ക് ജയിക്കാന്‍ കഴിഞ്ഞു. ബോധപൂര്‍വമായി തന്നെ എന്നെ തോല്‍പ്പിക്കാന്‍ മുന്നില്‍ നിന്ന് നയിച്ച പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്‍ പാര്‍ട്ടി ഏരിയ കമ്മിറ്റി തീരുമാനപ്രകാരം ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് കമ്മിറ്റിയില്‍ വന്നതും ദുരൂഹമാണ്. ഏതെങ്കിലും നേതാക്കന്മാരാണ് ഈ പാര്‍ട്ടി എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അമ്ബലപ്പുഴ തെരഞ്ഞെടുപ്പ് ചര്‍ച്ചയായപ്പോള്‍ പോലും കായംകുളത്തെ വോട്ട് ചോര്‍ച്ച എങ്ങും ചര്‍ച്ചയായില്ല. ഏറ്റവും കൂടുതല്‍ വോട്ട്ചോര്‍ന്നുപോയത് കായംകുളത്തു നിന്നാണ്.

കേരള നിയമസഭയില്‍ കായംകുളത്തെ ആണ് അഭിമാനപൂര്‍വം പ്രതിനിധീകരിക്കുന്നത്. എനിക്കെതിരെ കുതന്ത്രം മെനഞ്ഞ വര്‍ പാര്‍ട്ടിയിലെ സര്‍വ്വസമ്മതരായ് നടക്കുന്നു. ഹാ കഷ്ടം എന്നല്ലതെ എന്ത് പറയാന്‍. 2001ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പൂര്‍ണ്ണ മെമ്ബറായിപ്രവര്‍ത്തനം ആരംഭിച്ച എനിക്ക് ഇന്നും എന്നും എന്റെ പാര്‍ട്ടിയോട് ഇഷ്ടം. കുതന്ത്രം മെനയുന്ന നേതാക്കന്മാരെ നിങ്ങള്‍ ചവറ്റുകുട്ടയില്‍ ആക്കുന്ന കാലം വിദൂരമല്ല. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ല.'


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K