25 October, 2022 12:34:51 PM


എം എം മണിയെ വിലയിരുത്താന്‍ എസ് രാജേന്ദ്രന് എന്ത് യോഗ്യത?; ആഞ്ഞടിച്ച് സി വി വര്‍ഗീസ്



തൊടുപുഴ: ഇടുക്കിയില്‍ എം എം മണി- എസ് രാജേന്ദ്രന്‍ പോര് കടുക്കുന്നതിനിടെ എസ് രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് രംഗത്ത്. എം എം മണിയെ വിലയിരുത്താന്‍ രാജേന്ദ്രന് എന്താണ് യോഗ്യതയെന്ന് സി വി വര്‍ഗീസ് ചോദിച്ചു. അണയാന്‍ പോകുന്ന തീ ആളിക്കത്തുന്നത് പോലെയാണ് രാജേന്ദ്രന്റെ പരാമര്‍ശങ്ങള്‍. എസ് രാജേന്ദ്രന് മീഡിയ മാനിയ ആണെന്നും സി വി വര്‍ഗീസ് പറഞ്ഞു.

അതേസമയം എസ് രാജേന്ദ്രനെപ്പോലുള്ള ഒരാള്‍ക്ക് കയറിയിരിക്കാന്‍ പറ്റിയ പാര്‍ട്ടിയല്ല സിപിഐഎം എന്ന് എം എം മണിയും തുറന്നടിച്ചു. താന്‍ സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ ക്ഷണിതാവാണെന്നും വെടിവയ്ക്കാന്‍ പാര്‍ട്ടി പറഞ്ഞാല്‍ വെടിവയ്ക്കുമെന്നും എം എം മണി പറഞ്ഞു. രാജേന്ദ്രന്‍ വന്ന് പറഞ്ഞിരിക്കുകയാണ് എം എം മണിയുള്ള പാര്‍ട്ടിയില്‍ താനിരിക്കില്ലെന്ന്. അല്ലെങ്കിലും എം എം മണിയുള്ള ഈ പാര്‍ട്ടിയിലിരിക്കാന്‍ യോഗ്യത രാജേന്ദ്രനില്ല. അതുകൊണ്ടാണ് ഞങ്ങള്‍ പുറത്താക്കി കൈകാര്യം ചെയ്തത്. അവനെപ്പോലുള്ളവരൊക്കെ പാര്‍ട്ടിയില്‍ ഇരിക്കരുതെന്ന നിലപാടാണ് എനിക്കുള്ളത്. ക്ഷണിതാവായി ഞാന്‍ വെറുതെ ഇരിക്കുന്നു എന്ന് ഓര്‍ക്കേണ്ട, ഇതിന് കുറച്ച് മുതല്‍ മുടക്കുള്ളതാ… വെടിവയ്ക്കാന്‍ പറഞ്ഞാല്‍ വെടിവയ്ക്കും. എം എം മണിയുടെ വാക്കുകള്‍ ഇങ്ങനെ.

എം എം മണിക്കെതിരെ ആഞ്ഞടിച്ച് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. സിപിഐഎമ്മില്‍ നിന്ന് തന്നെ പുറത്താക്കാന്‍ നേതൃത്വം നല്‍കിയത് എം എം മണിയാണെന്നാണ് എസ് രാജേന്ദ്രന്റെ വിമര്‍ശനം. ജാതിപേര് ഉപയോഗിച്ച് ഭിന്നിപ്പിക്കാനാണ് എം എം മണി ശ്രമിക്കുന്നതെന്നാണ് ആരോപണം. കൂട്ടത്തിലുള്ള ആളുകളെ കള്ളക്കേസില്‍ കുടുക്കുന്നു. സിപിഐഎം പ്രാദേശിക ഘടകത്തിന്റെ അറിവോടെയാണിത് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K