27 June, 2023 11:16:30 AM


'വ്യാജ സർട്ടിഫിക്കറ്റ് തയ്യാറാക്കിയത് എറണാകുളത്തെ ഏജൻസി'- അബിൻ രാജ്



ആലപ്പുഴ: എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്‍റെ വ്യാജ സർട്ടിഫിക്കറ്റ് കേസില്‍ പിടിയിലായ അബിൻ രാജ് കുറ്റം സമ്മതിച്ചു. സർട്ടിഫിക്കറ്റ് തരപ്പെടുത്തിയത് എറണാകുളത്തെ ഏജൻസിയിൽ നിന്ന് തന്നെയെന്ന് അബിൻ രാജ് പൊലീസിനോട് സമ്മതിച്ചു. എസ്എഫ്ഐ മുൻ നേതാവായ അബിൻ രാജിനെ മാലിദ്വീപിൽ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയപ്പോഴാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അബിനെ കായംകുളം പൊലീസ് ചോദ്യം ചെയ്ത് കൊണ്ടിരിക്കുകയാണ്.

നിഖിൽ തോമസിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകിയത് അബിനായിരുന്നു. എസ്എഫ്ഐ മുൻ ഏരിയ പ്രസിഡൻ്റും ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമാണ് അബിൻ. അബിനാണ് വ്യാജ ഡിഗ്രി ഉണ്ടാക്കാൻ സഹായിച്ചതെന്ന് നിഖിൽ തോമസ് നേരത്തെ മൊഴി നൽകിയിരുന്നു. ഇതോടെ മാലിദ്വീപിൽ ജോലി ചെയ്യുകയായിരുന്ന അബിനെ കേരള പൊലീസ് സമ്മർദ്ദം ചെലുത്തി  നാട്ടിലെത്തിക്കുകയായിരുന്നു. കുടുംബം ഇടപെട്ട് അബിനെ നാട്ടിലെത്തിക്കാമെന്ന് പൊലീസിനെ അറിയിച്ചിരുന്നു.

 ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കാണ് അബിൻ മാലിദ്വീപിൽ നിന്ന് വിമാനം കയറിയത്. ചെന്നൈയിൽ ഇറങ്ങിയ ശേഷം കൊച്ചിയിലക്ക് വരികയായിരുന്നു. ഇന്നലെ രാത്രി 11.30 ന് നെടുമ്പാശേരിയിലെത്തിയ അബിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K