18 September, 2021 01:45:42 PM


കാബൂളിലെ ഡ്രോൺ ആക്രമണം: മരിച്ചത് നിരപരാധികൾ; ക്ഷമ ചോദിച്ച് പെന്‍റഗൺ



വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാനിലെ കാബൂളിൽ ഓഗസ്റ്റ് 29ന് നടത്തിയ ഡ്രോണ്‍ ആക്രമണം തങ്ങൾക്ക് സംഭവിച്ച കൈപ്പിഴയാണെന്ന് അമേരിക്ക. യു എസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആക്രമണത്തിൽ നിഷ്കളങ്കരായ പത്തുപേരുടെ ജീവൻ പൊലിഞ്ഞതിൽ സൈനിക ജനറൽ കെന്നെത്ത് മക്കൻസി മാപ്പുചോദിച്ചു. സൈനിക പിന്മാറ്റത്തിന് പിന്നാലെ യുഎസ് കാബൂളിൽ നടത്തിയ ആക്രമണത്തിൽ സന്നദ്ധപ്രവർത്തകനടക്കം 10 പേരാണ് കൊല്ലപ്പെട്ടത്. രണ്ടു വയസുകാരി സുമയ ഉൾപ്പെടെ ഏഴു കുട്ടികളും ഇതിൽ ഉൾപ്പെട്ടിരുന്നു.

കാബൂൾ വിമാനത്താവളത്തിൽ സ്ഫോടനം നടത്തിയ ഐ എസ് - ഖൊരാസൻ ഭീകരർക്കുനേരെ യു എസ് പ്രത്യാക്രമണം നടത്തുന്നതിനിടെയായിരുന്നു സംഭവം. ഐ എസുമായി ബന്ധമുണ്ടെന്നു കരുതി സന്നദ്ധപ്രവർത്തകന്റെ കാർ എട്ടുമണിക്കൂറോളം യു എസ് രഹസ്യാന്വേഷണവിഭാഗം പിന്തുടർന്നു. സ്ഫോടകവസ്തുക്കൾ ഉണ്ടെന്ന സംശയത്തിലാണ് കാർ വീട്ടിലേക്ക് കയറിയപ്പോൾ പിന്തുടർന്ന് ആക്രമിച്ചതെന്ന് മക്കൻസി പറഞ്ഞു. സ്ഫോടനത്തിന് പിന്നിൽ ഐ എസ് ആണെന്നാണ് യു എസ് തുടക്കത്തിൽ പറഞ്ഞിരുന്നത്.

കാബൂള്‍ വിമാനത്താവളത്തിന് ഭീഷണി ഉയര്‍ത്തിയ ഒരു ചാവേറിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നായിരുന്നു യുഎസ് വ്യക്തമാക്കിയത്. എന്നാൽ കൊല്ലപ്പെട്ടവര്‍ക്ക് ഐഎസുമായി ബന്ധമുണ്ടായിരുന്നില്ലെന്നും തെറ്റായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആക്രമണമുണ്ടായതെന്നുമാണ് സമീപവാസികളെ ഉദ്ധരിച്ചുകൊണ്ട് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെ അന്വേഷണം നടത്തുമെന്ന് അമേരിക്ക പറഞ്ഞിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K