23 May, 2022 08:57:56 PM


ചിങ്ങവനം - ഏറ്റുമാനൂർ പാതയിൽ സുരക്ഷാ പരിശോധന നടത്തി; 29ന് ഗതാഗതം പുനസ്ഥാപിക്കും

കമ്മിഷനിങ് പൂർത്തിയാകുക ജൂൺ19 ഓടെ



കോട്ടയം: പാതയിരട്ടിപ്പിക്കൽ ജോലികൾ പൂർത്തിയായ ചിങ്ങവനം-ഏറ്റുമാനൂർ പാതയിൽ സുരക്ഷാ കമ്മിഷണർ പരിശോധന നടത്തി. ഏറ്റുമാനൂർ പാറോലിക്കൽ - കോട്ടയം, കോട്ടയം-ചിങ്ങവനം എന്നിങ്ങനെ രണ്ടു ഭാഗങ്ങളായാരുന്നു സുരക്ഷാ പരിശോധനയുടെ ഭാഗമായുള്ള സ്‌പീഡ്‌ ട്രയൽ നടത്തിയത്. ബംഗളൂരുവിൽ നിന്നുള്ള ദക്ഷിണ മേഖല കമ്മിഷണർ ഓഫ്‌ റെയിൽവേ സേഫ്‌റ്റി (സി.ആർ.എസ്) അഭയ്‌കുമാർ റായ്യുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.


മോട്ടോർ ട്രോളി ഉപയോഗിച്ചുള്ള പരിശോധനയാണ് ആദ്യം നടന്നത്. ട്രാക്കിലൂടെ ട്രോളിയിൽ സഞ്ചരിച്ച് കമ്മിഷണറും സംഘവും സുരക്ഷ വിലയിരുത്തി. 120 കിലോ മീറ്റർ വേഗത്തിൽ ഇലക്ട്രിക് എൻജിനും രണ്ട് ബോഗിയും ഉൾപ്പെടുന്ന ട്രെയിൻ ഓടിച്ചുള്ള സ്‌പീഡ്‌ ട്രയലാണ് പിന്നീട് നടന്നത്. പാളങ്ങളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ട്രെയിൻ വിജയകരമായി കടത്തിവിട്ടതോടെ സി.ആർ.എസിന്റെ സുരക്ഷാ പരിശോധന പൂർത്തിയായി. ഇന്ന് സിഗ്നലുകളും ട്രാക്കുകളും തമ്മിൽ ബന്ധിപ്പിക്കുന്ന ജോലികൾ ആരംഭിക്കും. ഇത് 28 ന് പൂർത്തിയാകും. തുടർന്ന് 29 മുതൽ പുതിയ പാതയിലൂടെ നിലവിൽ റദ്ദു ചെയ്തിരിക്കുന്നതും വഴി തിരിച്ചുവിട്ടിരിക്കുന്നതുമായ ട്രെയിനുകൾ ഓടിത്തുടങ്ങും. എന്നാൽ ജൂൺ 19 ഓടെയേ കമ്മിഷനിങ് നടപടികൾ പൂർത്തിയാകുകയുള്ളു എന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

പുതിയ ട്രാക്കുകളും പ്ലാറ്റ്ഫോമുകളുമായി ബന്ധിപ്പിക്കുന്ന ജോലികൾ കൂടി പൂർത്തിയായാലേ കമ്മിഷനിങ് നടപടികൾ പൂർണമാകു. അപ്പോൾ മാത്രമേ ട്രാക്കിലെ വേഗതയും സമയക്രമവും അടക്കമുള്ളവയിൽ തീരുമാനമാകൂ. ആ സമയം സർവിസുകൾ തടസപ്പെടില്ല. അതേസമയം ട്രാക്കുകൾ സംയോജിപ്പിച്ച ശേഷം 28ന് ഒരു ട്രയൽ റൺ കൂടി നടത്തും. അതിനുശേഷമാണ് 29 മുതൽ യാത്രക്കാർ അടങ്ങുന്ന വണ്ടികളെ പൂർണമായും കടത്തിവിടൂ എന്നും അധികൃതർ അറിയിച്ചു. ഇതോടെ കാസർകോട് മുതൽ തിരുവനന്തപുരം വരെ വൈദ്യുതീകരിച്ച ഇരട്ട റെയിൽപാത എന്ന ലക്ഷ്യം കേരളം കൈവരിക്കും. തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ ആർ. മുകുന്ദ് അടക്കമുള്ള ഉയർന്ന റെയിൽവേ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K