13 June, 2025 09:30:38 PM
കേസന്വേഷണവുമായി ചെന്ന പോലീസിന് മുന്നില്‍ കുടുങ്ങി മോഷണത്തിന് പദ്ധതിയിട്ട സംഘം

ചങ്ങനാശ്ശേരി: കേസന്വേഷണവുമായി ചെന്ന അന്വേഷണ ഉദ്യോഗസ്ഥൻ കണ്ടത് മോഷണത്തിന് പദ്ധതി തയ്യാറാക്കുന്ന ക്രിമിനൽ സംഘത്തെ. മുൻപ് മോഷണ കേസിൽ പ്രതികൾ ആയിട്ടുള്ളവരും ക്രിമിനൽ പശ്ചാത്തലം ഉള്ളവരും ആയ യുവാക്കള്‍ സംഘം ചേർന്നത് കൃത്യമായ ഗൂഢാലോചനയോടെയും റോബറി തുടങ്ങിയ ഉദ്ദേശത്തോടെയും ആണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് നാല് പേരെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
മാന്തുരുത്തി ആഴാംച്ചിറ വീട്ടിൽ അഖിൽ എ കെ (25), ചമ്പക്കര കല്ലിങ്കൽ അഭയദേവ് (26), സംക്രാന്തി കണ്ണച്ചാലിൽ ബിന്‍റോ ബേബി (26), പെരുമ്പായിക്കാട് വട്ടമുകൾ കെനസ് കെ വി (20) എന്നിവരാണ് അറസ്റ്റിൽ ആയത്. കഴിഞ്ഞ ദിവസം മാന്തുരുത്തിയിൽ വച്ച് കാപ്പ പ്രതികൾ തമ്മിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് കറുകച്ചാൽ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരുന്ന കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു പോലീസ് സംഘം.
കേസിലെ മൂന്നാം പ്രതി താമസിക്കുന്ന നെടുംകുന്നം മാന്തുരുത്തി ഭാഗത്തുള്ള ആഴാഞ്ചിറ വീട്ടിലെത്തിയ പോലീസ് സംഘം വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളായിട്ടുള്ള നാലുപേരുടെ കൂടി സാന്നിധ്യം മനസ്സിലാക്കി അവരെ ചോദ്യം ചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായ മറുപടികളാണ് ലഭിച്ചത്. ഇതിലെ രണ്ടു പ്രതികൾക്കെതിരെ ഭവനഭേദനം,മോഷണം, തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് കറുകച്ചാൽ സ്റ്റേഷനിൽ തന്നെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതാണെന്ന് മനസ്സിലാക്കുകയും ചെയ്തു. കറുകച്ചാൽ എസ്എച്ച്ഓ ഇന്‍സ്പെക്ടര്‍ പ്രശോഭിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ വിജയകുമാർ ഉൾപ്പെടുന്ന പോലീസ് സംഘം അറസ്റ്റ് ചെയ്ത പ്രതികളെ കോടതി റിമാൻഡ് ചെയ്തു.