19 August, 2023 10:18:31 AM
പിതാവിനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ മകൻ പിടിയിൽ

ആലപ്പുഴ: പിതാവിനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ മകനെ ബംഗളൂരുവിൽ നിന്ന് പൊലീസ് പിടികൂടി. ആലപ്പുഴ കാളാത്ത് തടിക്കൽ നിഖിലിനെയാണ് (24) ആലപ്പുഴ നോർത്ത് പൊലീസ് പിടികൂടിയത്.
മദ്യപിച്ചുണ്ടായ ബഹളത്തിൽ അടിയേറ്റാണ് നിഖിലിൻ്റെ പിതാവ് ആലപ്പുഴ കാളാത്ത് തടിക്കൽ കയർ ഫാക്ടറി തൊഴിലാളി സുരേഷ്കുമാർ (55) മരിച്ചത്.
പണമിടപാടിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ പിതാവിനെ ക്രൂരമായി മർദിച്ചശേഷം മകൻ രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം.
അച്ഛനും മകനും തമ്മിൽ വാക്കേറ്റവും ബഹളവും നടന്നതായി മാതാവ് മിനിമോൾ പൊലീസിന് മൊഴിനൽകിയിരുന്നു. വീടിന്‍റെ ചവിട്ടുപടിയിൽനിന്ന് വീണ് കാലിന് പരിക്കേറ്റ മിനിമോൾ പ്ലാസ്റ്ററിട്ട് കിടപ്പിലായതിനാൽ ഇരുവരും വാക്കേറ്റമുണ്ടായപ്പോൾ ഇടപെടാനായില്ല.
കുറച്ച് കഴിഞ്ഞ് വാക്കേറ്റവും ബഹളവും നിലച്ചപ്പോൾ പ്രശ്നം തീർന്നുവെന്ന് കരുതി മിനിമോൾ ഉറങ്ങാൻ കിടന്നു. എന്നാൽ പിറ്റേന്ന് സുരേഷ് ഏഴുന്നേൽക്കാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ഈ മാസം 28 ന് നിഖിലിന്‍റെ വിവാഹം ഉറപ്പിച്ചിരുന്നു. വിവാഹ ആവശ്യത്തിനായി കരുതിയ പണം എടുത്തതിനെചൊല്ലിയുണ്ടായ തർക്കമാണ് വാക്കേറ്റത്തിൽ കലാശിച്ചത്.




