30 October, 2023 09:44:26 AM


മൂന്നാറിൽ വീണ്ടും കയ്യേറ്റം ഒഴിപ്പിക്കലുമായി ദൗത്യസംഘം



മൂന്നാർ: മൂന്നാറിൽ കയ്യേറ്റം ഒഴിപ്പിക്കൽ തുടരുന്നു. ചിന്നക്കനാലിൽ ടിസൻ തച്ചങ്കരി കയ്യേറിയ ഭൂമിയാണ് ഒഴിപ്പിക്കുന്നത്. മൂന്നാർ കാറ്ററിംഗ് കോളജ് ഹോസ്റ്റൽ ഇരിക്കുന്ന കെട്ടിടവും ഏറ്റെടുക്കും. അനധികൃതമായി കയ്യേറിയ 7.07 ഏക്കർ ഭൂമിയാണ് ഏറ്റെടുത്തത്. ഇടുക്കി സബ് കളക്ടറുടെ നേതൃത്വത്തിൽ ഉള്ള സംഘം ഒഴിപ്പിക്കുന്നത് വൻകിടക്കാരുടെ കയ്യേറ്റങ്ങളിൽ ഒന്നാണ്. 

ചിന്നക്കനാലിനു പിന്നാലെ പള്ളിവാസലിലും മൂന്നാര്‍ ദൗത്യ സംഘം കയ്യേറ്റം ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പളളിവാസലിൽ റോസമ്മ കർത്തായുടെ കൈവശമിരുന്ന എഴുപത്തിയഞ്ചു സെൻറ് സ്ഥലമാണ് ഒഴിപ്പിച്ചത്. പള്ളിവാസലില്‍ റോസമ്മ കര്‍ത്തക്ക് വേറെ വീട് ഇല്ലാത്തതിനാൽ വീട്ടിൽ നിന്നും ഇവരെ ഒഴിപ്പിച്ചിട്ടില്ല. 

ചിന്നക്കനാലില്‍ സിമന്‍റ് പാലത്തിന് സമീപം അടിമാലി സ്വദേശി ജോസ് ജോസഫ് കയ്യേറി കൃഷി നടത്തിയിരുന്ന 2.2 ഏക്കര്‍ കൃഷി ഭൂമി ഇടുക്കി സബ് കളക്ടര്‍ അരുണ്‍ എസ് നായരുടെ നേതൃത്വത്തിലുള്ള സംഘം ഒഴിപ്പിച്ചിരുന്നു. റവന്യൂ പുറമ്പോക്കും ആനയിറങ്കൽ ഡാമിൻറെ ക്യാച്ച്മെൻറ് ഏരിയയിലുള്ള കെഎസ്ഇബി ഭൂമിയും കയ്യേറിയാണ്  കൃഷി നടത്തിയിരുന്നത്.

താമസിക്കാൻ ഷെ‍ഡും നിർമ്മിച്ചിരുന്നു. ഒഴിഞ്ഞ പോകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയതിനെ തുടർന്ന് ഇവർ ജില്ല കളക്ടർക്കടക്കം നൽകിയ അപ്പീൽ തള്ളിയതിനെ തുടർന്നാണ് ഭൂമി ഏറ്റെടുത്തത്. ഇവർ താമസിച്ചിരുന്ന ഷെഡിൽ നിന്നും 30 ദിവസത്തിനകം ഒഴിഞ്ഞ് പോകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. 

പള്ളിവാസൽ വില്ലേജിൽ റോസമ്മ കർത്ത വർഷങ്ങളായി കൈവശം വച്ച് വീട് നിർമ്മിച്ച് താമസിച്ചിരുന്ന സ്ഥലമാണ് ഒഴിപ്പിച്ചത്. ഇവർ നൽകിയ അപ്പീലും തള്ളിയിരുന്നു. താമസിക്കാൻ വേറെ സ്ഥലമില്ലാത്തതിനാൽ വീട് ഒഴിവാക്കിയാണ് ഭൂമി ഏറ്റെടുത്തത്. വരും ദിവസങ്ങളിലും ഒഴിപ്പിക്കൽ തുടരുമെന്ന് ദൗത്യം സംഘം അറിയിച്ചു. അതേ സമയം വൻകിടക്കാരെ ഒഴിവാക്കി ചെറുകിടക്കാരെ മാത്രം ഒഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K