30 August, 2022 06:30:54 PM


യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവം: രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ



കോട്ടയം: യുവാവിനെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ. തിരുവല്ല വള്ളംകുളം തെക്കേക്കരയിൽ തോട്ടുപുഴ ഭാഗത്ത് ഞാറ്റുകാലായിൽ വീട്ടിൽ തങ്കച്ചൻ മകൻ ഉണ്ണി എന്ന് വിളിക്കുന്ന ആദർശ് (26), മല്ലപ്പള്ളി പുറമറ്റം തെക്കേക്കരയിൽ പൊട്ടൻമല ലക്ഷംവീട്ടിൽ സുദർശൻ മകൻ സുജിത്ത് (33) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞവർഷം മാർച്ചിൽ 10 പേരടങ്ങുന്ന സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു. 

പ്രതികൾക്ക് കഞ്ചാവ് കൊടുക്കാമെന്ന്  പറഞ്ഞ് വിശ്വസിപ്പിച്ച്  പണം വാങ്ങിയശേഷം വെറും കടലാസ് കഷണങ്ങൾ പൊതിഞ്ഞു കൊടുത്ത് കബളിപ്പിക്കുകയായിരുന്നു. തുടർന്നുണ്ടായ വിരോധത്തിലാണ് പ്രതികൾ യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ധിച്ചത്.സംഭവത്തിനു ശേഷം പ്രതികൾ എല്ലാവരും ഒളിവിൽ പോവുകയുമായിരുന്നു. കേസിൽ ഒളിവിലായിരുന്ന ആദർശിനും സുജിത്തിനും വേണ്ടിയുള്ള  ശക്തമായ തിരച്ചിലിനൊടുവിൽ  ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള  അന്വേഷണസംഘം ഇവരെ പിടികൂടുകയായിരുന്നു. 

പ്രതികള്‍ക്ക്  തിരുവല്ല, കോയിപുറം പോലീസ് സ്റ്റേഷനുകളിൽ മണൽ കടത്ത്, അടിപിടി തുടങ്ങിയ കേസുകൾ നിലവിലുണ്ട് . കേസിലെ മറ്റ്  പ്രതികളായ വിനീത് രവികുമാർ, അഭിഷേക് പി നായർ,  ലിബിൻ ( ചിക്കു), സതീഷ്, സജീദ് , രതീഷ് കുമാർ, ഗിരീഷ് കുമാർ, ഗോപിക വിനീത് എന്നിവരെ അന്വേഷണസംഘം നേരത്തെ പിടികൂടിയിരുന്നു. ഈ കേസിൽ ഒളിവിലായിരുന്ന രണ്ടുപേരെ അറസ്റ്റ് ചെയ്തതോടു കൂടി  ഈ കേസിലെ മൊത്തം പ്രതികളെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഗാന്ധിനഗർ എസ്.എച്ച്.ഓ ഷിജി കെ, എസ് ഐ മാരായ പ്രദീപ് ലാൽ, മനോജ് സിപിഒ മാരായ പ്രവീനോ, രാഗേഷ്,  അനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.പ്രതികളെ കോടതിയില്‍ ഹാജരാക്കി .


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K