16 April, 2020 05:45:55 PM


വീട്ടിലിരുന്ന് ജോലി ചെയ്യാൻ കുട്ടികൾ സമ്മതിക്കുന്നില്ലേ? അമ്മമാർക്കും കുട്ടികൾക്കുമായി 'ബാലമിത്രം'



തിരുവനന്തപുരം: കോവിഡ്19ന്റെ പശ്ചാത്തലത്തില്‍ വീട്ടിലിരുന്ന് ജോലി ചെയ്യേണ്ടിവരുന്ന കുട്ടികളുള്ള രക്ഷിതാക്കള്‍ക്കായി 'ബാലമിത്രം' എന്ന പേരില്‍ ടെലിഫോണ്‍ കൗണ്‍സലിംഗ് സംവിധാനം പുതുതായി ആരംഭിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. തിരുവനന്തപുരം ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷനുമായി ചേര്‍ന്നാണ് ബാലമിത്രം ആരംഭിച്ചിട്ടുള്ളത്.


ലോക് ഡൗണ്‍ കാലമായതിനാല്‍ ഐ.ടി. കമ്പനികളുള്‍പ്പെടെ മിക്ക സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ വര്‍ക്ക് അറ്റ് ഹോം അടിസ്ഥാനമാക്കി വീടുകളിലിരുന്നാണ് ജോലിചെയ്യുന്നത്. അതേസമയം വീടുകളിലുള്ള കുട്ടികള്‍ ജോലി ചെയ്യാന്‍ സമ്മതിക്കുന്നില്ല എന്ന പരാതിയും ഉയരുന്നുണ്ട്. ഇത്തരം ജീവനക്കാരെ പ്രത്യേകിച്ചും ഐ.ടി. മേഖലയിലെ വനിതാ ജീവനക്കാരെ ലക്ഷ്യമിട്ടാണ് ബാലമിത്രം പദ്ധതി ആരംഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി. കുട്ടികളുടെ മനസിക സംഘര്‍ഷങ്ങള്‍ കണ്ടെത്തി വേണ്ട ഇടപെടലുകള്‍ നല്‍കുന്നതിനായി സേവനം ആവശ്യമായ ജീവനക്കാര്‍ക്ക് 8281381357 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.


കുട്ടികളില്‍ കോവിഡുമായി ബന്ധപ്പെട്ട് അമിത ഉത്കണ്ഠയുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ഒരു ലഘുവായ ചെക്ക് ലിസ്റ്റും ( www.cdckerala.org ) ഇതിനായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. രക്ഷിതാക്കള്‍ക്ക് ഇതുപയോഗിച്ച് കുട്ടികളുടെ മാനസികാവസ്ഥ വിലയിരുത്തുന്നതിനും ആവശ്യമുള്ളവര്‍ക്ക് രാവിലെ 10 മണിമുതല്‍ വൈകുന്നേരം 3 മണി വരെ ടെലിഫോണ്‍ കൗണ്‍സലിംഗ് സൗകര്യം പ്രയോജനപ്പെടുത്താനും കഴിയും. കുട്ടികളെ ഈ പ്രത്യേക സാഹചര്യത്തില്‍ എങ്ങനെ പരിപാലിക്കണം എന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും രക്ഷിതാക്കള്‍ക്കായി  നല്‍കുന്നതുമാണ്.


ലോകമെമ്പാടുമുള്ള ജനങ്ങള്‍ കോവിഡ് മഹാമാരി ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളുമായി പൊരുത്തപ്പെട്ടു കൊണ്ടിരിക്കുകയാണ്. സ്‌കൂളുകളും ഡേകെയര്‍ സെന്ററുകളും പൊതുസ്ഥലങ്ങളും കളിക്കളങ്ങളും ഒക്കെ അടച്ചിട്ടിരിക്കുന്ന അവസ്ഥയില്‍ പുതിയ സാഹചര്യവുമായി കുട്ടികളെ പൊരുത്തപ്പെടുത്തിയെടുക്കാന്‍ രക്ഷകര്‍ത്താക്കള്‍ പാടുപെടുകയാണ്. വീട്ടിലിരുന്ന് ജോലിചെയ്യേണ്ടി വരുന്നവര്‍ക്ക് ഈ സാഹചര്യത്തില്‍ കുട്ടികളുടെ പരിപാലനവുമായി ബന്ധപ്പെട്ട് പല വെല്ലുവിളികളും നേരിടേണ്ടിവന്നേക്കാം.


കുട്ടികളുടെ ബോറടി ഒഴിവാക്കുക, അവരെ സുരക്ഷിതരാക്കുക, അവരുടെ പഠനകാര്യങ്ങളുമായി മുന്നോട്ടുപോകുക തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ അവര്‍ക്ക് ജോലിയോടൊപ്പം കൊണ്ടുപോകേണ്ടി വരാം. ഒരു പ്രശ്‌ന കാലഘട്ടം വരുമ്പോള്‍ കുട്ടികള്‍ മുതിര്‍ന്നവരെയാണ് ആ സാഹചര്യവുമായി പൊരുത്തപ്പെട്ടുപോകാന്‍ ആശ്രയിക്കുന്നത്. ഒരല്‍പ്പം ഉത്കണ്ഠ അസുഖവ്യാപനം തടയുന്നതിനുവേണ്ട മുന്‍കരുതലുകളെടുക്കാന്‍ സഹായകരമാകുമെങ്കിലും അമിത ഉത്കണ്ഠ കുട്ടികളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം.


അതുകൊണ്ടുതന്നെ കുടുംബാംഗങ്ങള്‍ എല്ലാവരും ഒരുമിച്ച് വീട്ടിലുള്ള അവസരം രക്ഷിതാക്കളില്‍ പലര്‍ക്കും വീട്ടിലിരുന്ന് ജോലിചെയ്യേണ്ട ആവശ്യകത ഉണ്ടെങ്കില്‍ പോലും കുട്ടികളില്‍ ആരോഗ്യപരമായ ശീലങ്ങള്‍ ഉണ്ടാക്കുന്നതിനും പ്രശ്‌നപരിഹാര കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതിനും സമയം ക്രിയാത്മകമായി ചെലവഴിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനും കുടുംബ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സഹായകരമാകുന്ന വിധത്തില്‍ ആസൂത്രണം ചെയ്യേണ്ടിയിരിക്കുന്നു. ഇതനുസരിച്ചുള്ള പദ്ധതിയാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K