25 April, 2026 10:11:34 AM


ആത്മീയാചാര്യനും എഴുത്തുകാരനുമായ സ്വാമി മുനി നാരായണ പ്രസാദ് അന്തരിച്ചു



തിരുവനന്തപുരം: എഴുത്തുകാരനും ചിന്തകനും സന്യാസിയുമായ മുനി നാരായണ പ്രസാദ് (87) അന്തരിച്ചു. സ്വകാര്യ മെഡിക്കൽ കോളജിൽ പുലർച്ചെ 3.55നായിരുന്നു അന്ത്യം. വര്‍ക്കലയിലെ നാരായണ ഗുരുകുല ഫൗണ്ടേഷന്റെ സ്ഥാപകനാണ്. രാജ്യത്ത് അറിയപ്പെടുന്ന ആത്മീയാചാര്യനാണ് മുനി നാരായണ പ്രസാദ്. ഇന്ത്യന്‍ തത്ത്വചിന്തയെയും വേദാന്തത്തെയും കുറിച്ച് അദ്ദേഹം ധാരാളം എഴുതിയിട്ടുണ്ട്. കൂടാതെ പരമ്പരാഗത ഗ്രന്ഥങ്ങള്‍ പുതിയ തലമുറയ്ക്ക് ലഭ്യമാക്കുന്നതില്‍ അദ്ദേഹം സവിശേഷ ശ്രദ്ധ പതിപ്പിച്ചിരുന്നു.

ഇന്ത്യന്‍ തത്ത്വചിന്ത രംഗത്ത് അദ്ദേഹം നല്‍കിയ സംഭാവനകളെ മാനിച്ച് രാജ്യം 2024ൽ പത്മശ്രീ അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്. സിവില്‍ എന്‍ജിനീയറായി പരിശീലനം നേടിയ അദ്ദേഹം കേരള സര്‍ക്കാരിന്റെ പൊതുമരാമത്ത് വകുപ്പില്‍ ജോലി ചെയ്താണ് ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ടത്. 1968ല്‍ അദ്ദേഹം രാജിവച്ചാണ് നാരായണ ഗുരുകുലത്തില്‍ ചേര്‍ന്നത്.1923ല്‍ നാരായണ ഗുരുവിന്റെ ശിഷ്യനായ നടരാജ ഗുരുവാണ് ഗുരുകുലം സ്ഥാപിച്ചത്.

1999-ല്‍ അദ്ദേഹം നാരായണ ഗുരുകുലത്തിന്റെ തലവനും ഗുരുവുമായി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഗുരുകുലം ഇന്ത്യയിലും വിദേശത്തും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു, കേരളം, തമിഴ്നാട്, കര്‍ണാടക , സിംഗപ്പൂര്‍ , ഫിജി , യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവിടങ്ങളില്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചു 1989 മുതല്‍ 1991 വരെ ഫിജിയില്‍ ഗീതാശ്രമത്തിനും അദ്ദേഹം നേതൃത്വം നല്‍കി.

മുനി നാരായണ പ്രസാദ് 130ലധികം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട് ഏകദേശം 100 എണ്ണം മലയാളത്തിലും 30 എണ്ണം ഇംഗ്ലീഷിലുമാണ്. ഐതരേയം , ഈശാവാസ്യം , കേന , പ്രശ്‌ന , മാണ്ഡൂക്യം , തൈത്തിരീയം , ശ്വേതാശ്വതാരം , ഛാന്ദോഗ്യ ഉപനിഷത്തുകള്‍ എന്നിവയുടെ വ്യാഖ്യാനങ്ങള്‍ അദ്ദേഹത്തിന്റെ കൃതികളില്‍ ഉള്‍പ്പെടുന്നു . ഭഗവദ്ഗീതയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഇംഗ്ലീഷ് വ്യാഖ്യാനത്തിന്റെ പേര് ലൈഫ്‌സ് പില്‍ഗ്രിമേജ് ത്രൂ ഗീത എന്നാണ് . നാരായണ ഗുരു: സമ്പൂര്‍ണ്ണ കൃതികള്‍ (നാഷണല്‍ ബുക്ക് ട്രസ്റ്റ്), നാരായണ ഗുരുവിന്റെ തത്ത്വചിന്ത തുടങ്ങിയ പുസ്തകങ്ങളും രചിച്ചതും അദ്ദേഹമാണ്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 924