25 October, 2023 02:24:36 PM


വാളയാർ കേസിലെ പ്രതി ആലുവയിൽ ജോലിസ്ഥലത്ത് മരിച്ച നിലയിൽ



ആലുവ : വാളയാറിൽ സഹോദരിമാരുടെ ദുരൂഹമരണം സംബന്ധിച്ച കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. കേസിലെ പ്രതി കുട്ടി മധു എന്ന മധുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആലുവ ഇടത്തലയിലെ ജോലി സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് സംശയം.

പ്രതികളുടെ മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കാൻ കോടതി അനുമതി നൽകിയിരുന്നു. കേസിൽ തുടരന്വേഷണം നടത്തുന്ന സിബിഐ സംഘം സമർപ്പിച്ച ഹർജിയെ തുടർന്ന് പാലക്കാട് പോക്സോ കോടതിയുടേതാണ് നടപടി. പെൺകുട്ടികളുടെ അമ്മയുടെ മൊബൈൽ ഫോണും ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. പ്രതികളെ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്നാവശ്യപ്പെട്ടുള്ള സിബിഐ ഹർജി വിധി പറയുന്നതിനായി ഈ മാസം 30ലേക്ക് മാറ്റിയിരുന്നു.

2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2017 മാര്‍ച്ച് നാലിന് ഇതേ വീട്ടിൽ സഹോദരിയായ ഒമ്പത് വയസ്സുകാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 2017 മാര്‍ച്ച് ആറിന് പാലക്കാട് എഎസ്പി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. 2017 മാർച്ച് 12 ന് മരിച്ച കുട്ടികള്‍ പീഡനത്തിനിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നെങ്കിലും 2019 ജൂണ്‍ 22 ന് സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തി പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. 2019 ഒക്ടോബര്‍ ഒമ്പതിനാണ് കേസിലെ ആദ്യ വിധി വന്നത്. പ്രതിയായ ചേര്‍ത്തല സ്വദേശി പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്താല്‍ വെറുതെവിട്ടു. 2019 ഒക്ടോബർ 25ന് പ്രതികളായ വി മധു, എം മധു, ഷിബു എന്നിവരേയും കോടതി വെറുതെ വിട്ടിരുന്നു. പ്രദീപ് കുമാർ പിന്നീട് ജീവനൊടുക്കി


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K