08 December, 2019 09:06:13 AM


കോഴിക്കോട് പുള്ളിപ്പാറയില്‍ യുവാവ് വെടിയേറ്റു മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ



കോഴിക്കോട്: വിലങ്ങാട്‌ വാളൂക്ക്‌മലയില്‍ യുവാവു വെടിയേറ്റു മരിച്ചു. നരിപ്പറ്റ പഞ്ചായത്തിലെ വാളുക്ക്‌ ഇന്ദിരാ നഗറിലെ മണ്ടേപുറം റഷീദാ(33)ണു മരിച്ചത്‌. കൂടെയുണ്ടായിരുന്ന സുഹൃത്ത്‌ വളയംതൊട്ടിയില്‍ ലിബിന്‍ മാത്യു(28)വിനെ കുറ്റ്യാടി പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. 


വാളുക്കില്‍നിന്ന്‌ ഏതാണ്ട്‌ ഒരു കിലോമിറ്റര്‍ അകലെ പുള്ളിപ്പാറയിലാണ്‌ സംഭവം. ശനിയാഴ്‌ച രാത്രി എട്ടോടെ ഇരുവരും പുള്ളിപ്പാറയിലേക്കു പോയതായി പറയപ്പെടുന്നു. ഒന്‍പേതാടെയാണ്‌ റഷീദിന്‌ വെടിയേറ്റതായി ലിബിന്‍ മാത്യു നാട്ടുകാരെ അറിയിച്ചത്‌. തുടര്‍ന്ന്‌ കുറ്റ്യാടി ഗവ. താലൂക്ക്‌ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാട്ടുമൃഗത്തെ വെടിവയ്‌ക്കാനുള്ള ശ്രമത്തിനിെട അബദ്ധത്തില്‍ വെടി പൊട്ടിയതാണെന്ന നിഗമനത്തിലാണ്‌ പോലീസ്‌.


റഷീദിന്റെ തലയുടെ ഇടതുവശത്തു ചെവിക്കരികിലായാണ്‌ വെടിയേറ്റതെന്നു പോലീസ്‌ പറഞ്ഞു. കണ്ണൂരില്‍ നിന്നെത്തിയ സയന്റിഫിക്ക്‌ ഓഫീസര്‍ ഡോ. ഹെന്ന, ഫിംഗര്‍ പ്രിന്റ്‌ വിദഗ്‌ധന്‍ ദിജീഷ്‌ പ്രസാദ്‌ എന്നിവര്‍ മൃതദേഹം പരിശോധിക്കുകയും സംഭവസ്‌ഥലം സന്ദര്‍ശിക്കുകയും ചെയ്‌തു. ലിബിന്‍ മാത്യു തോക്ക്‌ നിര്‍മ്മാണം മനസിലാക്കിയതു യു ട്യൂബില്‍നിന്നാണെന്നു പോലീസ്‌ പറഞ്ഞു. ഇങ്ങിനെ നിര്‍മ്മിച്ച തോക്കുമായാണ്‌ ഇരുവരും നായാട്ടിനു പോയതെന്നു പറയപ്പെടുന്നു.


കുറ്റ്യാടി സി.ഐ: എന്‍. സുനില്‍കുമാര്‍, എസ്‌.ഐ: പി. റഫീഖ്‌ എന്നിവരുടെ നേതൃത്വത്തില്‍ ലിബിന്‍ മാത്യുവിനെ സംഭവസ്‌ഥലത്തു കൊണ്ടുപോയി തെളിവെടുത്തു. മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്കു മാറ്റി. മണ്ടേപുറം അമ്മത്‌-ഹാജിറ ദമ്പതികളുടെ മകനായ റഷീദ്‌ പെയിന്റിങ്‌ തൊഴിലാളിയാണ്‌. ഭാര്യ: സറീന. മക്കള്‍: ഹന്ന ഫാത്തിമ, മുഹമ്മദ്‌ സൈനുല്‍ അബ്‌ദീന്‍. സഹോദരങ്ങള്‍: ആരിഫ്‌, മുബിന. മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം ഇന്നു വാളൂക്കിലേക്കു കൊണ്ടുപോകും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K